കോട്ടയം: റബറും കുരുമുളകും രാജ്യാന്തര മേഖലയിലെ പ്രതികൂല വാർത്തകൾ മറികടന്നും ആഭ്യന്തര വിപണിയിൽ മികച്ച മുന്നേറ്റം നടത്തുന്നു. ബാങ്കോക്കിൽ റബർ വില കിലോയ്ക്ക് 184ൽ നിന്ന് 181 രൂപയിലേക്ക് താഴ്ന്നപ്പോൾ ഇന്ത്യയിൽ വിപണി 205 രൂപയിലെത്തി. രാജ്യാന്തര വിപണിയിലേക്കാൾ ആഭ്യന്തര വില കലോയ്ക്ക് 25 രൂപ കൂടി നിൽക്കുന്ന സാഹചര്യം പന്ത്രണ്ട് വർഷത്തിനുശേഷമാണുണ്ടാകുന്നത്.
മഴ മൂലം ഉത്പാദനം കുറഞ്ഞതും ഡിമാൻഡ് കൂടിയതുമാണ് ആഭ്യന്തരവില ഉയർത്തുന്നത്. വില ഇടിക്കാൻ ടയർ കമ്പനികൾ നോക്കിയിട്ടും സാധിച്ചില്ല.
ഉത്പാദന കുറവിനൊപ്പം കപ്പൽ, കണ്ടെയ്നർ ക്ഷാമവും വിലക്കയറ്റത്തിന് ശക്തി പകർന്നു, നികുതി കൂട്ടിയതിനാൽ ഇറക്കുമതി ലാഭകരമല്ലാതായതോടെ വൻകിട വ്യവസായികൾ ആഭ്യന്തര വിപണിയെ കൂടുതൽ ആശ്രയിക്കുന്നതിനാൽ വില ഇനിയും കൂടുമെന്ന പ്രതീക്ഷയാണുള്ളത്. മഴ ശക്തമായതോടെ ടാപ്പിംഗ് കുറഞ്ഞു. ചെലവ് കൂടിയതോടെപലരും റെയിൻ ഗാർഡ് ഘടിപ്പിക്കാത്തതിനാൽ ടാപ്പിംഗ് ഇനിയും നീളുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ ഉയർന്ന വിലയുടെ പ്രയോജനം സാധാരണക്കാർക്ക് ലഭ്യമല്ല.
## അന്താരാഷ്ട വില താഴുമ്പോഴും ആഭ്യന്തര വിപണിയിൽ കുരുമുളക് വില ബ്രേക്കില്ലാതെ കുതിക്കുകയാണ്.കഴിഞ്ഞ ആഴ്ചത്തെ കിലോയ്ക്ക് ഒൻപത് രൂപയാണ് കൂടിയത്. ഒരു മാസത്തിനുള്ളിൽ 113 രൂപ കൂടി. ചരക്കു വരവ് കുറവായതിനാൽ വിലവർദ്ധനയുടെ നേട്ടം സാധാരണക്കാർക്ക് ലഭിക്കുന്നില്ല.
# വില കുതിപ്പിനു കാരണം .
ശ്രീലങ്കയിൽ നിന്ന് കുറഞ്ഞ വിലയുള്ള കുരുമുളക് ഇറക്കുമതി നടത്തി ഇവിടെ വിൽക്കുന്നവരുടെ എണ്ണം കൂടുകയാണ്. നിരവധി പരാതികൾ ഉയർന്നിട്ടും ഇതിനെതിരെ നടപടികൾ വൈകുകയാണ്.
#കള്ളക്കടത്തും കലർപ്പും കൂടും
അന്താരാഷ്ട്ര വിപണിയിൽ കുരുമുളകിന്റെ വില ശ്രീലങ്ക 7200 ഡോളറായി കുറച്ചു. വിയറ്റ് നാം 200 ഡോളർ വിലകുറച്ചു. ബ്രസീൽ 7400 ആയി കുറച്ചു. ഇതിനിടെ ഡിമാൻഡ് ഏറെയുള്ള ഇന്ത്യൻ കുരുമുളക് വില 8800ൽ നിന്ന് 8825 ഡോളറിലേക്ക് ഉയർന്നു. ഉത്തരേന്ത്യയിൽ ഇനി ഉത്സവ സീസണായതിനാൽ ഡിമാൻഡ് കൂടും. വില കൂടാനുള്ള സാദ്ധ്യത ശക്തമായതിനാൽ കള്ളക്കടത്തും ഗുണ നിലവാരം കുറഞ്ഞ കുരുമുളക് കലർത്തിയുള്ള വിൽപ്പനയും വർദ്ധിച്ചേക്കും.
# റബർ, കുരുമുളക് വില വർദ്ധനയുടെ നേട്ടം സ്റ്റോക്ക് ചെയ്ത വൻകിടക്കാർക്കാണ് ലഭിക്കുന്നത്. ചരക്ക് കൈവശമില്ലാത്തതിനാൽ സാധാരണ കർഷകർക്ക് പ്രയോജനമില്ല.
തോമസ് ചാണ്ടി ( കർഷകൻ )
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |