വിഴിഞ്ഞം: മത്സ്യബന്ധനത്തിനിടെ വെള്ളം കയറി മുങ്ങിത്തുടങ്ങിയ തമിഴ്‌നാട്ടിൽ നിന്നുള്ള മത്സ്യബന്ധന വള്ളത്തെ വിഴിഞ്ഞം ഫിഷറീസ് കൺട്രോൾ റൂമിന് കീഴിലെ മറൈൻ എൻഫോഴ്സ്മെന്റ് ബോട്ടിൽ കെട്ടിവലിച്ചു കരക്കെത്തിച്ചു. ഇതിലുണ്ടായിരുന്ന 7 മത്സ്യ തൊഴിലാളികളെയും രക്ഷാപ്രവർത്തകർ ചൊവ്വാഴ്‌ച രാത്രി വിഴിഞ്ഞത്ത് എത്തിച്ചു. ഇതിനോടൊപ്പം കെട്ടിവലിച്ചു കൊണ്ടുവന്ന വള്ളം വിഴിഞ്ഞം ഹാർബർ മൗത്തിന് സമീപത്ത് എത്തിയപ്പോൾ വള്ളത്തിൽ വലചുറ്റി. ഒടുവിൽ രക്ഷാബോട്ടിൽ കെട്ടിയിരുന്ന കയർ അറുത്തു മാറ്റി. അതോടെ അപകടത്തിൽപ്പെട്ട വള്ളം വീണ്ടും ഒഴുകി പോയി. ഒഴുക്കിൽപ്പെട്ട വള്ളത്തെ ഇന്നലെ പുതിയ തുറ ഭാഗത്തു നിന്നാണ് കണ്ടെത്തിയതെന്ന് മറൈൻ എൻഫോഴ്സസ്മെന്റ് വിഭാഗം അറിയിച്ചു. മറൈൻ എൻഫോഴ്‌സ്മെന്റ് ലൈഫ് ഗാർഡുമാരായ കൃഷ്‌ണൻ, ഫ്രെഡി, ഹസ്സൻ, ഷാജഹാൻ, പി.പനിയടിമ, ബനാൻഷ്യസ്, ജമാലുദ്ദിൻ, യൂജിൻ, കോസ്‌റ്റൽ പൊലീസ് സി.പി.ഒ ബിപിൻ, വാർഡന്മാരായ സിലുവയ്യൻ, സുനിത്ത് എന്നിവരുൾപ്പെട്ട സംഘമാണ് ബോട്ടു കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |