കൊല്ലം: എമിഗ്രേഷൻ ചെക്ക് പോയിന്റ് അനുവദിച്ചതോടെ കൊല്ലം പോർട്ട് അന്താരാഷ്ട്ര ഷിപ്പിംഗ് ഭൂപടത്തിൽ ഇടംപിടിക്കും. ഇതോടെ വലിയ അടിസ്ഥാന സൗകര്യങ്ങളുണ്ടായിട്ടും പ്രയോജനപ്പെടാൻ കഴിയാതെയുള്ള ഇപ്പോഴത്തെ ഏകാന്തത അവസാനിച്ച് കൂടുതൽ യാനങ്ങൾ കൊല്ലം പോർട്ടിലേക്ക് എത്തും.
ഐ.സി.പി ഇല്ലാത്തത് കൊല്ലം പോർട്ടിലേക്ക് കപ്പലുകൾ എത്തിക്കാനുള്ള എല്ലാ പരിശ്രമങ്ങൾക്കും തടസമായി നിൽക്കുകയായിരുന്നു. കൊല്ലം പോർട്ടിലെത്തിയ ആഭ്യന്തര കപ്പലുകൾ തുടർന്ന് മറ്റ് പോർട്ടുകളിലേക്ക് പോയപ്പോൾ സങ്കീർണമായ പരിശോധനകൾക്ക് വിധേയമാകേണ്ടി വന്നു. ഇത് ആഭ്യന്തര കപ്പലുകൾ എത്തിക്കുന്നതിൽ നിന്ന് ഷിപ്പിംഗ് ഏജന്റുമാരെ മുഖം തിരിപ്പിച്ചു. ഈ പ്രതിസന്ധികൾക്കൊക്കെയാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.
കേരളകൗമുദിയുടെയും പോരാട്ട വിജയം
കൊല്ലം പോർട്ടിൽ ഐ.സി.പി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളകൗമുദി നിരന്തരം വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു
ഐ.സി.പിക്കായുള്ള ഒരുക്കങ്ങളുടെ ഓരോ ചലനവും കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു
ഐ.സി.പി അനുവദിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ച സൗകര്യങ്ങൾ ഒരുക്കുന്നതിലെ കാലതാമസങ്ങളും നിരന്തരം ചൂണ്ടിക്കാട്ടി
ഇതോടെ ജനപ്രതിനിധികളും കൊല്ലം പോർട്ടിനായി കൂടുതൽ സജീവമായി
ഐ.സി.പി അടക്കമുള്ള വിഷയങ്ങൾ ഉയർത്തി കൊല്ലം പോർട്ട് വികസന സെമിനാറും കേരളകൗമുദി സംഘടിപ്പിച്ചിരുന്നു
വൈകാതെ പ്രവർത്തനം
എമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് പുറമേ സഹായത്തിന് സുരക്ഷയ്ക്കുമായി സംസ്ഥാന പൊലീസിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നിയമനവും നടക്കുന്നതിന് പിന്നാലെ കൊല്ലം പോർട്ടിൽ ഐ.സി.പിയുടെ പ്രവർത്തനം ആരംഭിക്കും. ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനാകും പോർട്ടിന്റെ സുരക്ഷാ ചുമതല. ഇവരുടെ നിയമനവും വൈകാതെ നടക്കും.
ആദ്യകപ്പൽ എത്തിക്കാൻ മത്സരം
ഐ.സി.പി അനുവദിച്ച സാഹചര്യത്തിൽ ആദ്യകപ്പൽ എത്തിക്കാൻ ഷിപ്പിംഗ് ഏജന്റുമാർ ആവേശത്തോടെ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഇതുവരെ കൊല്ലം കേന്ദ്രീകരിച്ചുള്ള ഏജൻസികൾ കടുത്ത നിരാശയിലായിരുന്നു. ഇവരെ സമീപിക്കുന്നവരെപ്പോലും കൊല്ലത്ത് അടുപ്പിക്കുന്നതിലെ നൂലാമാലകളോർത്ത് കൊച്ചിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ക്രൂ ചെയ്ഞ്ചിംഗിൽ വൻ സാദ്ധ്യത
ആന്താരാഷ്ട്ര കപ്പൽ ചാലിനോട് അടുത്ത് കിടക്കുന്നതിനാൽ ക്രൂ ചെയ്‌ഞ്ചിംഗിൽ കൊല്ലം പോർട്ടിന് വലിയ സാദ്ധ്യതയാണുള്ളത്. മാസങ്ങളോളം നീളുന്ന യാത്രയ്ക്കിടയിൽ ഏതെങ്കിലും പോർട്ടുകളിൽ അടുപ്പിച്ചാണ് കപ്പലുകളിലെ ജീവനക്കാർ മാറുന്നത്. കപ്പൽ ചാലിലൂടെ സഞ്ചരിക്കുന്ന യാനങ്ങൾക്ക് കൂടുതൽ ദൂരം താണ്ടാതെ കൊല്ലം പോർട്ടിൽ അടുപ്പിക്കാം. ഇങ്ങനെ കപ്പലുകൾ അടുപ്പിക്കുമ്പോൾ കൊല്ലം പോർട്ടിന് വലിയ വരുമാനം ലഭിക്കും. ഇത്തരം കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കുന്നതിലൂടെയും നേട്ടമുണ്ടാക്കാം. കൊല്ലം പോർട്ടിന് ഐ.സി.പി ഇല്ലാത്തതിനാൽ വിഴിഞ്ഞം തുറമുഖം ക്രൂ ചെയ്ഞ്ചിംഗിലൂടെ വൻ നേട്ടമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അറ്റകുറ്റപ്പണിക്കായും പ്രതികൂല കാലാവസ്ഥയുണ്ടാകുമ്പോഴും കൂടുതൽ കപ്പലുകൾ അടുപ്പിക്കും.
ഐ.സി.പിക്കായി ഒരുക്കിയ ക്രമീകരണങ്ങൾ
1500 ചതുരശ്രയടി വിസ്തീർണമുള്ള ഐ.സി.പി ഫെസിലിറ്റേഷൻ സെന്റർ
ആറ് എമിഗ്രേഷൻ കൗണ്ടറുകൾ
യാത്രക്കാർക്ക് വിശ്രമിക്കാൻ വിശാലമായ സൗകര്യം
സുരക്ഷിത ഇന്റർനെറ്റ് ബന്ധം
യാത്രക്കാരെ പരിശോധിക്കാൻ മെറ്റൽ ഡിറ്റക്ടർ
യാത്രക്കാർ പരിശോധന മറികടക്കാതിരിക്കാൻ ബാരിയർ
ബാഗേജ് സ്കാനർ
പോർട്ടിന് ചുറ്റുമുള്ള ചുറ്റുമതിലിന്റെ ഉയരം എട്ടടിയാക്കി
മതിലിന് മുകളിൽ കമ്പിച്ചുരുൾ
നിരീക്ഷണ കാമറ സംവിധാനം
വാർഫിന്റെ 50 മീറ്റർ ദൂരം സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചു
എമിഗ്രേഷൻ ജീവനക്കാർക്ക് ക്വാർട്ടേഴ്സ് സൗകര്യം
പുറത്ത് നിന്നുള്ളവരുടെ പ്രവേശനത്തിന് നിയന്ത്രണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |