കൊല്ലം: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ നൂറു വർഷത്തിലേറെയായി നിയന്ത്രിക്കുന്ന ഓച്ചിറ ശ്രീനാരായണ ഗുരുക്ഷേത്ര ഭൂമി, 2020ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പതിച്ചുനൽകണമെന്ന ഹൈക്കോടതി വിധി പൂഴ്ത്തി റവന്യു വകുപ്പ്. ആറ് മാസത്തിനകം പ്രശ്നം തീർപ്പാക്കണമെന്ന കോടതി ഉത്തരവ് സഹിതം രണ്ടേകാൽ മാസം മുൻപ് യൂണിയൻ ഭാരവാഹികൾ വില്ലേജ് ഓഫീസർക്ക് നിവേദനം നൽകിയെങ്കിലും ഇതുവരെ ഹിയറിംഗിന് പോലും വിളിച്ചിട്ടില്ല.
യൂണിയന്റെ പൂർണ നിയന്ത്രണത്തിലാണ് നൂറ് വർഷത്തിലേറെയായി ഓച്ചിറ ശ്രീനാരായണ ഗുരു ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഭൂമി. ഗുരുക്ഷേത്രത്തിന് പുറമേ ഈ ഭൂമിയിൽ യൂണിയന്റെ മേഖല ഓഫീസും ശാഖ ഓഫീസും പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നു. ഗുരുക്ഷേത്രത്തിൽ എല്ലാദിവസവും പൂജയും പ്രാർത്ഥനയും നടക്കുന്നുണ്ട്. ഇതിനിടെ, ഇവിടെ ആരാധനാലയങ്ങളും ശ്മശാനങ്ങളും മറ്റ് സ്ഥാപനങ്ങളും കൈവശം വച്ചിട്ടുള്ള ഭാഗം അവർക്ക് പതിച്ചുനൽകാൻ സർക്കാർ ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാരിനും കളക്ടർക്കും ഓച്ചിറ ഗുരുദേവ ക്ഷേത്ര ഭൂമി പതിച്ചുനൽകാൻ കരുനാഗപ്പള്ളി യൂണിയൻ അപേക്ഷ നൽകി. തുടർന്ന് കളക്ടർ ആവശ്യപ്പെട്ടത് പ്രകാരം ഭൂമി കയൂണിയന് പതിച്ചുനൽകാവുന്നതാണെന്ന് വില്ലേജ് ഓഫീസറും തഹസിൽദാരും റിപ്പോർട്ട് നൽകി. അതിന് പിന്നാലെ ലാൻഡ് റവന്യു കമ്മിഷണറും സമാനമായ ഉത്തരവിട്ടു. പതിച്ചുനൽകുന്നത് വരെ ഭൂമി പാട്ടത്തിനു നൽകാനും തഹസിൽദാർ ഉത്തരവിട്ടു.
തഹസിൽദാരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ യൂണിയന് ഭൂമി പാട്ടത്തിന് നൽകിയെങ്കിലും പതിച്ചുനൽകാനുള്ള നടപടികൾ സ്തംഭിച്ചു. ഇതിനിടെ 2020ൽ, ആരാധനാലയങ്ങളും ശ്മശാനങ്ങളും കലാസാംസ്കാരിക സംഘടനകളും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപേ കൈവശം വച്ചിരിക്കുന്ന ഭൂമി പത്ത് ശതമനം ഫെയർ വാല്യു ഈടാക്കി പതിച്ചുനൽകാനുള്ള സർക്കാർ ഉത്തരവ് വന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യൂണിയൻ ഭാരവാഹികൾ വീണ്ടും അപേക്ഷ നൽകി. പക്ഷേ, പതിച്ചുനൽകാതെ പാട്ടത്തുക കുത്തനെ ഉയർത്തി പലപ്പോഴായി ലക്ഷക്കണക്കിന് രൂപ യൂണിയനിൽ നിന്ന് ഈടാക്കി. അടുത്തിടെ വീണ്ടും ലക്ഷങ്ങൾ ഈടാക്കാൻ റവന്യു വകുപ്പ് അധികൃതർ ശ്രമം തുടങ്ങിയതോടെയാണ് യൂണിയൻ ഹൈക്കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |