ചെന്നൈ: വില്ലുപുരം ജില്ലയിലെ വിക്രവണ്ടി നിയമസഭാ മണ്ഡലത്തിൽ അടുത്ത മാസം 10ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് അണ്ണാ ഡി.എം.കെ ബഹിഷ്കരിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി അറിയിച്ചു. ഇത് തമിഴ്നാട്ടിൽ വലിയ രാഷ്ടീയ വിവാദത്തിന് തുടക്കമിട്ടു. ലോക്സഭ തിരഞ്ഞെടുപ്പിൽ ഒരു സീറ്റു പോലും ലഭിക്കാത്തതിന്റെ ക്ഷീണത്തിലാണ് തീരുമാനമെന്നാണ് വിലയിരുത്തൽ.
വിക്രവണ്ടി നിയമസഭാ മണ്ഡലത്തിലെ എം. എൽ .എ ആയിരുന്ന എ ൻ.പുകഴേന്തി ഏപ്രിൽ ആറിന് അന്തരിച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
2021ൽ നടന്ന തിരഞ്ഞെടുപ്പിൽ ഡി.എം.കെ സ്ഥാനാർത്ഥിയാേയിരുന്ന പുകഴേന്തിക്കു പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തിയ അണ്ണാ ഡി.എം.കെയിലെ ആർ.മുത്തമിഴ് സെൽവൻ 9,573 വോട്ടിന്റെ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്. അതേ സമയം വോട്ട് വിഹിതത്തിൽ 11.90% വർദ്ധനവും അണ്ണാ ഡി.എം.കെ നേടിയിരുന്നു. 2019ൽ മുത്തമിഴ് സെൽവൻ 44,924 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലവുമാണിത്. അതുകൊണ്ടു തന്നെ വിജയ സാദ്ധ്യത അണ്ണാ ഡി.എം.കെയ്ക്കു മുന്നിൽ ഉണ്ടായിരിക്കെ തിരഞ്ഞെടുപ്പിൽ നിന്നും മാറി നിൽക്കാനുള്ള പാർട്ടി തീരുമാനം മണ്ഡലത്തിലെ പാർട്ടി പ്രവർക്കരിലും ആശയക്കുഴപ്പം സൃഷ്ടിക്കും.
ഉപതിരഞ്ഞെടുപ്പിൽ അധികാരം ഉപയോഗിച്ചും പണമൊഴുക്കിയും ഡി.എം.കെ ഫലം അവർക്ക് അനുകൂലമാക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിൽക്കാനുള്ള തീരുമാനത്തിലെത്തിയതെന്ന് ചെന്നൈ രായപ്പേട്ടയിലെ എ.ഡി.എം.കെ ഹെഡ് ഓഫീസിൽ നടന്ന ആലോചനാ യോഗത്തിന് ശേഷം ഇ.പി.എസ് പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിൽ ഡി.എം.കെ സ്ഥാനാർത്ഥിയായി അന്നിയൂർ ശിവയെ പ്രഖ്യാപിച്ചിരുന്നു. നാം തമിഴർ പാർട്ടി സ്ഥാനാർത്ഥിയായി ഡോ.അഭിനയ മത്സരിക്കും. എൻ.ഡി.എക്കു വേണ്ടി പി.എം.കെയിലെ സി.അൻപുമണിയാണ് മത്സരിക്കുക.
വലിയ പ്രത്യാഘാതമുണ്ടാകില്ല: ജയകുമാർ
പണം നൽകി തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഡി.എം.കെ എന്തും ചെയ്യുമെന്ന് മുൻമന്ത്രി കൂടിയായ അണ്ണാ ഡി.എം.കെ നേതാവ് ജയകുമാർ പറഞ്ഞു. ഈറോഡ് ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ ജനാധിപത്യം ഇല്ലാതാകന്നത് കണ്ടതാണ്. ഡി.എം.കെ അധികാരത്തിലിരിക്കുന്നിടത്തോളം ഉപതിരഞ്ഞെടുപ്പ് നീതിയുക്തമാകില്ലെന്നും ജയലളിത പറഞ്ഞിരുന്നു. ഒരു മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് അവഗണിച്ചാൽ വലിയ പ്രത്യാഘാതമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |