മകളെ കാണാനില്ലെന്ന് പിതാവിന്റെ പരാതി
കൊച്ചി/കോഴിക്കോട്: പന്തീരാങ്കാവിൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് രാഹുൽ പി.ഗോപാൽ തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് പറഞ്ഞത് കളവാണെന്നും ആരോപണം ഉന്നയിച്ചതിൽ കുറ്റബോധമുണ്ടെന്നുമുള്ള വെളിപ്പെടുത്തലുമായി നവവധു. ആരോപണങ്ങളിൽ ക്ഷമാപണവും നടത്തി. മാതാപിതാക്കളുടെ ആവശ്യപ്രകാരമാണ് തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചതെന്നും സ്വന്തം യൂട്യൂബ് ചാനലിലൂടെ യുവതി വെളിപ്പെടുത്തി. ഭർത്താവ് ബെൽറ്റുകൊണ്ട് മർദ്ദിച്ചുവെന്നും ചാർജർ കേബിൾ വച്ച് കഴുത്തുമുറുക്കിയെന്ന് പറഞ്ഞതുമെല്ലാം തെറ്റാണ്. സ്ത്രീധനം ആവശ്യപ്പെട്ടെന്ന ആരോപണവും നിഷേധിച്ചു.
കഴിഞ്ഞ മൂന്നിന് തിരുവനന്തപുരത്തെ ഐ.ടി കമ്പനിയിൽ ജോലിക്കുപോയ യുവതി കുടുംബവുമായി ബന്ധപ്പെട്ടിരുന്നില്ല. മകളെ കാണാനില്ലെന്ന് മാതാപിതാക്കൾ പരാതി നൽകാനിരിക്കെയാണ് ഇന്നലെ ക്ഷമചോദിച്ച് വീഡിയോ ഇട്ടത്. ഇതിനുപിന്നാലെ, യുവതിയെ കാണാനില്ലെന്നുകാട്ടി മാതാപിതാക്കൾ പറവൂർ വടക്കേക്കര പൊലീസിൽ പരാതി നൽകി.
സിവിൽ പൊലീസ് ഉദ്യോഗസ്ഥനുൾപ്പെടെ പ്രതിയായ കേസിലാണ് യുവതിയുടെ വെളിപ്പെടുത്തൽ. ഇതോടെ കേസന്വേഷണം പ്രതിസന്ധിയിലായി. കോടതിയിൽ യുവതിയുടെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. പൊലീസ് പ്രതിക്കൊപ്പം നിന്നെന്ന ആരോപണം ഉയർന്ന കേസ് കൂടിയാണിത്. രാഹുലിന്റെ അമ്മ, ഉഷാകുമാരി, സഹോദരി കാർത്തിക, പന്തീരാങ്കാവ് സ്റ്റേഷനിലെ ശരത്ത് ലാൽ, രാജേഷ് മാങ്കവ് എന്നിവർക്ക് ജാമ്യം ലഭിച്ചിരുന്നു. ജർമ്മനിയിലേക്ക് കടന്ന രാഹുലിനെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെളിപ്പെടുത്തൽ. കേസിൽ അലംഭാവം കാട്ടിയെന്ന പേരിൽ പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്.എച്ച്.ഒ എ.എസ്.സരിനെ സസ്‌പെൻഡ് ചെയ്തിരുന്നു. മേയ് അഞ്ചിനായിരുന്നു യുവതിയുടെ വിവാഹം.
'കുറ്റബോധം പേറി ജീവിക്കാനാവില്ല'
കുറ്റബോധം പേറി ജീവിക്കാനാവില്ലെന്ന് യുവതി. രാഹുലിന്റെ ആദ്യവിവാഹത്തെക്കുറിച്ച് അറിയാമായിരുന്നു. കല്യാണത്തിന് മുൻപ് ഡൈവോഴ്‌സ് കിട്ടുമെന്ന് കരുതി. വിവാഹം മാറ്റിവയ്‌ക്കാൻ രാഹുൽ പറഞ്ഞിരുന്നു. താനാണ് നിർബന്ധിച്ചത്. 150 പവൻ സ്വർണത്തിന്റെയും കാറിന്റെയുംകാര്യം ആരോപിച്ചത് വക്കീൽ പറഞ്ഞിട്ടാണ്. മാട്രിമോണി സൈറ്റിൽ പരിചയപ്പെട്ട ഒരാളുമായി സംസാരിച്ചതാണ് തർക്കത്തിന് കാരണം.രാഹുലേട്ടൻ രണ്ടുതവണ തല്ലി. അന്ന് ഞാൻ കരഞ്ഞ് ബാത്തുറൂമിൽ പോയപ്പോൾ തലയിടിച്ച് വീണപ്പോഴാണ് മുഴ വന്നത്. അടുക്കളകാണൽ ചടങ്ങിന് വീട്ടുകാർ വന്നപ്പോഴേക്കും പ്രശ്‌നങ്ങൾ പറഞ്ഞുതീർത്തിരുന്നു. മുഖത്തെ പാടുകണ്ട് വീട്ടുകാർക്ക് സംശയം തോന്നി ചോദിച്ചപ്പോൾ ആദ്യം ബാത്ത് റൂമിൽ വീണെന്നു പറഞ്ഞു. തുടരെ ചോദിച്ചപ്പോൾ അടിച്ചെന്ന് പറഞ്ഞു. അന്നു തന്നെ വീട്ടുകാർ തന്നെ ബലംപ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോയി.
ഫോൺ സ്വിച്ച് ഓഫ്
അഞ്ചാംതീയതി വരെ മാത്രമേ യുവതി തിരുവനന്തപുരത്തെ ഓഫീസിൽ ചെന്നിട്ടുള്ളൂ. കുടുംബവുമൊത്ത് ടൂറാണെന്നു പറഞ്ഞ് 21വരെ ലീവെടുത്തിട്ടുണ്ട്. ആറിനു ശേഷം യുവതിയുടെ ഫോൺ ഓഫാണ്.
''മകളെ ഭീഷണിപ്പെടുത്തി പറയിച്ചതാവാം പുറത്തുവന്ന വീഡിയോ
-യുവതിയുടെ പിതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |