ന്യൂഡൽഹി: ജമ്മുകാശ്‌മീരിലെ സുരക്ഷയുടെ കാര്യത്തിൽ എൻ.ഡി.എ സർക്കാരിന്റെ കർശന നിലപാടുകളിൽ വിട്ടുവീഴ്‌ച പാടില്ലെന്നും ഭീകരതയെ നൂതന തന്ത്രങ്ങളിലൂടെ നേരിട്ട് മാതൃക സൃഷ്ടിക്കാൻ മോദി ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സുരക്ഷയിലും ഭീകരരരെ നിയന്ത്രിക്കുന്നതിലും നേടിയ വിജയം നിലനിറുത്താൻ സുരക്ഷാ ഏജൻസികളോട് നിർദ്ദേശിക്കുകയും ചെയ്തു. ജമ്മു കാശ്മീരിലെ സുരക്ഷാ സാഹചര്യവും അമർനാഥ് യാത്രയുടെ തയ്യാറെടുപ്പും അവലോകനം ചെയ്യുന്നതിന് ഡൽഹി നോർത്ത് ബ്ലോക്കിലെ ആഭ്യന്തര മന്ത്രാലയം ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരതയെ വേരോടെ പിഴുതെറിയുന്നതിൽ ഒരു വിട്ടുവീഴ്‌ചയുമില്ല. കാശ്മീർ താഴ്‌വരയിൽ കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾ പോസിറ്റീവ് ഫലങ്ങൾ നൽകി. ആക്രമണങ്ങളിൽ ഗണ്യമായ കുറവുണ്ടായി. ക്രമസമാധാന നിലയിലെ പുരോഗതി വിനോദസഞ്ചാരികളുടെ റെക്കാഡ് ഒഴുക്കിൽ പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ജമ്മു കാശ്‌മീർ ലെഫ്‌റ്റനന്റ് ഗവർണർ മനോജ് സിൻഹ, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ദേക്ക, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നിയുക്ത കരസേനാ മേധാവി ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി, സി.ആർ.പി.എഫ് ഡിജി അനീഷ് ദയാൽ, ബി.എസ്.എഫ് ഡിജി നിതിൻ അഗർവാൾ, ജമ്മു കശ്മീർ ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
സുരക്ഷാ ഏജൻസികളുടെ ഏകോപനം
രാവിലെ 11ന് ആരംഭിച്ച യോഗത്തിന്റെ ആദ്യ റൗണ്ടിൽ ജമ്മു കാശ്മീരിലെ സുരക്ഷാ സാഹചര്യങ്ങളും രണ്ടാം റൗണ്ടിൽ ഈ മാസം 29 ന് ആരംഭിച്ച് ഓഗസ്റ്റ് 19ന് സമാപിക്കുന്ന അമർനാഥ് യാത്രാ തയ്യാറെടുപ്പുമാണ് അവലോകനം ചെയ്‌തത്. രണ്ട് റൗണ്ടുകളായി അഞ്ച് മണിക്കൂറായിരുന്നു യോഗം.ജമ്മു കാശ്മീരിൽ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ അവലോകനം നടന്നത്. ഭീകരാക്രമണങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പുകൾ ഉദ്യോഗസ്ഥർ ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചു. സുരക്ഷാ ഏജൻസികൾ തമ്മിലുള്ള ഏകോപനം, ദുർബലമായ മേഖലകൾ തിരിച്ചറിയൽ, സ്വീകരിക്കേണ്ട സുരക്ഷാ നടപടികൾ തുടങ്ങിയവ യോഗത്തിൽ ചർച്ചയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |