താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
കോട്ടയം:തോരാമഴ, ദുരിതം വിതച്ച് പേമാരിയും കാറ്റും...കാലവർഷം ശക്തിപ്രാപിച്ചതോടെ ജില്ലയിലെ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങളും പടിഞ്ഞാറൻ മേഖലയിൽ വെള്ളപ്പൊക്ക ഭീഷണിയും. കുമരകം, തിരുവാർപ്പ് മേഖലയിൽ ബുധനാഴ്ച്ച രാത്രിയുണ്ടായ ശക്തമായ കാറ്റിൽമരങ്ങളും ബോർഡുകളും വീണ് വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി. വ്യാപകമായി വൈദ്യുതിബന്ധം തകരാറിലായി. ആർക്കും പരിക്കുകളില്ല. ഇന്നലെ അന്തരീക്ഷം ശാന്തമായിരുന്നെങ്കിലും ഇടവിട്ട് ശക്തമായി മഴ പെയ്തു.
വീടുകൾക്ക് നാശം, വൈദ്യുതിയില്ല
കോട്ടയം നഗരപരിധിയിൽ തിരുവാതുക്കൽ വേളൂരിൽ കനത്തമഴയിലും ശക്തമായ കാറ്റിലും വീടുകൾക്ക് വ്യാപകനാശം. വേളൂർ ഭഗവതിപറമ്പിൽ കല്ലുപുരക്കൽ സുജാതയുടെ വീടിന് മുകളിലെ റൂഫിംഗ് സമീപത്തെ വീട്ടിലേക്ക് പതിച്ചു. ഈസമയം വീട്ടിൽ സുജാതയും മരുമകളും ഒരുവയസുള്ള കുട്ടിയും ഉണ്ടായിരുന്നു. വലിയ ശബ്ദത്തോടെ റൂഫിംഗ് തകരുകയായിരുന്നു. മേശകളും വസ്ത്രങ്ങളും ഉൾപ്പെടെ വെള്ളത്തിലായി. വൈദ്യുതി വിതരണം തടസപ്പെട്ടത് ഇന്നലെ രാവിലെയാണ് പുനസ്ഥാപിച്ചത്. വേളൂർ ചപ്പുഴശ്ശേരിൽ കെ.ജി കുസുമകുമാരി, ഭഗവതിപറമ്പിൽ അരുൺ എന്നിവരുടെ വീടിനും നാശനഷ്ടമുണ്ടായി. കൂടാതെ പ്രദേശത്തെ നിരവധി വീടുകൾക്ക് കേടുപാടുകളും സംഭവിച്ചു. ചിങ്ങവനത്ത് വീടിന്റെ കിടപ്പുമുറി ഇടിഞ്ഞുവീണു. ചാന്നാനിക്കാട് വിഷ്ണുക്ഷേത്രത്തിന് സമീപം പിള്ളക്കൊണ്ടൂർ വിഷ്ണു പി.വിജയന്റെ വീടാണ് ഇടിഞ്ഞുവീണത്. ഉറങ്ങിക്കിടന്നിരുന്ന അച്ഛനും മകനും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |