കാളികാവ്: ആരുടെയും ആശ്രയമില്ലാത്തവരും അന്നത്തിനും ചികിത്സക്കും ഗതിയില്ലാത്തവരുമായ ആളുകൾക്കുള്ള ആശ്രയ പദ്ധതി സഹായം നിലച്ചിട്ട് ആറുമാസം. ഭക്ഷണവും മരുന്നും ലഭിക്കാതെ പ്രയാസപ്പെടുന്നവർ അനവധി. ഇത്തരം ആളുകളുടെ ഉന്നമനം ലക്ഷ്യമാക്കി നടപ്പാക്കിയിരുന്ന പദ്ധതിയായ ആശ്രയ പദ്ധതി ഇപ്പോൾ പ്രവർത്തിക്കാത്തതാണ് കാരണം. 2019 ജൂണിൽ കുടുംബശ്രീയുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് ആശ്രയ പദ്ധതിയുടെ തുടക്കം. 36 മാസത്തെ കാലയളവിലേക്കാണ് ആദ്യ പ്രോജക്ട് തയ്യാറാക്കിയത്. തുടർന്ന് ജില്ലയിൽ 15372 ഗുണഭോക്താക്കളുടെ ലിസ്റ്റും പഞ്ചായത്ത് മുഖേന സമാഹരിച്ചു. 201 കോടി രൂപയുടെ പദ്ധതിയാണ് ജില്ലയിൽ തയ്യാറാക്കിയത്. 40 ശതമാനം തുക കുടുംബശ്രീയും ബാക്കിതുക തദ്ദേശ സ്ഥാപനങ്ങളും വകയിരുത്തണമെന്നാണ് നിർദ്ദേശം. ശേഷം രണ്ടുഗഡു കുടുംബശ്രീ എല്ലാ പഞ്ചായത്തുകൾക്കും നൽകി. മിക്കപഞ്ചായത്തുകളും കുടുംബശ്രീയുടെ ഫണ്ടുകൾ മാത്രമാണ് വിനിയോഗിച്ചത്.
അതുവഴി മരുന്ന് ഭക്ഷണം എന്നിവക്കാണ് വിനിയോഗിച്ചത്. ഫണ്ട് വിനിയോഗിക്കാൻ ബാക്കിയുള്ള പഞ്ചായത്തുകൾക്ക് കാലാവധി നീട്ടി നൽകുകയും ചെയ്തിട്ടുണ്ട്. അതിനു ശേഷം സർക്കാരിന്റെ അതിദാരിദ്ര്യമനുഭവിക്കുന്നവരുടെ ഉന്നമനം ലക്ഷ്യമാക്കി അതിദരിദ്ര പദ്ധതി നിലവിൽ വന്നെങ്കിലും അതിന്റെ ആനുകൂല്യവും നാമമാത്രമാണ് ലഭിച്ചത്. അശ്രയ പദ്ധതിയിൽ ഉൾപ്പെട്ടവർ അതിദരിദ്ര ലിസ്റ്റിൽ ചേർക്കേണ്ടതില്ലെന്നും നിർദ്ദേശമുണ്ടായിരുന്നു. ഇതു കാരണം ആശ്രയ പദ്ധതിയെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന നൂറുകണക്കിനാളുകൾ ഇപ്പോൾ യാതൊരു താങ്ങുമില്ലാത്ത അവസ്ഥയാണുള്ളത്. അതി ദരിദ്ര പദ്ധതി നിലവിൽ വന്ന 2022-23 വർഷത്തോടെ ആശ്രയ പദ്ധതി നിലക്കുകയും അതിപ്രധാനമായ ഭക്ഷണവും മരുന്നും നിലക്കുകയും ചെയ്തതാണ് ഏറ്റവും വലിയ പ്രതിസന്ധിക്കു കാരണമായത്. ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നവരും പിന്നീട് അതിദാരിദ്ര്യ ലിസ്റ്റിൽ പെട്ടവരുമായ ആളുകൾക്ക് ലൈഫ് ഭവന പദ്ധതിയിൽ മുൻഗണന ലഭിക്കുന്നു എന്ന ഗുണം മാത്രമാണുള്ളത്.ആശ്രയ പദ്ധതി പുനസ്ഥാപിച്ച് മരുന്നും ഭക്ഷണവും മുടക്കം കൂടാതെലഭ്യമാക്കുക എന്നതാണ് നിരാശ്രയരായ ആളുകൾക്ക് ഏറ്റവും വലിയ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |