ചെന്നൈ: രാഷ്‌ട്രീയത്തിൽ തിരിച്ചുവരവ് പ്രഖ്യാപിച്ച് അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി വികെ ശശികല. തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് പ്രതിസന്ധിയിലായിരിക്കുന്ന പാർട്ടിയെ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ശശികല വ്യക്തമാക്കി. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ പാർട്ടി അധികാരത്തിൽ തിരിച്ചെത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ എടപ്പാടി കെ പളനിസ്വാമി ശരിയായ ചോദ്യങ്ങൾ ചോദിക്കാത്തപ്പോൾ പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ സർക്കാരിനെ ചോദ്യം ചെയ്യുമെന്നും അവർ തറപ്പിച്ച് പറഞ്ഞു. എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെയുടെ നിയന്ത്രണം തിരിച്ചുപിടിക്കാൻ ഏറെ നാളായി നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് പോയസ് ഗാർഡനിലെ വീട്ടിൽ അനുകൂലികളുമായി ചർച്ച നടത്തിയതിന് ശേഷമായിരുന്നു തിരിച്ചുവരവ് പ്രഖ്യാപിച്ചത്.
'ഇതാണ് ശരിയായ സമയം. ഒരു ആശങ്കയും വേണ്ട. തീർച്ചയായും, തമിഴ്‌നാട്ടിലെ ജനങ്ങൾ ഞങ്ങളുടെ പക്ഷത്താണ്. ഞാൻ വളരെ ശക്തയാണ്. എഐഎഡിഎംകെ അവസാനിച്ചുവെന്ന് കരുതാനാവില്ല.കാരണം ഞാൻ വീണ്ടും രാഷ്‌ട്രീയത്തിലേക്ക് കടക്കുകയാണ് ', ശശികല പറഞ്ഞു. 2026ൽ ജനങ്ങളുടെ പിന്തുണയോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് 'അമ്മ'യുടെ ഭരണം കൊണ്ടുവരുമെന്നും അവർ വ്യക്തമാക്കി.
ഉടൻതന്നെ സംസ്ഥാന വ്യാപക പര്യടനം നടത്തുമെന്നും ചോദ്യങ്ങൾ ഉന്നയിക്കുമെന്നും ഡിഎംകെ സർക്കാർ ഉത്തരം നൽകണമെന്നും ശശികല പറഞ്ഞു. ജാതി രാഷ്‌ട്രീയം എഐഎഡിഎംകെയിൽ നുഴഞ്ഞുകയറിയെന്നും ആരുടെയും പേരെടുത്ത് പറയാതെ ശശികല പറഞ്ഞു. പാർട്ടി സ്ഥാപകൻ എംജിആറും അന്തരിച്ച ജയലളിതയും വളർത്തിയ പാർട്ടിയിൽ ഇത്തരം ജാതി രാഷ്‌ട്രീയം കൊണ്ടുവരുന്നത് അവർക്കും പാർട്ടി പ്രവർത്തകർക്കും സഹിക്കാനാവില്ല. ജാതി അടിസ്ഥാനത്തിലുള്ള പരിഗണന ഉണ്ടായിരുന്നെങ്കിൽ 2017ൽ എടപ്പാടി കെ പളനിസ്വാമിയെ അവർ മുഖ്യമന്ത്രിയാക്കുമായിരുന്നില്ല.
എംജിആറിന്റെ കാലം മുതൽ പാർട്ടിക്കൊപ്പം നിന്ന സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ മേഖലയിലേക്കുള്ള പ്രാതിനിധ്യം പരിഗണിച്ചാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയത്.ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മൂന്നും നാലും സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടുവെന്നും നിരവധി സീറ്റുകളിൽ കെട്ടിവെച്ച തുക നഷ്ടമായെന്നും അവർ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |