കോട്ടയം : മഴ കനത്തതോടെ കാലികളെയും രോഗങ്ങൾ വിടാതെ പിന്തുടരുകയാണ്. ഇനി മൃഗാശുപത്രിയിലേക്ക് പോയാലോ അവിടെയൊട്ട് മരുന്നുമില്ല. ആശ്രയം സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾ. അതും ഇരട്ടി വില നൽകണം. നഷ്ടക്കണക്ക് മാത്രം പറയാനുള്ള ക്ഷീരകർഷകരെ സർക്കാർ വീണ്ടും പരീക്ഷിക്കുകയാണ്. ജില്ലയിൽ 80 ഗവ.മൃഗാശുപത്രികളിൽ ഭൂരിഭാഗയിടങ്ങളിലും മരുന്ന് ക്ഷാമം രൂക്ഷമാണ്. ആവശ്യമായ മരുന്നുകൾ പുറത്തേക്ക് കുറിച്ച് കൊടുക്കുകയാണ് ഡോക്ടർമാർ. ഉത്പാദനച്ചെലവും, കാലിത്തീറ്റ വിലവർദ്ധനയും മൂലം പശുവളർത്തൽ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇതിനിടെയാണ് രോഗങ്ങളും തലപൊക്കിയത്. പനി, വയറിളക്കം, തീറ്റ എടുക്കാതിരിക്കൽ, അകിടുവീക്കം, കാത്സ്യം കുറവ് എന്നിവയാണ് പ്രധാനമായും കണ്ടുവരുന്നത്. ഇൻഷ്വറൻസ് പരിരക്ഷ നൽകുന്ന സർക്കാരിന്റെ ക്ഷീര സാന്ത്വനം പദ്ധതിയും കർഷകന്റെ രക്ഷയ്ക്കെത്തിയില്ല. പശുചത്താലും, അകിടുവീക്കമുണ്ടായാലും കിട്ടേണ്ട പരിരക്ഷ ഇല്ലാതായി. ആനുകൂല്യങ്ങൾ ചുരുക്കിയത് ഇൻഷ്വറൻസ് കമ്പനികളെ സഹായിക്കാനാണെന്നാണ് ആക്ഷേപം.
ക്ഷാമം നേരിടുന്ന മരുന്നുകൾ
വിരഗുളിക
ദഹനഗുളിക
കാത്സ്യം പൗഡർ
സൈലേറിയ
എല്ലാം തദ്ദേശ സ്ഥാപനങ്ങളുടെ തലയിൽ
മൃഗസംരക്ഷണ വകുപ്പിന്റെ നേരിട്ടുള്ള മരുന്ന് വിതരണം നിറുത്തി തദേശസ്ഥാപനങ്ങളിൽ നിന്ന് ഫണ്ട് കണ്ടെത്തി മൃഗാശുപത്രിയിലേക്കാവശ്യമായ മരുന്നുകൾ നൽകണമെന്നാണ് നിർദ്ദേശം. ഒരു ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തുന്നത്. എന്നാൽ മൂന്നോ, നാലോ തദ്ദേശ സ്ഥാപനങ്ങൾ മാത്രമാണ് മരുന്നുകൾ വാങ്ങുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് രോഗബാധയുള്ള പശുക്കൾ കൂടുതലായി എത്തിയതോടെ സൈലേറിയ രോഗവും വിവിധ ഇടങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മുൻകാലങ്ങളിൽ ജില്ല മൃഗാശുപത്രിയിൽ രോഗനിർണ്ണയം സൗജന്യമായിരുന്നെങ്കിൽ ഇപ്പോൾ 350 രൂപ നൽകണം. പരിശോധന ഫലത്തിനും കാലത്താമസം നേരിടുകയാണ്.
''പ്രാദേശിക മൃഗാശുപത്രികളിൽ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കുറഞ്ഞനിരക്കിലും നീതി മെഡിക്കൽ സ്റ്റോർ മുഖേനയും മരുന്നുകൾ ലഭ്യമാകുന്നതിനുള്ള നടപടി സ്വീകരിക്കണം.
(എബി ഐപ്പ്, കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |