കോന്നി : കൈതച്ചക്ക തേടി ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴത്തോട്ടത്തിൽ കാട്ടാനകളെത്തുന്നു. അട്ടച്ചാക്കൽ - കുമ്പളാംപൊയ്‌ക റോഡിൽ നിന്ന് കടവുപുഴയ്ക്ക് പോകുന്ന തോട്ടത്തിലെ റോഡ് മുറിച്ചുകടന്നാണ് കാട്ടാനകളുടെ യാത്ര. ഇൗഭാഗത്ത് കൈതച്ചക്ക കൃഷിയുണ്ട്. ജനവാസ മേഖലയാണ് ഇവിടം. കടവുപുഴ വനത്തിൽ നിന്ന് ആനക്കൂട്ടം പതിവായി ഇതുവഴി യാത്ര തുടങ്ങിയതോടെ ജനം ഭീതിയിലാണ്. തോട്ടത്തിലെ മലയാലപ്പുഴ ശുദ്ധജല വിതരണ പദ്ധതിയുടെ കടവുപുഴയിലെ പമ്പ് ഹൗസിന് സമീപമാണ് കാട്ടാനകൾ എത്തുന്നത്. പുതിയ റബർ തൈകൾ റീപ്ലാന്റ് ചെയ്ത ഭാഗമാണ് ഇവിടം. കൈതച്ചക്കകൃഷിയും സമീപത്തുണ്ട്. റബർ തൈകൾക്കിടയിലെ പുല്ലും ആനകളുടെ ഭക്ഷണമാണ്. കടവുപുഴയിൽ കല്ലാറിന്റെ ഒരുകര റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിൽപ്പെട്ട വനവും മറുകര ഹാരിസൺ മലയാളം പ്ലാന്റേഷന്റെ റബർത്തോട്ടവുമാണ്. വനത്തിൽ നിന്ന് കല്ലാറ്റിലൂടെ മറുകര കടന്നാണ് കാട്ടാനകൾ എത്തുന്നത്.
ഭയപ്പാടോടെ നാട്ടുകാർ
കല്ലാറിന്റെ തീരത്ത് ചേറുവാള മുതൽ മക്കുവള്ളി വരെ ജനവാസമേഖലയാണ്. കാട്ടാനകൾ പതിവായി ഇറങ്ങുന്ന മലയാലപ്പുഴ ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പ് ഹൗസിന് സമീപം ഹാരിസൺ മലയാളം പ്ലാന്റേഷന്റെ ക്വാർട്ടേഴ്സും തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളും ഉണ്ട്. പുലർച്ചെ തോട്ടത്തിൽ ടാപ്പിംഗിന് ഇറങ്ങുന്ന തൊഴിലാളികളും സമീപത്ത് താമസിക്കുന്നവരും ഭീതിയിലാണ്. അട്ടച്ചാക്കൽ - കുമ്പളാംപൊയ്‌ക റോഡിൽ നിന്ന് കടവുപുഴയ്ക്ക് പോകുന്ന തോട്ടത്തിലെ റോഡ് മുറിച്ചുകടന്നാണ് കാട്ടാനകൾ തോട്ടത്തിൽ എത്തുന്നതും തിരിച്ച് വനത്തിലേക്ക് മടങ്ങുന്നതും. വാപ്പില വെള്ളച്ചാട്ടം കാണാനും കടവുപുഴയിലെ വ്യൂ പോയിന്റ് കാണാനും വരുന്ന സന്ദർശകരും ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. മലയാലപ്പുഴ ശുദ്ധജല വിതരണ പദ്ധതിയുടെ കടവുപുഴയിലെ പമ്പ് ഹൗസിൽ ജോലിചെയ്യുന്ന ജീവനക്കാരും സമീപത്തെ റേഷൻ കടയിൽ എത്തുന്നവരും ഇതോടെ ഭയപ്പാടിലാണ്. റേഷൻ കടയ്ക്കും പമ്പ് ഹൗസിനും സമീപത്ത് വരെയും കാട്ടാനക്കൂട്ടം എത്തുന്നുണ്ട്.
കുമ്പഴത്തോട്ടത്തിൽ എത്തുന്നത്
7 ആനകളുടെ കൂട്ടം
പതിവായി കാട്ടാനകൾ ഇറങ്ങുന്നത് മൂലം തോട്ടത്തിലെ തൊഴിലാളികളും സമീപവാസികളും ഭീതിയിലാണ്
ബിജു എസ് .പുതുക്കുളം ( മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് അംഗം )
കുളത്തുമണ്ണിൽ ആടിനെ പുലി കൊന്നു
കോന്നി : കടുവയ്ക്ക് പിന്നാലെ ഭീതി വളർത്തി കുളത്തുമണ്ണിൽ പുലിയും. കുളത്തുമൺ കുറ്റിക്കാട്ട് മുരുപ്പേൽ സജിയുടെ വീട്ടിലെ ആടിനെ ചൊവ്വാഴ്ച പുലർച്ചെ പുലി പിടികൂടി. ബഹളം കേട്ട് വീട്ടുകാർ ഉണർന്ന് എത്തിയപ്പോൾ ആടിന്റെ ജഡമാണ് കണ്ടത്.
പാടം ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് വനപാലകർ എത്തി പരിശോധന നടത്തി. സ്ഥലത്ത് രണ്ട് ക്യാമറകൾ സ്ഥാപിച്ചു. സ്ഥലത്ത് പുലിയുടെ കാൽപ്പാടുകൾ വ്യക്തമായി കാണാൻ കഴിഞ്ഞില്ലന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽകുമാർ പറഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളായി സമീപപ്രദേശമായ താമരപള്ളി, പാലക്കുഴി ഭാഗത്ത് കടുവയുടെ ഗർജ്ജനം കേൾക്കുന്നതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ മാസം താമരപള്ളി നന്ദിയാട്ട് പാലക്കുഴി ഭാഗത്ത് നാട്ടുകാർ കടുവയെ കണ്ടിരുന്നു. അജിത്ത് ഭവനിൽ അനിൽകുമാറിന്റെ പശുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കടുവയെ കണ്ടത്. വനപാലകർ സ്ഥലത്ത് പരിശോധന നടത്തുകയും കാൽപ്പാടുകൾ കടുവയുടേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ദിവസങ്ങൾക്ക് ശേഷം പശുവിന്റെ മാംസാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. കടുവയെ കണ്ട സ്ഥലത്ത് നിന്ന് 50 മീറ്റർ മാറി ജനവാസ മേഖലയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |