പാപ്പുവ ന്യൂഗിനയയെ ഏഴുവിക്കറ്റിന് തോൽപ്പിച്ച് ന്യൂസിലാൻഡ്
തന്റെ നാലോവറുകളും മെയ്ഡനാക്കി ലോക്കീ ഫെർഗൂസൻ
ടറോബ : ജയിച്ചിട്ടും കാര്യമില്ലാതിരുന്ന മത്സരത്തിൽ ദുർബലരായ പാപ്പുവ ന്യൂഗിനിയയെ ഏഴുവിക്കറ്റിന് കീഴടക്കി ട്വന്റി-20 ലോകകപ്പിൽ സൂപ്പർ എട്ട് കാണാതെ ന്യൂസിലാൻഡ് മടങ്ങി. അവസാന മത്സരത്തിൽ പാപ്പുവ ന്യൂഗിനിയയെ 19.4 ഓവറിൽ 78 റൺസിന് എറിഞ്ഞൊതുക്കിയ ശേഷം 12.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു കിവീസ്.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലോക്കീ ഫെർഗൂസനും രണ്ട് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബൗൾട്ടും ടിം സൗത്തിയും ഇഷ് സോധിയും ഒരു വിക്കറ്റ് നേടിയ സാന്റ്നറും ചേർന്നാണ് എതിരാളികളെ അരിഞ്ഞിട്ടത്. 17 റൺസ് നേടിയ ചാൾസ് അമിണിയാണ് പാപ്പുവ ന്യൂഗിനിയയുടെ ടോപ് സ്കോറർ. മറുപടിക്കിറങ്ങിയ കിവീസിനെ ഡെവോൺ കോൺവേയ് (35), കേൻ വില്യംസൺ (18*), ഡാരിൽ മിച്ചൽ (19*) എന്നിവർ ചേർന്നാണ് വിജയിപ്പിച്ചത്.
തന്റെ നാലോവറുകളിൽ ഒരൊറ്റ റൺസുപോലും വിട്ടുകൊടുക്കാതെയാണ് ലോക്കീ ഫെർഗൂസൺ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.ട്വന്റി-20 ലോകകപ്പിൽ ആദ്യമായാണ് ഒരു ബൗളർ തന്റെ സ്പെല്ലിലെ നാലോവറുകളും മെയ്ഡനാക്കുന്നത്. എറിയാനായി പന്തെടുത്ത അഞ്ചാം ഓവറിന്റെ ആദ്യ പന്തിൽ ആസാദ് വാലയെ (6) ഡാരിൽ മിച്ചലിന്റെ കയ്യിലെത്തിച്ചാണ് ഫെർഗൂസൺ തുടങ്ങിയത്. 12-ാം ഓവറിൽ അമിനിയെ എൽ.ബിയിൽ കുരുക്കുകയും 14-ാം ഓവറിൽ ചാഡ് സോപ്പറിനെ(1) ബൗൾഡാക്കുകയും ചെയ്തു.
ബൈ,ബൈ ബൗൾട്ട്
പാപ്പുവ ന്യൂഗിനിയ്ക്ക് എതിരായ മത്സരത്തോടെ ന്യൂസിലാൻഡ് പേസർ ട്രെന്റ് ബൗൾട്ട് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞു. 34 കാരനായ ബൗൾട്ട് കിവീസിനായി 78 ടെസ്റ്റുകളും 114 ഏകദിനങ്ങളും 61 ട്വന്റി-20കളും കളിച്ചിട്ടുണ്ട്. 2011ൽ ഓസീസിനെതിരെ ഹൊബാർട്ടിലാണ് ടെസ്റ്റ് അരങ്ങേറ്റം. 2012ൽ വെസ്റ്റ് ഇൻഡീസിനെതിരെ ഏകദിനത്തിലും 2013ൽ ഇംഗ്ളണ്ടിനെതിരെ ട്വന്റി-20യിലും അരങ്ങേറി. 2022ൽ ലീഡ്സിൽ ഇംഗ്ളണ്ടിനെതിരെയായിരുന്നു അവസാന ടെസ്റ്റ്. കഴിഞ്ഞ വർഷം ലോകകപ്പിൽ ഇന്ത്യയ്ക്ക് എതിരെ അവസാന ഏകദിന മത്സരം.
611 അന്താരാഷ്ട്ര വിക്കറ്റുകളാണ് ട്രെന്റ് ബൗൾട്ട് നേടിയിരിക്കുന്നത്.
317 ടെസ്റ്റ് വിക്കറ്റുകൾ
211 ഏകദിന വിക്കറ്റുകൾ
83 ട്വന്റി-20 വിക്കറ്റുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |