മലപ്പുറം: ഒരു ദശാബ്ദത്തിനിടെ രാജ്യത്തെ ഇടതുപക്ഷ സാന്നിദ്ധ്യത്തിന് വലിയ തിരിച്ചടിയുണ്ടായെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ പറഞ്ഞു. പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെന്ററിൽ നടന്ന ഇ.എം.എസിന്റെ ലോകം സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർലമെന്റിലെ ഇടതു സാന്നിദ്ധ്യം 43ൽ നിന്ന് മൂന്ന് വരെയെത്തി. ഇടതുപക്ഷത്തിന്റെ ശേഷി കുറഞ്ഞ സന്ദർഭത്തിലാണ് ബി.ജെ.പിയ്ക്ക് വലിയ വളർച്ചയുണ്ടായത്. എന്നാൽ കേരളത്തിൽ തുടർച്ചയായി ഇടതുസർക്കാർ അധികാരത്തിലെത്തിയത് മികച്ച വിജയമാണ്. തീവ്ര വലതുപക്ഷത്തിന് മേൽക്കൈയുള്ള ഇന്ത്യയിൽ ഈ നേട്ടം ചുരുക്കിക്കാണരുത്. ഹിന്ദു, മുസ്ലിം വർഗ്ഗീയവാദികൾക്ക് കേരളത്തിലെ ഭരണത്തുടർച്ച ഇഷ്ടപ്പെട്ടിട്ടില്ല. ഇടതുപക്ഷ അടിത്തറ തകർക്കാൻ എല്ലാവരും യോജിക്കുന്നു. ഇടതുപക്ഷത്തിന്റെ സ്വാധീന മേഖലകളിൽ ഇടതിനെ തകർക്കുകയെന്നത് ഇന്ത്യൻ ഭരണവർഗ്ഗത്തിന്റെ അജൻഡയാണ്. വലതുപക്ഷ ആശയങ്ങൾക്ക് മേൽക്കൈ ലഭിക്കുന്ന സാഹചര്യം കേരളത്തിലുണ്ട്. ഇത് ഗൗരവമായി കാണണം. ആഗ്രഹിച്ച വിജയം പാർലമെന്റ് തിരഞ്ഞെടുപ്പിൽ കിട്ടിയില്ല. പക്ഷേ, ഇടതുപക്ഷം കീഴടങ്ങില്ല. പാർലമെന്റ് അംഗങ്ങളെക്കൊണ്ട് മാത്രമല്ല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിക്കുന്നത്. പാർലമെന്റിന് പുറത്ത് ബഹുജന പ്രതിരോധങ്ങളുടെ ഭാഗമാവണം. പാർലമെന്റിനകത്ത് നാല് ശതമാനമാണ് മുസ്ലീങ്ങൾ. രാജ്യത്ത് 15 ശതമാനം മുസ്ലീങ്ങളുണ്ട്. വസ്തുത പറഞ്ഞാൽ മുസ്ലിം പ്രീണനമാണെന്ന് വ്യാഖ്യാനിക്കും. ഇന്ത്യയെന്ന ആശയം തകർക്കപ്പെടുമ്പോൾ അതിനെ പ്രതിരോധിക്കണം. തെറ്റ് കണ്ടാൽ ചൂണ്ടിക്കാണിക്കണം-അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിന്റെ
അടിത്തറ ഭദ്രം:
എം.വി. ഗോവിന്ദൻ
തൃശൂർ: പാർട്ടിയുടെ അടിത്തറ ഭദ്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പല മണ്ഡലങ്ങളിലും കോൺഗ്രസ് വോട്ടുകൾ വൻതോതിൽ ബി.ജെ.പിക്ക് പോയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇ.എം.എസ് സ്മൃതി സെമിനാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗോവിന്ദൻ.
മുൻ തിരഞ്ഞെടുപ്പിനേക്കാൾ 1.75 ശതമാനം വോട്ടുകൾ ഇടതുപക്ഷത്തിനു നഷ്ടമായി. 2014 വച്ചു നോക്കിയാൽ 7% വോട്ടുകൾ കുറഞ്ഞു. അതിന്റെ കാരണം കൃത്യമായി പഠിച്ച് താഴേത്തട്ടിൽ വിശകലനം ചെയ്യും.ജനങ്ങളോട് തുറന്നു പറയും. തെറ്റായ പ്രവണതകൾ പാർട്ടി വച്ചുപൊറുപ്പിക്കില്ല. പാർട്ടി പ്രവർത്തനം പ്രവർത്തകരുടെ ജീവിതത്തിന്റെ ഭാഗമാകണമെന്നാണ് കാഴ്ചപ്പാട്. ഇത്തവണ കോൺഗ്രസിന് 18 ലോക്സഭാ സീറ്റുകൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചതല്ല. സർക്കാർ നടപടികൾ ഉൾപ്പെടെ വേണ്ട കാര്യങ്ങൾ തിരുത്തും.
കേന്ദ്രഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കാനാണ് ബി.ജെ.പി നോക്കിയത്. ജനങ്ങൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾ പലതും നൽകാനായില്ല. കടം വാങ്ങിയാണ് കുറച്ചെങ്കിലും കൊടുത്തു തീർത്തത്.കേരളത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് വികസന പ്രവർത്തനമൊന്നും നടത്തരുതെന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചത്.കെ - റെയിൽ ഉൾപ്പെടെയുള്ളവയോടുള്ള എതിർപ്പ് ഇതിനുഉദാഹരണമാണ്. ചില കാര്യങ്ങൾ കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞപ്പോൾ മാദ്ധ്യമങ്ങൾ അതാഘോഷമാക്കിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |