ന്യൂയോർക്ക്: ലോകകപ്പുകളിൽ പാകിസ്ഥാന് മേൽ ഇന്ത്യൻ ആധിപത്യം ട്വന്റി-20 ലോകകപ്പിന്റെ 9-ാം പതിപ്പിലും തുടർക്കഥയായി. ബൗളർമാരുടെ പറുദീസയായി മാറുന്ന ന്യൂയോർക്കിലെ നാസ്സൊ അന്താരാഷ്‌ട്ര സ്റ്റേഡിയം വേദിയ ഇത്തവണത്തെ ത്രില്ലർ പോരാട്ടത്തിൽ 6 റൺസിനായിരുന്നു ഇന്ത്യൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19 ഓവറിൽ 119 റൺസിന് ഓൾഔട്ടായി. അനായാസ ജയം തേടിയിറങ്ങിയ പാകിസ്ഥാന് എന്നാൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 113 റൺസേ നേടാനായുള്ളൂ. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത ബുംറയാണ് പാക് ബാറ്റർമാർക്ക് കടിഞ്ഞാണിടുന്നതിന് നേതൃത്വം ന?ൽകിയത്. 2 വിക്കറ്റ് വീഴ്ത്തിയ ഹാർദിക് പാണ്ഡ്യ,1 വിക്കറ്റ് വീതം വീഴ്ത്തി അക്ഷർ പട്ടേൽ,അർഷ്ദീപ് എന്നിവരും തങ്ങളുടെ റോളുകൾ ഭംഗിയാക്കി.
മാസ്റ്റർ മൈൻഡ്
കൃത്യമായ ബൗളിംഗ് ചേഞ്ചുകളും ഫീൽഡിംഗ് പ്ലേസിംഗും തന്ത്രപരമായ തീരുമാനങ്ങളുമായി ക്യാപ്ടൻ രോഹിത് ശർമ്മ ഇന്ത്യൻ വിജയത്തിലെ ചാണക്യനായി. മുംബയ് ഇന്ത്യൻസിന് 3 ഐ.പി.എൽ ഫൈനലുകളിൽ (119നും 149നും ഇ
ടയ്ക്ക്) ചെറിയസ്കോർ പ്രതിരോധിച്ച് കിരീടം സമ്മാനിച്ച ക്യാപ്ടടനായ രോഹിത് ഞായറാഴ്ച ന്യൂയോർക്കിൽ എടുത്ത തീരുമാനങ്ങളെല്ലാം കിറുകൃത്യമായി. 14 ഓവർ അവസാനിക്കുമ്പോൾ 84/3 എന്ന ശക്തമായനിലയിൽ ആയിരുന്നു പാകിസ്ഥാൻ.ജയിക്കാൻ 36 പന്തിൽ 40 റൺസ് മാത്രം മതിയായിരുന്നു അവർക്ക്.
15-ാം ഓവർ ബുംറയ്ക്കും അടുത്ത ഓവർ അക്ഷറിനും നൽകിയ രോഹിതിന്റെ തീരുമാനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായി. 19/2 എന്നനിലയിൽ ഇന്ത്യ തുടക്കത്തിൽ തകർച്ച നേരിട്ടപ്പോൾ അക്ഷർ പട്ടേലിനെ ഇറക്കാനുള്ള തീരുമാനത്തിന് പിന്നിൽ രോഹിതനും കൂടി പങ്കുണ്ട്. യു.എസിന്റെ ലെഫ്റ്റ് ഹാൻഡ് ബാറ്റർമാർക്കെതിരെ പാക് ബൗളർമാർ പതറിയതിനാലാകാം അക്ഷറിന് സ്ഥാനക്കയറ്റം നൽകാൻ ഒരുകാരണം.
ബും...ബും..
ട്വന്റി20യിൽ നിലവിലെ നമ്പർ 1 ബൗളർ താൻ തന്നെയാണെന്ന ഒരിക്കൽക്കൂടി തെളിയിക്കുന്ന പ്രകടനമാണ് ബുംറ പുറത്തെടുത്തത്. ടീം തോൽവി മുന്നിൽക്കണ്ടപ്പോൾ 15-ാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഇന്ത്യയ്ക്ക് ഏറെ തലവേദനയുണ്ടാക്കിയ മുഹമ്മദ് റിസ്‌വാനെ (44 പന്തിൽ 31) ക്ലീൻബൗൾഡാക്കി ബുംറ ക്യാപ്ടൻ തന്നിലർപ്പിച്ച വിശ്വാസം കാത്തു. ആ ഓവറിൽ വഴങ്ങിയത് 3 റൺസ് മാത്രം.19-ാം ഓവറിൽ ഇഫ്ത്തിഖറിനെയും (5) പുറത്താക്കിയ ബുംറ ആ ഓവറിലും വഴങ്ങിയത് 3 റൺസ് മാത്രമാണ്. 4 ഓവറിൽ 14 റൺസ് മാത്രം നൽകി 3 വിക്കറ്റ് വീഴ്ത്തിയ ബുംറതന്നെയാണ് കളിയിലെ താരമായത്.
പന്ത് ഫാക്ടർ
തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യയുടെ ടോപ് സ്കോററായ റിഷഭ് പന്ത് ബാറ്റിംഗിൽ നൽകിയ സ്ഥാനക്കയറ്റത്തോട് ഇതുവരെ നീതിപുലർത്തി. പാകിസ്ഥാനെതിരെ തന്റെ ട്രേഡ് മാർക്ക് ഷോട്ടുകളിലൂടെ 31 പന്തിൽ 42 റൺസ് നേടിയ പന്ത് 3 ക്യാച്ചുമെടുത്ത് വിക്കറ്റിന് മുന്നിലും പിന്നിലും ഗംഭീര പ്രകടനം കാഴ്ചവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |