കൊല്ലം: ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങളും യാഥാർത്ഥ്യങ്ങളുമാണ് കോഴിക്കോട് സ്വദേശിയും കാലടി സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയുമായ ആദിയെ (25) കവിയായി രൂപപ്പെടുത്തിയത്. കൊവിഡ് കാലത്ത് ആദി എഴുതിയ 'പെണ്ണപ്പൻ' എന്ന കവിത എം.ജി, കാലിക്കറ്റ് സർവകലാശാല വിദ്യാർത്ഥികൾ പഠിക്കും. നാലുവർഷ ബിരുദ മലയാളം സിലബസിൽ എട്ടാം സെമസ്റ്ററിലെ 'ലിംഗപദവി പഠനം' എന്ന ഭാഗത്താണ് എം.ജിയിൽ ഉൾപ്പെടുത്തിയത്. ബി.എ മലയാളം ഭാഷയുംസാഹിത്യവും ഓണേഴ്സിൽ 'മലയാള കവിത പരിചയം' എന്ന ഭാഗത്താണ് കാലിക്കറ്റിൽ.
'ക്വിയർ' വ്യക്തി കൂടിയായ ആദി നാലുവർഷം മുൻപാണ് ഈ കവിത എഴുതിയത്. 'പെണ്ണപ്പാ പെണ്ണപ്പായെന്ന് നാടാകെ വിളിക്കുന്ന അപ്പനുണ്ട്, ബാക്കിയെല്ലാരപ്പമ്മാരും ആണപ്പമ്മാരാണ്, എന്റപ്പൻ പെണ്ണപ്പനും... ' എന്നു തുടങ്ങുന്ന കവിത സാഹിത്യ ചർച്ചകളിലും ഇടംനേടിയിട്ടുണ്ട്. കവി സച്ചിദാനന്ദൻ 'വുമൺ-ഡാഡ്' എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. കേന്ദ്ര സാഹിത്യ അക്കാഡമിയുടെ ഇന്ത്യൻ ലിറ്ററേച്ചർ ജേർണലിൽ ഇക്കഴിഞ്ഞ മാർച്ചിൽ വുമൺ-ഡാഡ് അച്ചടിച്ചുവന്നു. ഹയർസെക്കൻഡറി അദ്ധ്യാപക പരിശീലന ക്യാമ്പുകളിലും ചർച്ച ചെയ്യപ്പെട്ടിരുന്നു.
വ്യവസ്ഥകൾക്കും അനീതികൾക്കുമെതിരെ അക്ഷരങ്ങളിലൂടെ നിരന്തരം കലഹിക്കുന്ന ആദി തനിക്കു ചുറ്റുമുള്ള ജീവിതങ്ങളാണ് കവിതകളിലൂടെ വരച്ചുകാട്ടുന്നത്. ജീവിക്കാൻ പോരാടുന്ന സമൂഹത്തെയാണ് ആദിയുടെ കവിതകൾ പ്രതിനിധാനം ചെയ്യുന്നത്.
കൊവിഡ് എഴുത്തുകൾ
ചെറുപ്പം മുതൽ എഴുതാറുണ്ടെങ്കിലും കൊവിഡ് സമയത്താണ് സജീവമായത്. സമൂഹമാദ്ധ്യമങ്ങളാണ് എഴുത്തുപുര. കീഴാള, ക്വിയർ ജീവിതങ്ങളാണ് വിഷയം. പഠനത്തിലും മിടുക്കനാണ് ആദി. ബിരുദവും ബിരുദാനന്തര ബിരുദവും റാങ്കോടെയാണ് പൂർത്തിയാക്കിയത്. ബി.എഡ് ബിരുദവും കരസ്ഥമാക്കി. ഒന്നാം റാങ്കോടെയാണ് കാലടി സർവകലാശാലയിൽ പി എച്ച്.ഡി ക്ക് പ്രവേശനം നേടിയത്.
ക്വിയർ ഐഡന്റിറ്രിയുള്ളവർ സമൂഹത്തിൽ നിലനിൽക്കാൻ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. അങ്ങനെ ഒരിടത്ത് നിന്ന് എഴുതപ്പെട്ട കവിത സ്വീകരിക്കപ്പെട്ടതിൽ സന്തോഷവും അഭിമാനവുമുണ്ട്
ആദി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |