ടെൽ അവീവ്: ഹമാസിനെതിരെയുള്ള യുദ്ധം എട്ട് മാസം തികഞ്ഞതിന് പിന്നാലെ മദ്ധ്യ ഗാസയിൽ പിടിമുറുക്കി ഇസ്രയേൽ. ഇന്നലെയുണ്ടായ ആക്രമണങ്ങളിൽ 77 പേർ കൊല്ലപ്പെട്ടു. 221 പേർക്ക് പരിക്കേറ്റു.
വ്യാഴാഴ്ച അൽ - നുസൈറത്തിൽ അഭയാർത്ഥികൾ കഴിഞ്ഞിരുന്ന യു.എൻ സ്കൂളിലുണ്ടായ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണിത്. ഇതിനിടെ, തെക്കൻ നഗരമായ റാഫയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലേക്കും ഇസ്രയേൽ ടാങ്കുകൾ കടന്നുകയറി.
ഇവിടെ ടാങ്ക് ഷെല്ലിംഗിൽ രണ്ട് പേർ കൊല്ലപ്പെട്ടെന്നും നിരവധി പേർക്ക് പരിക്കേറ്റെന്നും ഹമാസ് പറയുന്നു. ഇതുവരെ 36,730 ലേറെ പാലസ്തീനികൾക്കാണ് ജീവൻ നഷ്ടമായത്.
നെതന്യാഹു യു.എസിലേക്ക്
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ജൂലായ് 24ന് യു.എസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യും. തങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടത്തുന്ന നീതിയുടെ യുദ്ധത്തിന്റെ സത്യം അമേരിക്കൻ ജനതയ്ക്കും ലോകത്തിനും മുന്നിൽ അവതരിപ്പിക്കുമെന്ന് നെതന്യാഹു പ്രസ്താവനയിൽ പറഞ്ഞു. ഗാസയിൽ സാധാരണക്കാർ ആക്രമിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് ഇസ്രയേലിനോടുള്ള അതൃപ്തി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അടുത്തിടെ പ്രകടിപ്പിച്ചിരുന്നു.
വെടിനിറുത്തൽ: മൗനം പാലിച്ച് ഹമാസ്
ദോഹ: ഗാസയിലെ വെടിനിറുത്തലിനായി യു.എസിന്റെ മദ്ധ്യസ്ഥതയിൽ ആവിഷ്കരിച്ച പദ്ധതിയോട് ഹമാസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് അജീദ് അൽ - അൻസാരി പറഞ്ഞു. പദ്ധതിയെ പറ്റി പഠിക്കുകയാണെന്നാണ് ഹമാസ് അറിയിച്ചിട്ടുള്ളതെന്നും ഖത്തർ വ്യക്തമാക്കി.
ഖത്തർ, ഈജിപ്റ്റ്, യു.എസ് എന്നിവരാണ് പ്രശ്നപരിഹാരത്തിനായി ഇസ്രയേലിനും ഹമാസിനുമിടെയിൽ മദ്ധ്യസ്ഥ ചർച്ചകൾ വഹിക്കുന്ന പ്രധാനികൾ. നിലവിൽ പദ്ധതിയോട് ഹമാസ് എതിർപ്പ് അറിയിച്ചിട്ടില്ല. ചർച്ചകൾക്കായി യു.എസ് ഇന്റലിജൻസ് ഏജൻസിയായ സി.ഐ.എയുടെ തലവൻ വില്യം ബേൺസ് കഴിഞ്ഞ ദിവസം ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ എത്തിയിരുന്നു. പദ്ധതിയുടെ ആദ്യ ഘട്ടത്തോട് ഇസ്രയേലും അനുകൂലമാണ്. എന്നാൽ യുദ്ധം അവസാനിപ്പിക്കണമെന്ന ഹമാസിന്റെ ആവശ്യം അംഗീകരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
6 ആഴ്ച നീളുന്ന വെടിനിറുത്തലും ഏതാനും ബന്ദികളുടെയും പാലസ്തീൻ തടവുകാരുടെയും മോചനവും ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നു. രണ്ടാം ഘട്ടത്തിൽ ഗാസയിൽ സ്ഥിരം വെടിനിറുത്തലും മൂന്നാം ഘട്ടത്തിൽ ഗാസയുടെ പുനർനിമ്മാണവും വ്യവസ്ഥ ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |