കോഴിക്കോട്: നഗരങ്ങളുടെ പെെതൃകം പേറുന്ന ഇടങ്ങളെ രൂപ കൽപ്പനയിലൂടെ അതി മനോഹരമാക്കി മാറ്റുന്ന കോഴിക്കോട്ടുകാരി പ്രൊഫസറെ തേടിയെത്തിയത് കഠിനാദ്ധ്വാനത്തിന്റെ തിളക്കമുള്ള അവാർഡ്. തളി പൈതൃക പദ്ധതിയുടെ പുനരുജ്ജീവന പദ്ധതി തയാറാക്കിയ കോഴിക്കോട് എൻ. ഐ.ടിയിലെ പ്രൊഫ. ഡോ. എ. കെ. കസ്തൂർബയാണ് ഹഡ്‌കോ നാഷണൽ ഡിസൈൻ അവാർഡിന് അർഹയായത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഹഡ്കോ റീജിയണൽ ഡയറക്ടർ ബി.ടി. ഉമേശിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. പുനരുജ്ജീവന പദ്ധതിയുടെ ആശയവും സ്വാധീനവും കണക്കിലെടുത്ത് കൺസർവേഷൻ പ്രോജക്ട് വിഭാഗത്തിന് കീഴിലാണ് തളി അർബൻ ഹെറിറ്റേജ് പ്രോജക്ടിനെ തിരഞ്ഞെടുത്തത്.
എൻ.ഐ.ടി ആർക്കിടെക്‌ചർ ആൻഡ് പ്ലാനിംഗ് വിഭാഗം പ്രൊഫസറായ ഡോ. കസ്തൂർബ കോഴിക്കോടിന്റെ പൈതൃകവും സംസ്‌കാരവും ഒട്ടും കൈവിടാതെയാണ് തളി ക്ഷേത്രക്കുളവും പരിസരവും മിനുക്കിയെടുത്തത്. തന്റെ കീഴിലുള്ള നാല് വിദ്യാർത്ഥികളുടെ സഹായത്തോടെ ഒരു വർഷം കൊണ്ടാണ് ഡിസെെൻ പൂർത്തിയാക്കിയത്. ആർക്കിടെക്ചറൽ ഐഡന്റിറ്റി, പരമ്പരാഗത സംസ്കാരം, സാമൂഹിക പങ്കാളിത്തം, പ്രദേശത്തിന്റെ ക്രിയാത്മകമായ വിനിയോഗം എന്നിവയ്ക്കായിരുന്നു പദ്ധതി ഊന്നൽ നൽകിയത്.
ജില്ലാ ഭരണകൂടവും ടൂറിസം പ്രൊമോഷൻ കൗൺസിലും ചുക്കാൻ പിടിച്ച നവീകരണ പദ്ധതിയുടെ ഡിസെെൻ രൂപകൽപ്പന ചെയ്യാൻ എൻ.ഐ.ടി.യെയായിരുന്നു ഭരണകൂടം ചുമതലപ്പെടുത്തിയിരുന്നത്. അങ്ങനെയാണ് കസ്തൂർബ പദ്ധതിയുടെ ഭാഗമാകുന്നത്. സാമൂതിരി രാജവംശത്തിന്റെ നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ക്ഷേത്രത്തിന് ചരിത്രത്തിൽ അതിന്റേതായ ഒരു സ്ഥാനമുണ്ടെന്നും അത് നഷ്ടപ്പെടാതെയാണ് ഡിസെെൻ രൂപകൽപ്പന ചെയ്തതെന്നുംകസ്തൂർബ പറഞ്ഞു. 34 വർഷമായി എൻ.ഐ.ടിയിൽ ആർക്കിടെക്ചർ വിഭാഗത്തിൽ ജോലി ചെയ്യുന്ന കസ്തൂർബ കണ്ടംകുളം ജൂബിലി ഹാൾ, നിരവധി ഹോസ്പിറ്റലുകൾ തുടങ്ങിയവയും രൂപകൽപ്പന ചെയ്തിട്ടുണ്ട്. തളി ക്ഷേത്രത്തിന്റെ വാസ്തുവിദ്യയെക്കുറിച്ചുള്ള "ആർക്കിടെക്ചർ ഒഫ് തളി ടെമ്പിൾ" എന്ന പുസ്തകവും അവർ എഴുതിയിട്ടുണ്ട്. അഡ്വ.സി.എം രാജനാണ് ഭർത്താവ്. അഞ്ജനയും അമൃതയും മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |