ന്യൂഡൽഹി: ലോകത്ത് പ്രതിരോധ ആയുധ കച്ചവടത്തിൽ മുന്നിൽ നിൽക്കുന്ന ചൈനയടക്കമുള്ള രാജ്യങ്ങളുടെ ഭീഷണിയെ അതിജീവിക്കാൻ മോദി സർക്കാർ നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെ കമ്പനികൾക്ക് ഓഹരി വിപണിയിൽ ഉണർവ്. പ്രതിരോധ കമ്പനികളുടെ ഓഹരിവിലയിൽ ഇന്ന് 17.6 ശതമാനം ഉയർച്ചയാണ് ഉണ്ടായത്. അടുത്ത അഞ്ച് വർഷത്തിനിടെ പ്രതിരോധ കയറ്റുമതി 50000 കോടി കടക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രഖ്യാപനമാണ് ഇന്ത്യൻ പ്രതിരോധ മേഖലയ്‌ക്ക് ഉണർവായത്.
പ്രതിരോധ മേഖലാ കമ്പനി പരസ് ഡിഫൻസ് ആന്റ് സ്‌പേസ്‌ടെക്‌നോളജീസിന്റെ ഓഹരിവില കഴിഞ്ഞ 52 ആഴ്‌ചകളിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. 17.6 ശതമാനം ഉയർന്ന് ഷെയറിന് 1130 രൂപയായി. കഴിഞ്ഞ അഞ്ച് ദിവസങ്ങളിൽ 22 ശതമാനവും ആറ് മാസത്തിനുള്ളിൽ 48 ശതമാനവും ഓഹരി റിട്ടേൺ നൽകിയിട്ടുണ്ട്.
ഐഡിയഫോർജ് കമ്പനിയുടെ ഓഹരിവില ആറ് ശതമാനം ഉയർന്ന് 754.60 രൂപയെത്തി. മസഗോൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്‌സിനും കൊച്ചിൻ ഷിപ്പ്‌യാർഡിനും 4.3 ശതമാനം വർദ്ധിച്ച് 3535 ആയി ഉയർന്നു. കഴിഞ്ഞ 52 ആഴ്‌ചയ്‌ക്കിടെയുണ്ടായ ഏറ്റവും വലിയ ഉയർച്ചയാണിത്. പ്രതിരോധ ഓഹരി കമ്പനികളായ എംടിഎആർ ടെക്‌നോളജീസ്, എച്ച്‌എഎൽ,ഭാരത് ഇലക്‌ട്രോണിക്‌സ് തുടങ്ങി വിവിധ കമ്പനികൾക്കും ഒന്ന് മുതൽ 3.5 ശതമാനം വരെ ഉയർച്ചയുണ്ടായി.
ലോക ആയുധ കച്ചവടത്തിൽ 42 ശതമാനവും കൈയാളുന്നത് ഇപ്പോൾ അമേരിക്കയാണ്. റഷ്യ, ഫ്രാൻസ്, ചൈന, ജർമ്മനി എന്നീ രാജ്യങ്ങളാണ് പിന്നിലായുള്ളത്. ആദ്യ 25 രാജ്യങ്ങളിൽ ഇന്ത്യയുണ്ട്. എന്നാൽ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യങ്ങളിൽ മുന്നിലുള്ളത് ഇന്ത്യയും സൗദി അറേബ്യയുമാണ്. രാജ്യത്തിന്റെ ജിഡിപിയുമായി തട്ടിച്ചുനോക്കിയാൽ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യം സൗദിയാണ്.
നിലവിൽ അരുണാചൽ പ്രദേശിലെ ഭാഗങ്ങൾക്ക് തങ്ങളുടെ അധീനതയിലാണെന്ന് തോന്നിക്കാൻ പേര് നൽകിയ ചൈനീസ് നടപടിയ്‌ക്ക് ബദലായി തിബറ്റൻ മേഖലയിലെ നഗരങ്ങൾക്ക് ഇന്ത്യയും പേര് നൽകിയിരുന്നു. 30 സ്ഥലങ്ങൾക്കാണ് ഇന്ത്യ പേര് നൽകുന്നത്. ചരിത്ര പ്രാധാന്യമടക്കം ഗവേഷണം ചെയ്ത് കണ്ടെത്തിയ ശേഷമാണ് പേര് മാറ്റുന്നത്. ഇന്ത്യൻ സൈന്യം ഈ പേരുകൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുകയും യഥാർത്ഥ നിയന്ത്രണരേഖയുടെ പരിഷ്‌കരിച്ച മാപ്പിൽ ഉൾപ്പെടുത്തുകയും ചെയ്യും. 2020 മേയിൽ കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന സംഘർഷത്തിന് ശേഷം 21 തവണ സൈനിക ചർച്ച നടന്നെങ്കിലും മേഖലയിലെ പ്രശ്‌നങ്ങൾക്ക് സമാധാനമായിട്ടില്ല. ഇത്തരം സാഹചര്യത്തിൽ പുതിയ പ്രതിരോധ മേഖലാ പ്രഖ്യാപനം കേന്ദ്ര സർക്കാർ നടത്തിയതോടെയാണ് ഓഹരി വിപണിയിൽ ഉണർവുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |