തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ 13 റസ്റ്റ് ഹൗസുകൾ കൂടി നവീകരിക്കുന്നതിനും പുതിയ ബ്ലോക്കുകൾ നിർമ്മിക്കുന്നതിനുമായി 23 കോടി രൂപയ്ക്ക് ഭരണാനുമതിയായി. പീപ്പിൾസ് റെസ്റ്റ് ഹൗസ് എന്ന പേരിൽ സംസ്ഥാനത്തുടനീളം റസ്റ്റ് ഹൗസുകൾ നവീകരിച്ച് ഓൺലൈൻ ബുക്കിംഗ് ഏർപ്പെടുത്തിയത് ഏറെ ജനകീയമായി മാറിയ പശ്ചാത്തലത്തിലാണ് കൂടുതൽ റെസ്റ്റ് ഹൗസുകൾ നവീകരിക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
പൊന്മുടി രണ്ടാം ഘട്ടം 5 കോടി, പാറശ്ശാല 3 കോടി, മൂന്നാർ അനക്സ് മൂന്നു കോടി, വെഞ്ഞാറമൂട് രണ്ടാം ഘട്ടം 2.2 കോടി, കുട്ടിക്കാനം ഐ.ബി 1.8 കോടി, ഞാറയ്ക്കൽ 1.5 കോടി, കാഞ്ഞങ്ങാട് 1.5 കോടി, കാട്ടാക്കട 1.4 കോടി, താമരശ്ശേരി ഒരു കോടി, കൊട്ടാരക്കര രണ്ടാം ഘട്ടം 74 ലക്ഷം, തേക്കടി ഐബി 60 ലക്ഷം, കുന്നമംഗലം 52 ലക്ഷം, പൊഴിക്കര പാലസ് കെട്ടിടം 35 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്. തിരുവനന്തപുരം പബ്ലിക് ഓഫീസ് ഇലക്ട്രിക്കൽ വർക്കിന് 2.5 കോടിയും കുമളി പിഡബ്ള്യുഡി സ്റ്റാഫ് ക്വാർട്ടേഴ്സിന് 2.1 കോടിയും കോഴിക്കോട് റീജ്യണൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഡിസൈൻ ഓഫീസിന് 1.96 കോടിയും കണ്ണൂർ പി.ഡബ്ല്യു.ഡി കോംപ്ലക്സ് രണ്ടാം ഘട്ടത്തിലെ രണ്ടാം ബ്ലോക്കിന് 1.76 കോടിയും പീരുമേട് തോട്ടപ്പുര പിഡബ്ല്യുഡി സ്റ്റാഫ് ക്വാർട്ടേഴ്സിന് 32 ലക്ഷവും അനുവദിച്ചു.
ട്രഷറികളിൽ പരിശോധന
നടത്തണം: സതീശൻ
തിരുവനന്തപുരം:കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ ട്രഷറി സംവിധാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാനും അക്കൗണ്ടുകളുടെ പ്രവർത്തനം കുറ്റമറ്റതാക്കാനും എല്ലാ ട്രഷറി,സബ് ട്രഷറികളിലും വിശദമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
കഴക്കൂട്ടം സബ് ട്രഷറിയിൽ ജീവനക്കാർ മരിച്ച വ്യക്തികളുടെ അക്കൗണ്ടിൽ നിന്നും വ്യാജ ചെക്കുണ്ടാക്കി പണം അപഹരിച്ചു എന്നത് ഗൗരവകരമാണ്. ട്രഷറി സംവിധാനത്തിലെ പഴുതുകൾ ഉപയോഗപ്പെടുത്തി നടത്തിയ ഈ തട്ടിപ്പ് മറ്റു സബ്ട്രഷറി കളിലും നടക്കാനുള്ള സാദ്ധ്യത ഏറെയാണ്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും ട്രഷറി സംവിധാനത്തിലെ പഴുതുകൾ അടയ്ക്കാനും യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണം .വിവര സാങ്കേതിക വിദ്യ ഇത്രയും മുന്നേറിയ കാലത്തും ട്രഷറി അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിച്ചാൽ അക്കൗണ്ട് ഉടമയ്ക്ക് സന്ദേശം ലഭിക്കുന്നില്ലെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. കഴക്കൂട്ടം ട്രഷറിയിൽ സി.സി.ടി.വി പ്രവർത്തിച്ചിരുന്നില്ലെന്നത് ഗൂഢാലോചന തെളിയിക്കുന്നതാണെന്നും സതീശൻ കത്തിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |