മലപ്പുറം: സ്വന്തം കുഞ്ഞിന്റെ പിതൃത്വം സംശയിക്കുന്ന സംശയരോഗികളായ പുരുഷന്മാരുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കാജനകമാണെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി പറഞ്ഞു. മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു വനിതാകമ്മിഷൻ അദ്ധ്യക്ഷ. കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയം ഉന്നയിച്ച് വനിതാകമ്മിഷന്റെ സഹായത്തോടെ ഡി.എൻ.എ ടെസ്റ്റ് നടത്തി പിതൃത്വം തെളിയിച്ചിട്ടും ഭർത്താവ് സംരക്ഷണം നൽകുന്നില്ലെന്ന യുവതിയുടെ പരാതി പരാമർശിച്ചാണ് കമ്മിഷൻ ഈ ആശങ്ക പങ്കുവച്ചത്. മദ്യവും മയക്കുമരുന്നും ഗാർഹികാന്തരീക്ഷം അത്യന്തം സങ്കീർണമാക്കുന്നതായും കമ്മിഷൻ നിരീക്ഷിച്ചു. കുടുംബാന്തരീക്ഷത്തിലെ ആശയവിനിമയപ്രശ്നങ്ങൾ കുട്ടികളുടെ വിദ്യാഭ്യാസത്തെയും ജീവിതത്തെയും ബാധിക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കമ്മിഷൻ കൗൺസലിംഗിന് സൗകര്യമൊരുക്കുന്നുണ്ട്. തിരുവനന്തപുരത്തും കോഴിക്കോട്, കൊച്ചി മേഖലാ ഓഫീസുകളിലും കൗൺസിലർമാരുടെ സേവനം മുഴുവൻ സമയവും ലഭ്യമാണെന്നും കമ്മിഷൻ അദ്ധ്യക്ഷ അറിയിച്ചു.
സ്വന്തം വീട്ടിൽ നിന്ന് ഭർത്താവ് പുറത്താക്കിയതിനെ തുടർന്ന് യതീംഖാനയിൽ അഭയം തേടിയ യുവതിക്കും കുഞ്ഞുങ്ങൾക്കും സുരക്ഷിതമായി വീട്ടിൽ തന്നെ താമസിക്കാനുള്ള സാഹചര്യമൊരുക്കാൻ വനിതാശിശു സംരക്ഷണ ഓഫീസർക്ക് വനിതാകമ്മിഷൻ നിർദ്ദേശം നൽകി. ഭാര്യയും ഭർത്താവും ചേർന്ന് വായ്പയെടുത്ത് നിർമ്മിച്ച വീട്ടിൽ നിന്നാണ് ഭർത്താവ് ഭാര്യയെയും കുഞ്ഞുങ്ങളെയും ഇറക്കിവിട്ടത്. സ്വന്തം വീട്ടിൽ താമസിക്കാൻ അവർക്ക് എല്ലാ അവകാശങ്ങളുമുണ്ടെന്നും അതിന് പൂർണ്ണമായ സംരക്ഷണം നൽകുമെന്നും കമ്മിഷൻ പറഞ്ഞു.
ആഭ്യന്തര പരാതി സമിതികളില്ലാത്ത തൊഴിൽ സ്ഥാപനങ്ങൾ ജില്ലയിൽ ഇപ്പോഴുമുണ്ടെന്നത് ഗൗരവത്തോടെ കാണുന്നുവെന്ന് കമ്മിഷൻ പറഞ്ഞു. ഉള്ള സ്ഥാപനങ്ങളിൽ പലേടത്തും സമിതിയുടെ പ്രവർത്തനം കാര്യക്ഷമമല്ല. അൺ എയ്ഡഡ് സ്‌കൂളുകളിൽ ജോലി ചെയ്യുന്ന അദ്ദ്യാപികമാരെ അന്യായമായി പിരിച്ചുവിടുന്ന സാഹചര്യം കമ്മിഷന് മുന്നിൽ പരാതിയായി വന്നിട്ടുണ്ട്. കാരണം കാണിക്കാതെ അദ്ധ്യാപികമാരെ പിരിച്ചുവിടുന്നത് ഗൗരവകരമായ പ്രശ്നമാണ്. ഇക്കാര്യം വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കർശനമായ വ്യവസ്ഥകൾ നടപ്പിലാക്കാൻ നിർദ്ദേശം നൽകുമെന്നും വനിതാകമ്മിഷൻ അദ്ധ്യക്ഷ പറഞ്ഞു.
വിവാഹാലോചനയുടെ ഏത് ഘട്ടത്തിലും പെൺകുട്ടിക്ക് പിൻമാറാനുള്ള അവകാശമുണ്ടെന്ന് കമ്മിഷൻ പറഞ്ഞു. പ്രണയമാണെങ്കിലും അതേ അവകാശമുണ്ട്. കോട്ടയ്ക്കലിൽ നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറിയ പെൺകുട്ടിയുടെ വീടിനുനേരെ യുവാവ് വെടിയുതിർത്ത സംഭവം പരാമർശിച്ച് കമ്മിഷൻ അദ്ധ്യക്ഷ പറഞ്ഞു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ 42 പരാതികളാണ് കമ്മിഷന് മുന്നിൽ വന്നത്. 11 പരാതികൾ തീർപ്പാക്കി. എട്ട് പരാതികളിൽ പൊലീസ് റിപ്പോർട്ട് തേടുകയും 23 എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റുകയും ചെയ്തു. കമ്മിഷൻ അംഗങ്ങളായ അഡ്വ. മഹിളാമണി, അഡ്വ. കുഞ്ഞായിഷ എന്നിവരും സിറ്റിംഗിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |