കൊച്ചി: പെരിയാർ ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ മലിനീകരണം മൂലം മത്സ്യങ്ങളടക്കം ചത്തുപൊങ്ങി ആവാസ വ്യവസ്ഥയെ ബാധിക്കുമ്പോഴും കേസുകൾ ഒന്നുമെടുക്കാതെ കൈയും കെട്ടി നോക്കിയിരിക്കുകയാണ് മലിനീകരണ നിയന്ത്രണ ബോർഡ്. 2020 ഏപ്രിൽ ഒന്നു മുതൽ 2024 മേയ് വരെ മാലിന്യമൊഴുക്കിയ ഒരു കമ്പനിക്കെതിരെയും കേസുകൾ എടുത്തിട്ടില്ല. ഇക്കാലയളവിൽ പെരിയാറിലേക്ക് മാലിന്യമൊഴുക്കിയ നിരവധി സംഭവങ്ങളാണ് പത്രമാദ്ധ്യമങ്ങളിലടക്കം റിപ്പോർട്ട് ചെയ്തത്. പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കുന്നതൊഴിച്ചാൽ മറ്റു നടപടികളൊന്നുമുണ്ടാകാറില്ല. ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് അസി.എൻജിനിയർ നൽകിയ വിവരാവകാശ മറുപടിയിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.
ഇല്ലിത്തോട് മുതൽ കളമശേരി വരെ വരുന്ന ഭാഗത്ത് പല പരിശോധനകൾ നടത്തിയ നിയമ ലംഘകർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പറയുമ്പോഴും സ്ഥാപനങ്ങൾ ഏതെന്നോ, നടപടി എന്തെന്നോ, പിഴയായി ആകെ എത്ര രൂപ ലഭിച്ചെന്നോ ഒന്നും ബോർഡിനു പക്കൽ വിവരമില്ല. ക്രോഡീകരിച്ച വിവരങ്ങൾ ലഭ്യമല്ലെന്നാണ് വിവരാവകാശ മറുപടിയിൽ. വായു, ജല മലിനീകരണം നടത്തിയതിന് കേടുത്ത ഒരൊറ്റ ഫ്‌ളാറ്റ് സമുച്ചയം പോലുമില്ലെന്നാണ് ബോർഡ് നൽകുന്ന വിചിത്രമായ മറ്റൊരു വിവരം. എറണാകുളം സ്വദേശി രാജു വാഴക്കാല സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ബോർഡിന്റെ മറുപടി.
രജിസ്റ്റർ ചെയ്തത് 7,856 സ്ഥാപനങ്ങൾ
വ്യവസായ ശാലകളും ഫ്‌ളാറ്റുകളും നിർമ്മിക്കുമ്പോൾ മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് വേണമെന്നുണ്ട്. എന്നാൽ മലിനീകരണ നിയന്ത്രണ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് ആകെ7,856 വ്യവസായ സ്ഥാപനങ്ങൾ മാത്രമെന്ന് കണക്ക്. ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫ്‌ളാറ്റുകളുടെ എണ്ണം 1,086 മാത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |