രാത്രിയുടെ നിശബ്ദതയെ മുറിവേല്പിച്ചും, അമർത്തിപ്പിടിച്ച ശ്വാസക്കുഴലിലൂടെ ബദ്ധപ്പെട്ട് പുറത്തുചാടുന്ന ഞരക്കമായും പിറക്കുന്ന നിലവിളികൾക്കു പിന്നിൽ ക്രൂരതയുടെയും പകയുടെയും ആസക്തികളുടെയും ആർത്തിയുടെയും ചോരക്കഥകളുണ്ട്. പ്രാണൻ പിടഞ്ഞ് മരണത്തിലേക്ക് ചാഞ്ഞുവീഴുന്ന ഇരകൾ. അവിശ്വസനീയമായ കൊലയുടെ നടക്കം മാറാത്ത നാടും നാട്ടുകാരും. അന്വേഷണത്തിന്റെ നീൾവഴികളിലൂടെ പൊലീസിന്റെ ദീർഘസഞ്ചാരം. തെളിവുകളുടെ തുമ്പു തേടിയുള്ള അവസാനിക്കാത്ത യാത്രകൾ.... ഒടുവിൽ പ്രതിയുടെ മുഖം തെളിയുമ്പോൾ അമ്പരപ്പ്: ഇവനോ? ഇവളോ? ഇതിനെല്ലാമൊടുവിൽ ബാക്കിയാകുന്ന മറ്റൊന്നുണ്ട്- ആ വീട്! ആ ചുവരുകൾ മാത്രമാണ് ആ രംഗം കണ്ടത്! ചോര ചീറ്റിത്തെറിച്ചത് ആ ചുവരുകളിലേക്കാണ്. രക്തം തളംകെട്ടിക്കിടന്നത് ആ തണുത്ത നിലത്താണ്. ഇരുട്ടിലേക്ക് പ്രതി നടന്നുമറഞ്ഞത് ഈ ഗേറ്റു കടന്നാണ്. കാഴ്ചകൾക്കും തെളിവെടുപ്പിനും പൊലീസിന്റെ തുടർവരവുകൾക്കും ശേഷം താഴു വീഴുന്ന ആ ഗേറ്ര് പിന്നെ തുറക്കപ്പെടുന്നതേയില്ല. ഗേറ്റിനു മുന്നിലൂടെ യാത്രചെയ്യുന്നവരുടെ കണ്ണ് അവിടേക്കൊന്നു തിരിയും. ആ കഥ ഒരിക്കൽക്കൂടി മനസിൽ തെളിയും. രാപാർക്കാൻ ആളില്ലാതെ, 'പ്രേതഭവന"ങ്ങളെന്ന് പേരുവിളിക്കപ്പെട്ട അത്തരം അഞ്ചു വീടുകളും ഒരിക്കൽ അവിടെയുയർന്ന നിലവിളികളും....
അച്ഛൻ, അമ്മ,
സഹോദരി...
കേഡൽ കൂട്ടക്കൊല കേസ്, തിരുവനന്തപുരം
നിറയെ മരങ്ങളുണ്ടായിരുന്ന മുറ്റത്ത് ദുരന്തത്തിന്റെ ശേഷിപ്പുകളായി നിറയെ പാഴ്ച്ചെടികൾ. ഇളംനീല ഗേറ്റിന് ഇരുവശവുമുള്ള വെള്ളരിപ്രാവുകളുടെ രൂപത്തിന് തുരുമ്പെടുത്തു കഴിഞ്ഞു. മുൻവാതിലിൽ, തടിയിൽ കൊത്തിയ ക്രിസ്തുരൂപത്തെ പൊതിഞ്ഞ് മാറാലകൾ... നന്തൻകോട് ബെയിൻസ് കോമ്പൗണ്ടിൽ, 2400 ചതുരശ്ര അടിയുള്ള, കോടികൾ മതിക്കുന്ന 117-ാം നമ്പർ വീട് ഇന്നും നാട്ടുകാർക്ക് പേടിസ്വപ്നമാണ്.
രാത്രിയുടെ ഇരുട്ടിൽ നിഴലുകൾ തെളിയുന്നതും, നാലുപേരുടെ അരുംകൊലയ്ക്ക് മൂകസാക്ഷിയായ വീട്ടിൽ നിന്ന് അമർത്തിപ്പിടിച്ച നിലവിളികൾ ഉയരുന്നതും പലരും കേൾക്കുന്നു! ആത്മാവിനെ ശരീരത്തിൽ നിന്ന് മോചിപ്പിക്കുന്ന ആസ്ട്രൽ പ്രൊജക്ഷൻ പരീക്ഷിക്കാൻ കേഡൽ ജിൻസൺ രാജ് എന്ന മുപ്പതുകാരൻ സ്വന്തം അച്ഛനെയും അമ്മയേയും സഹോദരിയെയും ഉൾപ്പെടെ നാലുപേരെ കൊലപ്പെടുത്തിയത് വീടിന്റെ ഒന്നാംനിലയിലാണ്.
അച്ഛൻ റിട്ട. പ്രൊഫസർ രാജ്തങ്കം, അമ്മ റിട്ട.ആർ.എം.ഒ: ഡോ. ജീൻ പദ്മ, മെഡിക്കൽ വിദ്യാർത്ഥിയായ സഹോദരി കരോളിൻ, ജീൻ പദ്മയുടെ വലിയമ്മയും കാഴ്ചപരിമിതയുമായ ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. ഓസ്ട്രേലിയയിൽ കംപ്യൂട്ടർ എൻജിനിയറിംഗ് കോഴ്സ് പഠിക്കുകയായിരുന്ന കേഡൽ, അത് പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലെത്തി, കിടപ്പുമുറിയിലെ കംപ്യൂട്ടറിനു മുന്നിൽ ഒതുങ്ങിക്കൂടി. താൻ വികസിപ്പിച്ച വീഡിയോ ഗെയിം കാണിക്കാമെന്നു പറഞ്ഞാണ് അമ്മയെ മുറിയിലേക്ക് വിളിച്ചുവരുത്തി മഴുകൊണ്ട് വെട്ടിക്കൊന്നത്. ഒന്നുമറിയാത്തതു പോലെ ഡൈനിംഗ് ടേബിളിലെത്തി, അച്ഛനും സഹോദരിക്കുമൊപ്പം ഭക്ഷണം കഴിച്ചു.
അതിനു ശേഷം ഇരുവരെയും ബന്ധു ലളിതയെയും, അമ്മയെ കൊലപ്പെടുത്തിയ അതേ രീതിയിൽ വകവരുത്തി. മുകൾനിലയിലെ ടോയ്ലെറ്രിൽ മൂന്നുദിവസം ദുർഗന്ധം വമിക്കുന്ന മൃതദേഹങ്ങൾക്ക് കേഡർ കാവലിരുന്നു. മൂന്നാംനാൾ, ലളിതയുടേത് ഒഴികെ മൂന്ന് മൃതദേഹങ്ങൾ മുകൾനിലയിൽ വച്ച് കത്തിച്ചപ്പോൾ പുകയുയർന്നതു കണ്ട് അന്വേഷിച്ചെത്തിയപ്പോഴാണ് നാട്ടുകാർ വിവരമറിഞ്ഞത്. മ-തദേഹങ്ങൾ നശിപ്പിച്ചതു ശേഷം രഹസ്യമായി നാടുവിടാനായിരുന്നു കേഡലിന്റെ പദ്ധതി. കേഡലും മരിച്ചെന്ന് വരുത്തിത്തീർക്കാൻ സ്വന്തം വലിപ്പത്തിലുള്ള ഡമ്മി പ്രതിമ പാതി കത്തിച്ചിരുന്നു. മുറിക്കുള്ളിൽ അന്നു പടർന്ന കരി ഇപ്പോഴും ജനലഴികളിൽ പറ്റിയിരിപ്പുണ്ട്.
രാത്രിയിൽ വീടുവിട്ട കേഡൽ ദിവസങ്ങൾക്കകം തമ്പാനൂർ ബസ്‌സ്റ്രാൻഡിൽ നിന്ന് പൊലീസിന്റെ പിടിയിലാവുകയായിരുന്നു. ഇപ്പോൾ പൂജപ്പുര സെൻട്രൽ ജെയിലിലെ പ്രത്യേക സെല്ലിൽ. ഇടയ്ക്ക് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. നന്തൻകോട്ടെ വീടിനു പുറമേ വെള്ളറടയിൽ കുടുബത്തിനുള്ള വീടും പ്രേതഭവനമായി ആളൊഴിഞ്ഞുകിടക്കുന്നു.
നരബലിയുടെ
നരകഗൃഹം
ഇലന്തൂർ നരബലി കേസ്, പത്തനംതിട്ട
പത്തനംതിട്ട ഇലന്തൂരിനടുത്ത് പുളിന്തിട്ട- കാരംവേലി റോഡിൽ പാതിദൂരം എത്തുമ്പോഴാണ് കടകംപള്ളി വീട്. അകത്തേക്കുള്ള വഴിയിലെ കാവിൽ ദീപം തെളിയിച്ചിരുന്ന വിളക്കുകല്ലുകളിൽ കരിയിലകൾ മൂടി. 'ഡു നോട്ട് ക്രോസ് ' എന്നെഴുതിയ പൊലീസിന്റെ മഞ്ഞ റിബൺ പാഴ്‌വള്ളികളിൽ കുരുങ്ങിക്കിടപ്പുണ്ട്. വിജനമായ കാവും പരിസരവും. മൗനത്തിന്റെ ആഴങ്ങളിൽ മരണത്തെ ഒളിപ്പിച്ച പ്രേതഭൂമി പോലെ കടകംപള്ളി വീട്. വാഹനങ്ങൾ വന്നുപോയിരുന്ന വഴിയിൽ പുല്ലും ചെടികളും വളർന്നു. നടുവിലൂടെ നേർത്തൊരു വര പോലെ നടപ്പാത.
ഇടതു വശത്ത് ഭഗവൽസിംഗിന്റെ തിരുമ്മു കേന്ദ്രം. രണ്ടു സ്ത്രീകളെ ജീവനോടെ കെട്ടിയിട്ട് വെട്ടി തുണ്ടങ്ങളാക്കി നരബലി നടത്തിയത് തൊട്ടു മുന്നിലെ വീട്ടിലാണ്. കഥകളിൽ മാത്രം കേട്ടിട്ടുള്ള നരബലി നടന്ന വീടു കാണാൻ ആളുകൾ പലഭാഗത്തു നിന്നും ഇപ്പോഴുമെത്തുന്നു. ഒറ്റയ്ക്ക് കയറാൻ പേടിയുള്ളവർ അയൽവീടുകളിൽ കയറി മതിലിനു മുകളിലൂടെ എത്തിനോക്കും. കാഴ്ചക്കാരുടെ വരവും പോക്കും കണ്ടുമടുത്ത അയൽവാസികൾ മതിലിനു മുകളിൽ അലുമിനിയം ഷീറ്റ് കെട്ടി ആ വീടിനെ കാഴ്ചയിൽ നിന്ന് മറച്ചു.
പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫി ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഭഗവൽസിംഗിന്റെ കടകംപള്ളി വീട്ടിലെത്തി, ഭഗവൽസിംഗിന്റെ ഭാര്യ ലൈലയുമായി അടുപ്പത്തിലാവുകയായിരുന്നു. കുടുംബത്തിന്റെ അഭിവൃദ്ധിക്ക് സ്ത്രീകളെ കൊലപ്പെടുത്തി അവയവങ്ങൾ പാകംചെയ്തു ഭക്ഷിക്കുകയും, പൂജകൾ നടത്തുകയും ചെയ്യണമെന്ന് ഷാഫി പറഞ്ഞ് ഇരുവരും വിശ്വസിച്ചു. എറണാകുളം കാലടി സ്വദേശിയായ റോസ്‌ലിയേയും കടവന്ത്രയിൽ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിനി പത്മത്തെയും ഇലന്തൂരിലെ വീട്ടിലെത്തിച്ചത് ഷാഫി തന്നെ. ഇരുവരെയും രണ്ടു ദിവസങ്ങളിലായി, മുറിക്കുള്ളിൽ കെട്ടിയിട്ട് കൊലപ്പെടുത്തി മാംസഭാഗങ്ങൾ വേവിച്ചു ഭക്ഷിച്ച ശേഷം അവശിഷ്ടങ്ങൾ പറമ്പിൽ കുഴിച്ചിട്ട് പൂജ ചെയ്തു.
പത്മത്തെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ തിരച്ചിലിൽ, ഇവർ കയറിയ വാഹനം ഇലന്തൂരിലെത്തിയെന്ന് സിസി ടിവിയിൽ കണ്ടെത്തി. ഭഗവൽസിംഗിനെയും ലൈലയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് കടവന്ത്രയിൽ കൊണ്ടുപോയി. പിന്നീട് ഷാഫിയെയും അറസ്റ്റു ചെയ്തു. പ്രതികളുമായി തെളിവെടുപ്പിനും മൃതദേഹങ്ങൾ കണ്ടെടുക്കാനുമായി പൊലീസ് ഇലന്തൂരിലെത്തിയ 2022 ഒക്ടോബർ 11-നാണ് അവിശ്വസനീയമായ നരബലിയെക്കുറിച്ച് പുറംലോകം അറിഞ്ഞത്. ഇപ്പോൾ ഷാഫിയും ഭഗവൽസിംഗും വിയ്യൂർ സെൻട്രൽ ജയിലിലും, ലൈല കാക്കനാട് ജയിലിലും. കുറ്റപത്രം നൽകി ഒരു വർഷം പിന്നിട്ടു. ഇനി വിചാരണ തുടങ്ങണം...
നിലയ്ക്കാത്ത
നിലവിളികൾ
കരിക്കൻവില്ല കേസ്, തിരുവല്ല
തിരുവല്ല- പത്തനംതിട്ട റോഡിലെ 'കരിക്കൻവില്ല" എന്ന പഴയ മണിമാളികയ്ക്ക് ഒരു മാറ്റവുമില്ല. പൊക്കമുള്ള വലിയ മതിൽക്കെട്ടും ഗേറ്റും. ഗേറ്റിനു മീതെ പുരയിടത്തിലെ മരത്തലപ്പുകൾ മുഖംനീട്ടുന്നു. നാല്പത്തിനാലു വർഷം മുമ്പു നടന്ന ഇരട്ടക്കൊലയ്ക്ക് നേർസാക്ഷിയായ വീട്. പുരയിടത്തിന്റെ പകുതിയോളം നിറഞ്ഞുനിൽക്കുന്ന ആഡംബരപ്രൗഢിയുള്ള വീട് നാട്ടുകാർക്കിപ്പോഴും നടുക്കുന്ന ഓർമ്മയാണ്.
1980 ഒക്ടോബർ ആറിനു നടന്ന കരിക്കൻവില്ല ഇരട്ടക്കൊലപാതകം മദ്ധ്യതിരുവിതാംകൂറിനെ ഞെട്ടിച്ച സംഭവമായിരുന്നു. കുവൈറ്റിൽ ജോലിചെയ്‌ത് വലിയ സമ്പാദ്യവുമായി നാട്ടിലെത്തിയ ദമ്പതികളായിരുന്നു കെ.സി.ജോർജും റേച്ചലും. മക്കളില്ലാത്ത ഇവർ തിരുവല്ലയിലെ 'കരിക്കൻവില്ല"യിൽ ഒതുങ്ങിക്കൂടി. സഹായത്തിന് ഗൗരി എന്ന ജോലിക്കാരി മാത്രം. രാവിലെ വീട്ടുജോലിക്കെത്തിയ ഗൗരിയാണ് ജോർജിനെയും (63) റേച്ചലിനെയും (56) കൊല്ലപ്പെട്ട നിലയിൽ കണ്ടത്.
രണ്ടുപേർക്കും ആഴത്തിൽ കുത്തേറ്റിരുന്നു. റേച്ചലിന്റെ ആഭരണങ്ങളും ജോർജിന്റെ റോളെക്‌സ് വാച്ചും മാത്രമല്ല, വീട്ടിലെ ടേപ്പ് റെക്കോർഡറും മോഷ്ടിക്കപ്പെട്ടിരുന്നു; കുറേ പണവും. പൊലീസിന് വിദേശ ഇനം ഷൂസിന്റെ പാടുകളല്ലാതെ കാര്യമായ തെളിവൊന്നും കിട്ടിയില്ല. ഗൗരിയുടെ വൈകി വന്ന മൊഴിയാണ് പൊലീസിനു തുമ്പായത്. തലേന്നു വൈകിട്ട് ജോലികഴിഞ്ഞ് പോകാൻ തുടങ്ങുമ്പോൾ നാലുപേർ കാറിൽ വന്നിരുന്നെന്നും, അവർക്കു ചായയുണ്ടാക്കണമെന്ന് റേച്ചൽ പറഞ്ഞതും ഗൗരി ഓർമ്മിച്ചു.
‘മദ്രാസിലെ മോൻ’ ആണ് വന്നതെന്നാണ് റേച്ചൽ ഗൗരിയോടു പറഞ്ഞത്. ജോർജിന്റെ ബന്ധു റെനി മദ്രാസിൽ പഠിക്കുന്നുണ്ടായിരുന്നു. അയാളും മൗറീഷ്യസ് സ്വദേശി ഹസൻ ഗുലാം മുഹമ്മദ്, മലേഷ്യൻ സ്വദേശി ഗുണശേഖരൻ, കെനിയക്കാരൻ കിബ്‌ലോ ദാനിയൽ എന്നീ മൂന്ന് കൂട്ടുകാരുമായിരുന്നു കൂടെ. മദ്രാസിൽ നിന്ന് (ഇപ്പോഴത്തെ ചെന്നൈ) പ്രതികളെ കിട്ടി. എയ്‌റോനോട്ടിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥികളായിരുന്ന സംഘം മദ്യത്തിനും ലഹരിമരുന്നിനും അടിമകളായിരുന്നു.
പണം തട്ടാനാണ് സുഹൃത്തുക്കളെയും കൂട്ടി റെനി ചെന്നൈയിൽ നിന്ന് കാറോടിച്ച് തിരുവല്ലയിലെത്തി കൊല നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ കിട്ടി. ജയിൽ മോചിതനായ റെനി വിവാഹിതനായി സാമൂഹ്യ സേവനത്തിൽ ഏർപ്പെട്ടു. ഏക സാക്ഷിയായ മീന്തലക്കര പൂതിരിക്കാട്ട്മലയിൽ ഗൗരി 2020 ജൂലായിൽ മരിച്ചു. 'കരിക്കൻവില്ല"കൊലപാതകം 1982- ൽ 'മദ്രാസിലെ മോൻ" എന്ന സിനിമയായി- മോഹൻലാൽ അഭിനയിച്ച മൂന്നാമത്തെ സിനിമ. അഞ്ചു വർഷം മുമ്പ് വീടും പറമ്പും 'ഗോസ്‌പെൽ ഫോർ ഏഷ്യ" വാങ്ങി. പ്രാർത്ഥനാ ഭവനമായി മാറിയ ഇവിടെ ചില ജീവനക്കാരാണ് താമസം.
മരണം കാത്തിരുന്ന
പഴയിടം വീട്
പഴയിടം ഇരട്ടക്കൊല കേസ്, കാഞ്ഞിരപ്പള്ളി
പുനലൂർ- മൂവാറ്റുപുഴ ഹൈവേയിൽ പഴയിടം ജംഗ്ഷനടുത്തുള്ള ഇരുനിലവീടിനു ചുറ്റും ചെടിപ്പടർപ്പുകൾ വളർന്ന് മുട്ടോളമുണ്ട്. പായലും പല്ലിയും പാറ്റയും നിറഞ്ഞ ചുവരുകളുടെ മൂലയ്ക്ക് വലകെട്ടിയ ചിലന്തികൾ ഇരയെ കാത്തിരിക്കുന്നു. കുതിർന്ന മണ്ണിൽ, കിഴക്കേഭാഗത്ത് ചിതൽപ്പുറ്റ് നിറഞ്ഞു. ഒരു പതിറ്റാണ്ടിൽ അധികമായി, പഴയിടം എന്ന പേരിനൊപ്പം ആ ഇരട്ടക്കൊലയുടെ ഓർമ്മയും പെരുത്തുകയറുന്നു. ആ വൃദ്ധ ദമ്പതികൾ മകനെപ്പോലെ കരുതിയ നരാധമൻ തന്നെ അവരെ അതിക്രൂരമായി കൊന്നുതള്ളിയ സംഭവം ഓർക്കുമ്പോൾ നാട്ടുകാർക്ക് ഇപ്പോഴും ദേഹത്ത് ഭയത്തിന്റെ വൈദ്യുതി പ്രവഹിക്കും.
അരികുപറ്റി ഒഴുകുന്ന മണിമലയാറു പോലെ തന്നെ ശാന്തമായിരുന്നു പഴയിടം ഗ്രാമം. 2013 ആഗസ്റ്റ് 29 പുലർന്നത് നാട് നടുങ്ങിയ ഭീതിദമായ ആ വാർത്തയ്ക്കൊപ്പം. പൊതുമരാമത്ത് സൂപ്രണ്ടായി റിട്ടയർ ചെയ്ത തീമ്പനാൽ (ചൂരപ്പാടിയിൽ) എൻ. ഭാസ്‌കരൻ നായരും (75) വൈദ്യുതി ബോർഡിൽ നിന്ന് വിരമിച്ച ഭാര്യ തങ്കമ്മയും (69) ചുറ്റികകൊണ്ട് തലയ്ക്ക് അടിയേറ്റ് അതിക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു. ലക്ഷ്യം മോഷണമെന്ന് ഉറപ്പിച്ച പൊലീസ് നാട്ടിലുള്ള സകലരെയും ചോദ്യം ചെയ്തു. ആക്ഷൻ കൗൺസിലുമായി നാട്ടുകാരും ബന്ധുക്കളും. അതിനൊക്കെ മുന്നിൽ നിന്നിരുന്ന, തങ്കമ്മയുടെ സഹോദര പുത്രൻ അരുൺ മൂന്ന് ആഴ്ചകൾക്കു ശേഷം പിടിയിലായത് അവിചാരിതമായാണ്. കഞ്ഞിക്കുഴിയിൽ പട്ടാപ്പകൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ മാല മോഷ്ടിക്കുന്നതിനിടെയാണ് അരുൺ കോട്ടയം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. ചോദ്യംചെയ്യലിൽ ചുരുളഴിഞ്ഞത് പഴയിടത്തെ ഇരട്ടക്കൊലയുടെ രഹസ്യം!
രണ്ടു പെൺമക്കളും വിവാഹിതരായതിനാൽ ഭാസ്കരൻ നായർക്കും തങ്കമ്മയ്ക്കും മകനെപ്പോലെയായിരുന്നു അരുൺ. അമ്മ മരിച്ച അരുണിനെ സാമ്പത്തികമായി സഹായിച്ചിരുന്ന ഭാസ്‌കരൻ നായരോട് പുതിയ കാർ വാങ്ങാൻ അരുൺ പണം ചോദിച്ചെങ്കിലും കൊടുത്തില്ല. രണ്ടുപേരെയും കൊലപ്പെടുത്തി പണംകൈക്കലാക്കാമെന്ന് അരുൺ ഉറപ്പിച്ചു. ആഗസ്റ്റ് 28- നു രാത്രി അരുൺ ആ വീട്ടിലെത്തി. അരുണിന് ചായ വച്ച ശേഷം വസ്ത്രമെടുക്കാൻ തങ്കമ്മ വീടിന്റെ മുകൾനിലയിലേക്കു പോയപ്പോൾ ഭാസ്കരൻ നായർ ടിവി കാണുകയായിരുന്നു. അയാളെ അരുൺ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി. തലയിണ മുഖത്ത് അമർത്തി മരണം ഉറപ്പാക്കി.
ശബ്ദം കേട്ട് ഇറങ്ങിവന്ന തങ്കമ്മയെയും അതുപോലെ കൊലപ്പെടുത്തി. കൊലയ്ക്കു പിന്നിൽ ഒന്നിലധികം പേരുണ്ടെന്നു തോന്നിക്കാൻ വാക്കത്തിയും കോടാലിയും അവിടെ ഉപേക്ഷിച്ചു. സ്വർണവും പണവും അപഹരിച്ചു. തിരികെ വീട്ടിലെത്തി, ശരീരത്തിൽ നിന്ന് ചോര കഴുകിക്കളഞ്ഞു. ഒരിക്കലും പിടിയിലാകില്ലെന്ന ധൈര്യത്തിൽ കവർച്ച തുടരുന്നതിനിടെയാണ് അരുൺ അകത്തായത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അരുൺ ഇപ്പോൾ തിരുവനന്തപുരം സെൻട്രൽ ജയിലിൽ. ജോജു ജോർജ് നായകനായ 'ജോസഫ്" എന്ന സിനിമയിലും പഴയിടം സംഭവത്തിന്റെ നിഴൽപ്പാടുകളുണ്ട്.
പൊന്നാമറ്റത്തെ
പിശാചിനി
കൂടത്തായി കേസ്, കോഴിക്കോട്
കേരളം ഒരുപാടു കേസുകളിൽ ഞെട്ടിയിട്ടുണ്ട്. പക്ഷേ, ഒരു സ്ത്രീ, സ്വത്തു മാത്രം ലക്ഷ്യമിട്ട് ആൾമാറാട്ടം നടത്തി പതിന്നാലു വർഷത്തിനിടെ പിഞ്ചുകുഞ്ഞടക്കം ആറുപേരെ സയനെൈഡ് നൽകി കൊലപ്പെടുത്തിയ കഥ അപൂർവങ്ങളിൽ അപൂർവം. 2019- ൽ അറസ്റ്റിലായ ജോളി ജോസഫ് ഇപ്പോഴും ജാമ്യമില്ലാതെ ജയിലിൽ കഴിയുന്നു.
കോഴിക്കോട്ടു നിന്ന് 32 കിലോമീറ്റർ അകലെയാണ് കൂടത്തായി ഗ്രാമം. കൊടുവള്ളി ഓമശ്ശേരി വഴി കൂടത്തായിയിൽ എത്തിയാൽ തീരെച്ചെറിയൊരു റോഡ് മുകളിലേക്ക് ഇഴഞ്ഞുകയറുന്നതു കാണാം. വലതുവശത്ത് 'ടോംതോമസ് പൊന്നാമറ്റം" എന്നെഴുതിയ ഇരുനില വീട്. കഴിഞ്ഞ അഞ്ചുവർഷമായി ഈ ഗേറ്റ് പൂട്ടിക്കിടക്കുന്നു. ആറ് ഇരകളിൽ മൂന്നുപേരെയാണ് ജോളി ഈ വീട്ടിൽവച്ച് ഭക്ഷണത്തിൽ സയനൈഡ് കലർത്തി കൊലപ്പെടുത്തിയത്. ബാക്കി മൂന്നു പേരെ രണ്ട് ബന്ധുവീടുകളിൽ വച്ചും വകവരുത്തി.
സ്വത്തുക്കൾ തട്ടിയെടുക്കാനായി 2002 മുതൽ 2016 വരെയുള്ള പതിന്നാലു വർഷത്തിനിടെ ജോളി ജോസഫ് എന്ന യുവതി നടത്തിയ ആസൂത്രിത കൊലപാതക പരമ്പരയാണ് കൂടത്തായി കൂട്ടക്കൊല. ആറു പേരെ കൊലപ്പെടുത്തിയ പ്രതി അതേ കുടുംബത്തിൽ നിന്നുള്ള സ്ത്രീയാണെന്ന് ലോകം ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. പ്ലസ്ടു യോഗ്യത മാത്രമുള്ള ഒരു വീട്ടമ്മ എൻ.ഐ.ടി. പ്രൊഫസറായി വേഷം കെട്ടിയതും സയനൈഡ് ഉപയോഗിച്ച് ബന്ധുക്കളെ കൊലപ്പെടുത്തിയതുമെല്ലാം ജനം നടുക്കത്തോടെ കേട്ടു.
വിദ്യാഭ്യാസ വകുപ്പിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), റിട്ടയേർഡ് അദ്ധ്യാപികയായ ഭാര്യ അന്നമ്മ തോമസ് (58), മകൻ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്കറിയയുടെ മകൾ ആൽഫൈൻ (രണ്ടു വയസ്), ഷാജു സ്കറിയയുടെ ഭാര്യ സിലി (44) എന്നിവരായിരുന്നു ഇരകൾ. തുടർച്ചയായി ബന്ധുക്കൾ ദുരുഹമായി മരിക്കുന്നതിൽ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്റെ മകൻ റോജോ തോമസ് 2019 ജൂലൈയിൽ റൂറൽ ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണങ്ങളാണ് നടുക്കുന്ന കൊലപാതകങ്ങളുടെ ചുരുളഴിച്ചത്. ആരുപേരുടേയും കല്ലറകൾ തുറന്നായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ. 'പൊന്നാമറ്റം വീട്" രാപാർക്കാൻ ആർക്കും ധൈര്യമില്ലാത്ത പ്രേതഭവനമായി ഇപ്പോഴും നിൽക്കുന്നു!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |