കണ്ണൂർ: ഒരിടവെളയ്ക്കുശേഷം പച്ചക്കറി വില കുതിച്ചുയരാൻ തുടങ്ങിയതോടെ സാധാരണക്കാരന്റെ അടുക്കളയിൽ വിഭവങ്ങൾ കുറയുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ബീൻസ്, പച്ചമുളക്, പാവയ്ക്ക, തക്കാളി, കാരറ്റ്, വെള്ളരി, ചേന തുടങ്ങയവയ്ക്കെല്ലാം വലിയ തോതിൽ വില വർദ്ധനവുണ്ടായിട്ടുണ്ട്.
കിലോയ്ക്ക് 35 മുതൽ 40 വരെയുണ്ടായിരുന്ന തക്കാളി 70ലെത്തി. 50 രൂപയുണ്ടായിരുന്ന പച്ചമുളക് 120ലെത്തിയിരുന്നെങ്കിലും നിലവിൽ 90 രൂപയായി. 60 രൂപയുണ്ടായിരുന്ന ബീൻസിന് 50 രൂപയോളം വർദ്ധിച്ച് 110ലെത്തി. വലിയുള്ളിക്ക് വില വർദ്ധിച്ചിരുന്നില്ലെങ്കിലും ഇപ്പോൾ നേരിയ വർദ്ധനവുണ്ടായിട്ടുണ്ട്. 20 രൂപയ്ക്ക് ലഭിച്ചിരുന്ന പച്ചക്കായയ്ക്ക് ഒറ്റയടിക്ക് ഇരിട്ടിയായി. 30 രൂപയുണ്ടായിരുന്ന നേന്ത്രപ്പഴത്തിനും ഇരട്ടിയായി 60 രൂപയിലെത്തി. പൂവൻപഴത്തിനും വില വർദ്ധിക്കുകയാണ്.
തമിഴ്നാട്, കർണാടക, കോയമ്പത്തൂർ, കമ്പം, മോട്ടുപാളയം എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് പച്ചക്കറിയെത്തുന്നത്. ഇവിടങ്ങളിലുണ്ടായ അപ്രതീക്ഷിത വേനൽ മഴയാണ് പച്ചക്കറി വില വർദ്ധിച്ചതിന് കാരണം. കേരളത്തിൽ ഓണവിപണി ലക്ഷ്യമിട്ട് നടത്തിയ ലക്ഷക്കണക്കിന് കൃഷിയാണ് വേനലിലും മഴയിലുമായി നശിച്ചത്. കനത്ത വേനൽ ചൂടിൽ പച്ചക്കറികളെല്ലാം വാടിയുണങ്ങിയിരുന്നു. ഇതോടെ സാധനങ്ങൾ ലഭിക്കാതെയായി. മഴ ശക്തമായി തുടർന്നാൽ പച്ചക്കറി വില ഇനിയും ഉയരാനാണ് സാധ്യത.
കോഴി ഇറച്ചിയും പൊള്ളും
ഇറച്ചി വിലയും കുത്തനെ കൂടുകയാണ്. ചിക്കന്റെയും ബീഫിന്റെയും വിലയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 40 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. വില വർദ്ധിച്ചതോടെ ഹോട്ടലുകളിലും വിഭവങ്ങളുടെ വില വർദ്ധിപ്പിച്ചു. വേനൽ തുടക്കം മുതൽ തന്നെ കോഴിയിറച്ചി വില ഉയരാൻ തുടങ്ങിയിരുന്നു. നിലവിൽ 180 രൂപയാണ് ഒരു കിലോ കോഴിക്ക്. ഇറച്ചിയാണെങ്കിൽ 260 മുതൽ 270 വരെയാണ് വില. ഇറച്ചി വില കയറിയതോടെ പലരും മത്സ്യത്തെ ആശ്രയിച്ചിരുന്നെങ്കിലും ട്രോളിംഗ് നിരോധനം വന്നതോടെ മത്സ്യത്തിനും വില വർദ്ധിക്കും. ചൂട് കാരണം ഉത്പാദനം പകുതിയായി കുറഞ്ഞതാണ് വില വർധിക്കാൻ കാരണം.
ബീഫിന് റെക്കോർഡ്
ബീഫിന് റെക്കോർഡ് വില വർദ്ധനയാണുണ്ടായത്. 340 മുതൽ 250 വരെയാണ് കിലോയ്ക്ക്. കർണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് പോത്തുകളെ എത്തിക്കുന്നത്. പോത്തിന്റെ ലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. ആട്ടിറച്ചിക്ക് വില 800 രൂപയ്ക്ക് മുകളിലാണ്
പച്ചക്കറി വില നിലവാരം
ബീൻസ് 110
പച്ചമുളക് 90-120
പാവക്ക 80-100
ചെറിയുള്ളി 890
കാബേജ് 35-40
ഉരുളക്കിളങ്ങ് 35
വെണ്ട 40-50
വെളുത്തുള്ളി 200
വലിയുള്ളി 30-35
തക്കാളി 60
പച്ചക്കായ 40
വെള്ളരി 40
ചേന 90
വേനൽച്ചൂടിൽ പച്ചക്കറി ഉത്പാദനം കുറഞ്ഞത് വില കൂടാൻ കാരണമായിട്ടുണ്ട്. തമിഴ്നാട്, കർണ്ണാക എന്നിവിടങ്ങളിലെല്ലാം വേനൽ കൃഷിയിൽ വൻ കുറവാണുണ്ടായത്. മഴക്കാലം കൂടി വന്നതോടെ വില ഇനിയും കൂടാനാണ് സാധ്യത
അബ്ദുൾ ഖാദർ ,ഹോൾസെയിൽ വ്യാപാരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |