തൃശൂർ: കടൽക്ഷോഭത്തിലും കള്ളക്കടൽ പ്രതിഭാസത്തിലും വീടുകളും റോഡുകളും തകരുന്നതിനിടെ മൺസൂൺകാല ട്രോളിംഗ് നിരോധന നിയമങ്ങൾ ലംഘിച്ച് മീൻപിടിത്തവും വ്യാപകം. കഴിഞ്ഞ ദിവസം കടൽക്ഷോഭത്തിൽ ചാവക്കാട് കടപ്പുറത്ത് കെട്ടിടം തകർന്നു വീണിരുന്നു. കടൽഭിത്തി കെട്ടാത്തതാണ് കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം.
കഴിഞ്ഞദിവസങ്ങളിലെല്ലാം കടൽ കരയിലേക്ക് ഇരച്ചുകയറിയിരുന്നു. ചിലയിടങ്ങളിൽ പി.ഡബ്ല്യു.ഡി റോഡും കടലും തമ്മിലുള്ള ദൂരം 10 മീറ്റർ മാത്രമേയുള്ളൂ. നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും കടലേറ്റഭീഷണിയിലാണ്. കടപ്പുറം, ഏറിയാട് ഭാഗത്ത് സുരക്ഷാ ക്രമീകരണങ്ങൾ കൂട്ടാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചിരുന്നു. രണ്ടു പഞ്ചായത്തുകൾക്കായി നാലുലക്ഷം രൂപ വീതം അടിയന്തര പ്രവർത്തനങ്ങൾക്കായി അനുവദിച്ചു. ഇതിനിടെയാണ് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള അനധികൃത മീൻപിടിത്തം സജീവമായത്.
വ്യാജ കളർകോഡ് അടിച്ച മിഴ്‌നാട് രജിസ്‌ട്രേഷനുള്ള യാനങ്ങൾ ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്ത് കൂട്ടമായി എത്തിയ വള്ളങ്ങളാണ് കേന്ദ്ര സർക്കാർ നിഷ്‌കർച്ച പച്ച കളർകോഡ് മാറ്റി കേരള യാനങ്ങൾക്ക് അനുവദിച്ച നീല കളർകോഡ് അടിച്ച് കേരള വള്ളങ്ങൾ എന്ന വ്യാജേന മത്സ്യബന്ധനത്തിന് ഒരുക്കിയത്. കന്യാകുമാരി കൊളച്ചൽ സ്വദേശികളായ സഹായ സർച്ചിൽ, ഹിറ്റ്‌ലർ തോമസ്, സ്റ്റാൻലി പോസ്മസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള യാനങ്ങളാണ് ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ബ്ലാങ്ങാട് നിന്ന് പിടിച്ചെടുത്തത്.
യാനങ്ങൾക്ക് പിഴ: 60,000 രൂപ
പിടിച്ചെടുത്തത്: എട്ട് എഞ്ചിനുകളും യാനങ്ങളും
ജില്ലയുടെ തെക്കേ അതിർത്തിയായ അഴീക്കോട് മുതൽ വടക്കെ അതിർത്തിയായ കാപ്രിക്കാട് വരെയുള്ള തീരക്കടലിലും ആഴക്കടലിലും നിരീക്ഷണം ശക്തമാണ്. ഇതിനിടെയാണ് കന്യാകുമാരി ഭാഗത്ത് നിന്ന് വന്ന മൂന്ന് ഫൈബർ വഞ്ചികൾ ചാവക്കാട് ബ്ലാങ്ങാട് പിടിച്ചെടുത്തത്. ട്രോളിംഗ് നിരോധന സമയത്ത് ഇതര സംസ്ഥാന ബോട്ടുകൾ, വഞ്ചികൾ, വള്ളങ്ങൾ എന്നിവ ജില്ലയുടെ തീരത്ത് മീൻപിടിക്കാനും മീൻ ഇറക്കാനും പാടില്ലെന്നാണ് നിയമം. ഇത് പാലിക്കാത്തതിനാണ് ഫിഷറീസ് വകുപ്പ് നടപടി എടുത്തത്.
വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കും. അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങൾക്കെതിരേ കർശനനടപടി സ്വീകരിക്കും.- കെ.വി. സുഗന്ധകുമാരി, ഡെപ്യൂട്ടി ഡയറക്ടർ, ഫിഷറീസ് തൃശൂർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |