കൊല്ലം: ജില്ല കോടതിയിലെ കേസുകൾ കൂട്ടത്തോടെ മാറ്റുന്നതിൽ പ്രതിഷേധിച്ച് അഭിഭാഷകർ നടത്തിവന്ന കോടതി ബഹിഷ്‌കരണ സമരം ജില്ല ജഡ്ജി വിളിച്ചുചേർത്ത ചർച്ചയെ തുടർന്ന് താത്കാലികമായി നിറുത്തിവച്ചു.
ഹൈക്കോടതിയുടെ ഫുൾ കോർട്ട് തീരുമാനപ്രകാരം ഗസറ്റ് പരസ്യം ചെയ്ത നോട്ടിഫിക്കേഷൻ മാറ്റാൻ, ഫുൾ കോർട്ട് തീരുമാനം തന്നെ വേണമെന്നും അത് നടപടിക്രമം പൂർത്തിയാക്കി ഏതാനും ദിവസങ്ങൾക്കകം ഉണ്ടാകുമെന്നും ജില്ല ജഡ്ജി ചർച്ചയിൽ വ്യക്തമാക്കി. അതുവരെ കോടതിയിൽ നിലവിലുള്ള കേസുകൾ ചവറയിലേക്ക് അയയ്ക്കരുത് എന്ന തീരുമാനം ഹൈക്കോടതി കഴിഞ്ഞദിവസം തന്നെ അറിയിച്ചതായും പറഞ്ഞു. അന്തിമ തീരുമാനം ആകുന്നത് വരെ കൊല്ലം കോടതിയിൽ നിന്ന് ചവറ കോടതിയിലേക്ക് കേസുകൾ അയയ്ക്കേണ്ടെന്ന ഹൈക്കോടതിയുടെ പുതിയ തീരുമാനത്തിന്റെ പകർപ്പ് വൈകിട്ട് കിട്ടിയതോടെയാണ് ബാർ അസോസിയേഷൻ സമരം താത്കാലികമായി നിറുത്തിയത്.
ജില്ല കോടതിയുടെ അധികാരപരിധിയിൽപ്പെടുന്ന കേസുകൾ ചവറ, കരുനാഗപ്പള്ളി, കൊട്ടാരക്കര കോടതികളിലേക്ക് മാറ്റാൻ ഹൈക്കോടതിയുടെ വിജ്ഞാപനം അടുത്തിടെ വന്നിരുന്നു. ഇതിന്റെ ഭാഗമായി, 2000 അഭിഭാഷകർ പ്രാക്ടീസ് ചെയ്യുന്ന കൊല്ലത്തുനിന്ന് 5000ത്തോളം കേസുകൾ 30 അഭിഭാഷകർ പ്രാക്ടീസ് ചെയ്യുന്ന ചവറ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റിയിരുന്നു. ഇത് കൊല്ലത്തെ അഭിഭാഷകർക്കടക്കം ബുദ്ധിമുട്ടാണെന്ന്ചൂണ്ടിക്കാട്ടിയാണ് കൊല്ലം ബാർ കൗൺസിലിന്റെ നേതൃത്വത്തിൽ അഭിഭാഷകർ ബഹിഷ്‌കരണ സമരം നടത്തിയത്.
കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ബോറിസ് പോൾ, സെക്രട്ടറി അഡ്വ. കെ.ബി. മഹേന്ദ്ര, ബോർഡംഗങ്ങളായ അഡ്വ. ശ്രീദേവി, അഡ്വ. അരവിന്ദ് പിള്ള, കേരള ബാർ കൗൺസിൽ അംഗമായ അഡ്വ. പി. സജീവ് ബാബു, കൊല്ലത്തെ വിവിധ അഭിഭാഷക സംഘടനാ നേതാക്കളായ അഡ്വ. ആർ. രാജേന്ദ്രൻ, അഡ്വ. മരുത്തടി നവാസ്, അഡ്വ. ധീരജ് രവി, അഡ്വ. ഷേണാജി, അഡ്വ. സി.കെ. മിത്രൻ, അഡ്വ. എസ്.ആർ. രാഹുൽ, അഡ്വ. ജി.വി.ആശ, അഡ്വ. എ.കെ. മനോജ്, അഡ്വ. എസ്.ഡി. ഉണ്ണിക്കൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |