ആലപ്പുഴ: കഴിഞ്ഞ ഒരാഴ്ചയ്ക്കകം ആലപ്പുഴക്കാരായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ ജീവനൊടുക്കിയതിന്റെ ഞെട്ടലിലാണ് പൊലീസ് സേന. ആലപ്പുഴ എ.ആർ ക്യാമ്പിലെ ഡ്രൈവറായ മണ്ണഞ്ചേരി പഞ്ചായത്ത് വടക്കേ വെളിയിൽ എട്ടുതൈവെളിയിൽ സുരേന്ദ്രൻ പിള്ളയുടെ മകൻ സുധീഷ് (41), എറണാകുളം ഇൻഫോപാർക്ക്
പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കാർത്തികപ്പള്ളി മഹാദേവികാട് പുത്തൻപുരക്കൽ മധു (48), ഇടുക്കി വണ്ടൻമേട് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ കൈനകരി തോട്ടുവാത്തല ആനിത്തറ വീട്ടിൽ എ.ജി. രതീഷ് (40)എന്നിവരാണ് ആത്മഹത്യ ചെയ്തത്.
സാമ്പത്തിക ക്ളേശതകളും കുടുംബ പ്രശ്നങ്ങളുമാണ് ഇവരെ ഇതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് സുധീഷിനെ മണ്ണഞ്ചേരിയിലെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ ലീവിലായിരുന്ന സുധീഷ് കുടുംബപ്രശ്നങ്ങളെ തുടർന്ന് ജീവനൊടുക്കിയതാകാമെന്നാണ് കരുതുന്നത്. ചൊവ്വാഴ്ച രാവിലെയാണ് ഇൻഫോപാർക്ക് സ്റ്റേഷനിൽ ജോലിനോക്കിവന്ന മധു ജീവനൊടുക്കിയത്. കുടുംബ പ്രശ്നങ്ങളാണ് ഇതിനും കാരണമായി പറയുന്നതെങ്കിലും ജോലി സംബന്ധമായി എന്തെങ്കിലും സമ്മർദ്ദമോ പ്രശ്നങ്ങളോ ഉണ്ടായിരുന്നുവോയെന്നും വ്യക്തമല്ല.
സഹപ്രവർത്തകനോട് ഇൻക്വസ്റ്റ് നടപടികൾക്കായി തയ്യാറായിക്കൊള്ളാൻ ഫോണിൽ അറിയിച്ചശേഷമാണ് രതീഷ് വ്യാഴാഴ്ച കുമളിയിലെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ചത്. കുറച്ച് നാളുകളായി രതീഷും മെഡിക്കൽ ലീവിലായിരുന്നു.
അയവില്ലാത്ത ജോലി, വർദ്ധിക്കുന്ന സമ്മർദ്ദം
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് മാസങ്ങളിൽ പൊലീസ് സേനാംഗങ്ങൾ ഏറെ ജോലി സമ്മർദ്ദം നേരിട്ടിരുന്നു. മദ്ധ്യവേനലവധിക്കാലത്ത് സ്കൂളുകൾ അടച്ചപ്പോൾ കുട്ടികളും കുടുംബവുമായി കഴിയാനോ ഉല്ലസിക്കാനോ സാധിക്കാത്തതുൾപ്പെടെയുള്ള പ്രശ്നങ്ങൾ പലരെയും അലട്ടി. തിരഞ്ഞെടുപ്പ് കാലമായതിനാൽ അടിയന്തര മെഡിക്കൽ സാഹചര്യങ്ങളിലൊഴികെ അവധിയും അനുവദിച്ചിരുന്നില്ല. ഇത്തരം സാഹചര്യങ്ങൾ സേനാംഗങ്ങളെ മാനസിക ബുദ്ധിമുട്ടിലാക്കിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജോലി സമ്മർദ്ദത്തിൽ അയവുവന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ ആത്മഹത്യകൾക്ക് പിന്നിൽ ജോലി സമ്മർദ്ദമോ മറ്ര് പ്രശ്നങ്ങളോ കാരണമായിട്ടില്ലെന്നാണ് പൊലീസ് സംഘടനാ നേതാക്കളുടെ വെളിപ്പെടുത്തൽ.
സേനാംഗങ്ങളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് കൗൺസിലിംഗ് ഉൾപ്പെടെയുള്ള സംവിധാനം നിലവിലുണ്ട്. ആത്മഹത്യാപ്രവണത വർദ്ധിക്കുന്നത് ഗൗരവമായി കണ്ട് പരിഹാര നടപടികൾ സ്വീകരിക്കും
- ജില്ലാ പൊലീസ് അസോസിയേഷൻ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |