ആഗോള വാഹന ഭീമൻ ഹ്യുണ്ടായ് മോട്ടോറും ബജാജ് ഹൗസിംഗ് ഫിനാൻസും ഓഹര വിൽക്കുന്നു
കൊച്ചി: ഇന്ത്യൻ വിപണിയിൽ ആവേശം പകർന്ന് വമ്പൻ കമ്പനികളുടെ പ്രാരംഭ ഓഹരി വില്പനയ്ക്ക്(ഐ.പി.ഒ) അരങ്ങൊരുങ്ങുന്നു. ആഗോള വാഹന വിപണിയിലെ ഭീമനും രാജ്യത്തെ രണ്ടാമത്തെ വലിയ വാഹന കമ്പനിയുമായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ പ്രാരംഭ ഓഹരി വില്പനയ്ക്കായുള്ള റെഡ് ഹെറിംഗ് പ്രോസ്‌പെക്‌ട്സ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയിൽ സമർപ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്പനയിലൂടെ 300 കോടി ഡോളർ(25,000 കോടി രൂപ) സമാഹരിക്കാനാണ് ഹ്യുണ്ടായ് ലക്ഷ്യമിടുന്നത്. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയിലുള്ള 17.5 ശതമാനം ഓഹരികൾ വിപണിയിൽ വിറ്റഴിക്കാനാണ് ദക്ഷിണ കൊറിയയിലെ മാതൃ കമ്പനി ആലോചിക്കുന്നത്.
മാരുതി സുസുക്കിയ്ക്ക് ശേഷം ഇരുപത് വർഷത്തിന് ശേഷമാണ് ഇന്ത്യൻ വിപണിയിൽ ഒരു വാഹന നിർമ്മാണ കമ്പനി ലിസ്റ്റിംഗ് നടത്തുന്നത്. ഇന്ത്യയിൽ രണ്ട് ഉത്പാദന കേന്ദ്രങ്ങളുള്ള ഹ്യുണ്ടായ് 500 കോടി ഡോളറിന്റെ നിക്ഷേപം ഇവിടെ നടത്തിയിട്ടുണ്ട്. പത്ത് വർഷത്തിനുള്ളിൽ 400 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. അമേരിക്ക, ചൈന എന്നിവയ്ക്ക് ശേഷം ഏറ്റവുമധികം വരുമാനവും ഇവിടെ നിന്നാണ്.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ബജാജ് ഫിനാൻസിന്റെ ഉപ കമ്പനിയായ ബജാജ് ഹൗസിംഗ് ഫിനാൻസും പ്രാരംഭ ഓഹരി വില്പനയ്ക്കാനുള്ള രേഖകൾ സെബിയിൽ സമർപ്പിച്ചു. പ്രാരംഭ ഓഹരി വില്പനയിലൂടെ വിപണിയിൽ നിന്ന് 7,000 കോടി സമാഹരിക്കാനാണ് ഒരുങ്ങുന്നത്. ബജാജ് ഹൗസിംഗ് ഫിനാൻസിൽ ബജാജ് ഫിനാൻസിനുള്ള ഓഹരികൾ വിറ്റഴിച്ച് മൂവായിരം കോടി രൂപയും പുതിയ ഓഹരികൾ പുറത്തിറക്കി 4,000 കോടി രൂപയും സമാഹരിക്കും.
അടുത്ത വാരം എട്ട് ഐ.പി.ഒകൾ
തിരഞ്ഞെടുപ്പ് കാലത്തെ നേരിയ ഇടവേളയ്ക്ക് ശേഷം അടുത്ത വാരം ഐ.പി.ഒ വിപണി അടുത്ത വാരം വീണ്ടും സജീവമാകും. മൂന്ന് മുൻനിര കമ്പനികളും അഞ്ച് ചെറുകിട, ഇടത്തരം കമ്പനികളുമാണ് ഓഹരി വില്പനയ്ക്ക് ഒരുങ്ങുന്നത്. ഡീ ഡെവലപ്പ്മെന്റ് 418 കോടി രൂപയാണ് വിപണിയിൽ നിന്ന് സമാഹരിക്കുന്നത്. സ്റ്റാൻലി ലൈഫ് സ്‌റ്റൈൽസ്, ആക്മേ ഫിൻട്രേഡ് എന്നിവയുടെ ഓഹരി വില്പനയും ഈ വാരം നടക്കും.
ഹ്യുണ്ടായ് സമാഹരിക്കുന്നത്
25,000 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |