കുഴിത്തുറ : ക്രഷർ ഉടമ ദീപുവിനെ കഴുത്തറുത്ത് കൊന്നതിൽ മറ്റാർക്കും പങ്കില്ലെന്ന പ്രതി ചൂഴാറ്റുകോട്ട അമ്പിളിയുടെ മൊഴി കളവെന്ന് തമിഴ്നാട് പൊലീസ്.
നെയ്യാറ്റിൻകരയിൽ സർജിക്കൽസ് നടത്തുന്ന പാറശാല സ്വദേശി സുനിൽകുമാറിനും അയാളുടെ കടയിലെ ജീവനക്കാരൻ പ്രദീപ് ചന്ദ്രനും സംഭവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ദീപുവിന്റെ കഴുത്തറുക്കാനുള്ള സർജിക്കൽ ബ്ലെയ്ഡും ഗ്ലൗസും സുനിലാണ് നൽകിയത്. കൊല നടത്താനായി അമ്പിളിയെ ഇയാൾ സ്വന്തം കാറിൽ നെയ്യാറ്റിൻകരയിൽ നിന്ന് കളിയിക്കാവിളയിൽ എത്തിച്ചു. പ്രദീപ് ചന്ദ്രനും ഒപ്പമുണ്ടായിരുന്നു. പ്രദീപ് ചന്ദ്രനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിൽ എടുത്ത് തമിഴ്‌നാട് പൊലീസിന് കൈമാറി.
ദീപുവിന്റെ കൊല സുനിൽകുമാർ നൽകിയ ക്വട്ടേഷനാണെന്ന് പൊലീസ് സംശയിക്കുന്നു. ഇയാളെ കസ്റ്റഡിയിലെടുത്താലേ ചുരുളഴിയൂ. മറ്റാർക്കും പങ്കില്ലെന്നാണ് അമ്പിളി പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിലാണ് കള്ളം പൊളിഞ്ഞത്. സർജിക്കൽ ബ്ലേഡ് എവിടെ നിന്നു വാങ്ങിയെന്ന ചോദ്യത്തിന് ആദ്യം വ്യക്തമായ മറുപടി നൽകിയില്ല. തുടർന്നാണ് സുനിലിന്റെ പേര് വെളിപ്പെടുത്തിയത്. അതോടെ പൊലീസ് സുനിലിനായി അന്വേഷണം തുടങ്ങി. കൃത്യത്തിന് പിന്നാലെ സുനിലിന്റെ ഫോൺ ഓഫായെന്ന് കണ്ടെത്തി. ഇയാൾ കേരളത്തിലുണ്ടെന്ന നിഗമനത്തിൽ തമിഴ്നാട് എസ്.ഐ അരുളപ്പന്റെ നേതൃത്വത്തിൽ പൊലീസ് തിരച്ചിൽ തുടരുകയാണ്.
കഴുത്തറുത്ത ബ്ലേഡ് കിട്ടി
സർജിക്കൽ ബ്ലേഡും ഗ്ലൗസും അമ്പിളിയുടെ ചോരപുരണ്ട ഷർട്ടും ഏഴേകാൽ ലക്ഷം രൂപയും കണ്ടെത്തി. ഇന്നലെ പുലർച്ചെ മലയത്തെ അമ്പിളിയുടെ വീട്ടിൽ നിന്നാണ് ബ്ലേഡും അഞ്ചുലക്ഷം രൂപയും പൊലീസ് കണ്ടെടുത്തത്. രണ്ടേകാൽ ലക്ഷം രൂപ അയൽവാസിയുടെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്.
കൊലയ്ക്ക് രണ്ടുദിവസം മുമ്പ്, ദീപു നൽകിയതെന്ന് പറഞ്ഞ് അമ്പിളി മൂന്നുലക്ഷം രൂപ ഭാര്യ കലയെ ഏൽപ്പിച്ചിരുന്നു. ഇത് അയൽവാസിയെ ഏൽപ്പിച്ചതായി കല വെളിപ്പെടുത്തി. ഇതിൽ 75,000 രൂപയും കാറിൽ നിന്ന് തട്ടിയെടുത്തതിൽ അഞ്ചുലക്ഷവുമാണ് കണ്ടെത്താനുള്ളത്. 75,000രൂപയുടെ വഴിയറിയാൻ അയൽവാസിയെ ചോദ്യം ചെയ്യും.
കൊലയ്ക്ക് ശേഷം മടങ്ങിയെത്തിയ അമ്പിളി അഞ്ചു ലക്ഷം രൂപ കൂടി ഭാര്യയെ ഏൽപ്പിച്ചു. കൊലയ്ക്ക് ശേഷം അഞ്ചുലക്ഷം രൂപ അമ്പിളി സുനിലിന് കൈമാറിയെന്നാണ് പൊലീസിന്റെ നിഗമനം.
ബ്ലേഡിന്റെയും പണത്തിന്റെയും വിവരങ്ങൾ വെളിപ്പെട്ടിട്ടും കടബാദ്ധ്യത കാരണം ദീപു പറഞ്ഞിട്ടാണ് കൊലനടത്തിയതെന്ന മൊഴിയാണ് അമ്പിളി ആവർത്തിക്കുന്നത്. അതേസമയം, ദീപുവിന്റെ ഭാര്യ വിധുമോളെ തമിഴ്നാട് പൊലീസ് ഇന്നലെ കളിയിക്കാവിള സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴിയെടുത്തു.
ക്ലോറോഫോം പരിശോധന
ദീപുവിന് ആദ്യം ക്ലോറോഫോം നൽകിയെന്നും പിന്നീട് ആദ്യം സൈഡ് സീറ്രിലും തുടർന്ന് പിൻസീറ്റിലും ഇരുന്ന് കഴുത്ത് അറുത്തെന്നുമാണ് അമ്പിളിയുടെ മൊഴി. ക്ലോറോഫോം സാന്നിദ്ധ്യം സ്ഥിരീകരിക്കാൻ ദീപുവിന്റെ ആന്തരാവയവങ്ങളുടെ രാസപരിശോധനാഫലം ലഭിക്കണം.
അമിത മദ്യലഹരിയിലാണ് ദീപുവിന്റെ കഴുത്ത് അറുത്തതെന്നും പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാനാണ് മുടന്തി നടന്നതെന്നും അമ്പിളി മൊഴി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |