പാലക്കാട്: പച്ചക്കറിക്ക് തീ വിലയായതോടെ താളം കണ്ടെത്താനാകാതെ ചെറുകിട ഹോട്ടൽ മേഖല. വാടകയും വൈദ്യുതി ബില്ലും ലോണും അടയ്ക്കാൻ പലരും പെടാപ്പാടുപെടുകയാണ്. വില വർദ്ധിപ്പിക്കാതെ പിടിച്ചുനിൽക്കാനാവില്ലെന്നാണ് ഹോട്ടലുടമകൾ പറയുന്നത്. രണ്ടാഴ്ചക്കിടെ തക്കാളി, ബീൻസ് ഉൾപ്പെടെയുള്ള പച്ചക്കറികൾക്ക് 10 മുതൽ 40 രൂപ വരെ വർദ്ധിച്ചിട്ടുണ്ട്. പത്തുദിവസം മുമ്പ് 90 രൂപയായിരുന്ന ബീൻസിന് ഇപ്പോൾ കിലോക്ക് 140 രൂപയാണ് വില. കിലോക്ക് 50 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോൾ 80 രൂപ നൽകണം. കാരറ്റ് 80 രൂപ, ബീറ്റ്റൂട്ട് 50, കാബേജ് 50, ചേന 90, ചെറുനാരങ്ങ 140, ഇഞ്ചി 240, വെളുത്തുള്ളി 220 രൂപ എന്നിങ്ങനെയാണ് ഹോട്ടലുകൾക്ക് മൊത്തവിലയിൽ പച്ചക്കറി ലഭിക്കുന്നത്. ഇതനുസരിച്ചുള്ള വിറ്റുവരവ് ഹോട്ടലുകൾക്ക് ലഭിക്കുന്നില്ല. ചെറുകിട ഹോട്ടലുകളും തട്ടുകടകളും പ്രവർത്തനം നിറുത്തേണ്ട അവസ്ഥയിലാണ്.
സാമ്പാറിൽ മുങ്ങിത്തപ്പണം
വിലവർദ്ധിച്ചതോടെ ഊണിനൊപ്പമുള്ള കറികളിൽ പച്ചക്കറി വിഭവങ്ങളുടെ അളവും കുറഞ്ഞിട്ടുണ്ട്. ഹോട്ടലുകളിൽ സുലഭമായി വിളമ്പുന്ന സാമ്പാറിൽ കഷണങ്ങൾ വളരെ കുറച്ചിട്ടുണ്ട്. പല ഹോട്ടലുകളിലും ഒഴിച്ചുകറി മോര്, രസം, മീൻ കറി എന്നിവയിലേക്ക് ചുരുങ്ങി. രസത്തിൽ നിന്ന് തക്കാളിയും പടിയിറങ്ങി. അവിയലിന്റെ അളവും കുറച്ചു.
സെഞ്ചുറിയടിക്കാൻ തക്കാളി
കോലാർ, മൈസൂരു, ഹൊസൂർ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കേരള മാർക്കറ്റിലേക്ക് തക്കാളിയെത്തുന്നത്. ഇവിടങ്ങളിൽ നിന്നുള്ള തക്കാളിവരവ് കുറഞ്ഞതാണ് വില കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. നാസിക്കിൽ നിന്ന് തക്കാളി വരവ് കുറഞ്ഞതും തിരിച്ചടിയായി. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ തക്കാളി വില നൂറുകടക്കുമെന്നാണ് വിപണി നൽകുന്ന സൂചന.
സർക്കാർ ഇടപെടണം
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പുകൾ ഇടപെട്ട് സംസ്ഥാനത്തിന് ആവശ്യമായ പച്ചക്കറികളും ഇറച്ചിക്കോഴിയും ദൗർബല്യമില്ലാതെ വിപണിയിലെത്തിച്ച് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കണം.
കെ.എച്ച്.ആർ.എ ഭാരവാഹികൾ
പച്ചക്കറി വില റോക്കറ്റ് വേഗത്തിൽ ഉയരുകയാണ്. ജീവനക്കാരുടെ ശമ്പളം പോലും നൽകാൻ കഴിയുന്നില്ല. സാധനങ്ങൾക്ക് വില വർദ്ധിക്കുമ്പോൾ അതിനനുസരിച്ച് ഭക്ഷണ വില കൂട്ടണം.
മണികണ്ഠൻ, ഹോട്ടൽ വ്യാപാരി
അഞ്ച് മുതൽ 15പേർ വരെ പണിയെടുക്കുന്ന ഓരോ ഭക്ഷണശാലയിലും ദിവസേന 700 മുതൽ 1200 വരെ പേർക്ക് വരെ ഭക്ഷണം നൽകുന്നുണ്ട്. ഇവർക്ക് കൂലി നൽകാൻ പോലും വിറ്റുവരവ് തികയുന്നില്ല.
കുടുംബശ്രീ ജനകീയ ഭക്ഷണശാലകളും അടുപ്പെരിക്കാനാവാതെ വിഷമിക്കുകയാണ്. 35 രൂപയ്ക്ക് ഊണും സാമ്പാറും കറികളും നൽകാൻ കഴിയാത്ത അവസ്ഥയാണെന്ന് നടത്തിപ്പുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |