ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തിലെ തോൽവി ബി.ജെ.പിയുടെ തെറ്റായ നയങ്ങൾക്കുള്ള സന്ദേശമാണെന്ന് രാഹുൽ ഗാന്ധി ലോക്‌സഭയിൽ ചൂണ്ടിക്കാട്ടി.
വിമാനത്താവളത്തിനും മറ്റുമായി ഭൂമി പിടിച്ചെടുത്ത് നഷ്‌ടപരിഹാരം നൽകാതെ, ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് വിളിക്കാതെ, അവിടേക്ക് പ്രവേശിപ്പിക്കാതെ ജനങ്ങളെ വെറുപ്പിച്ചു. അയോദ്ധ്യക്കാർ തിരഞ്ഞെടുപ്പിൽ പ്രതികരിച്ചു. മോദി അയോദ്ധ്യയിൽ നിന്ന് മത്സരിക്കാൻ രണ്ടുതവണ ആലോചിച്ചെങ്കിലും സർവേകൾ എതിരായതിനാൽ പിൻവാങ്ങി.
പത്ത് വർഷം ഭരണഘടനയ്ക്കും ഇന്ത്യ എന്ന ആശയത്തിനുമെതിരെ ആസൂത്രിതമായ ആക്രമണം നടന്നുവെന്ന് പറഞ്ഞുകൊണ്ടാണ് രാഹുൽ തുടങ്ങിയത്. തനിക്കെതിരെ കേസ് ചുമത്തിയതും വസതി നഷ്‌ടമാക്കിയതും രാഹുൽ ചൂണ്ടിക്കാട്ടി. എല്ലാറ്റിനും പിന്നിൽ പ്രധാനമന്ത്രിയാണെന്നും കുറ്റപ്പെടുത്തി.
സമ്പന്ന വിദ്യാർത്ഥികൾക്കു വേണ്ടി നീറ്റിനെ വിൽപ്പനചരക്കാക്കിയെന്ന് ആരോപിച്ചു.
അഗ്നിപഥ് സൈന്യം നിർദ്ദേശിച്ചതല്ലെന്നും പ്രധാനമന്ത്രിയുടെ ആശയമാണെന്നും കുറ്റപ്പെടുത്തി . നോട്ട് നിരോധനം പോലെ ഏകപക്ഷീയമായ രീതിയിലാണ് അഗ്നിപഥ് പദ്ധതി കൊണ്ടുവന്നത്. അഗ്‌നിവീറുകൾക്ക് നഷ്‌ടപരിഹാരം ലഭിക്കുന്നില്ലെന്നും ആരോപിച്ചു. ഇതു തള്ളിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകുന്നുണ്ടെന്ന് വിശദീകരിച്ചു. കർഷകരെ കേന്ദ്രസർക്കാർ ഭീകരരെപ്പോലെ കണ്ടെന്ന രാഹുലിന്റെ പ്രസ്‌താവനയും ഭരണപക്ഷത്തെ ചൊടിപ്പിച്ചു.
നോട്ട് നിരോധിച്ചത് മോദിക്ക് ദൈവവിളിയുണ്ടായപ്പോഴാണെന്ന് രാഹുൽ പരിഹസിച്ചു. ഇത് ബി.ജെ.പി അംഗങ്ങളെ പ്രകോപിപ്പിച്ചു. പ്രധാനമന്ത്രിയെ ആക്ഷേപിക്കരുതെന്ന് സ്‌പീക്കറുടെ റൂളിംഗ്. അവതാരമാണെന്ന് പ്രധാനമന്ത്രിതന്നെ പറഞ്ഞിട്ടുണ്ടെന്ന് രാഹുൽ മറുപടി കൊടുത്തു.
സ്‌പീക്കർക്ക് വിധേയത്വം
സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഓം ബിർള പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തലകുനിച്ച് വിധേയത്വത്തോടെ ഹസ്‌തദാനം ചെയ്‌തെന്ന് രാഹുൽ. പ്രായമുള്ളവരെ മാനിക്കുന്ന പാരമ്പര്യമാണതെന്ന് സ്‌പീക്കറുടെ വിശദീരണം. സഭയിൽ സ്‌പീക്കറുടെ മുകളിൽ ആരും ഉണ്ടാവരുതെന്നാണ് അർത്ഥമാക്കിയതെന്ന് രാഹുൽ.
ആരോപണങ്ങൾ
തള്ളി ബി.ജെ.പി
പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത രാഹുൽ ഗാന്ധി നടത്തിയത് നിരുത്തരവാദപരമായ പ്രസ്താവനയാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവും ആരോപിച്ചു. യു.പി.എ കാലത്ത് സ്വന്തം സർക്കാരിന്റെ ഓർഡിനൻസ് കീറിയെറിഞ്ഞ രാഹുൽ ചട്ടങ്ങൾ പാലിക്കാത്ത ആളാണെന്നും അവർ ചൂണ്ടിക്കാട്ടി.
പ്രകോപനപരമായ ചില പരാമർശങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്യാൻ സ്‌പീക്കറോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് കിരൺ റിജിജു പറഞ്ഞു.
ഹിന്ദു സമൂഹം അക്രമികളും അസത്യവാദികളുമാണെന്ന് പറഞ്ഞ് അപമാനിച്ചിരിക്കുകയാണ്. ഈ പ്രസ്താവനയിൽ രാജ്യം മുഴുവൻ ദുഃഖിക്കുന്നു. സഭയിലെ ചർച്ചയ്ക്കിടെ ദൈവങ്ങളുടെ ചിത്രങ്ങൾ വച്ച് രാഷ്ട്രീയം ചേർക്കുന്നത് പ്രതിപക്ഷ നേതാവിന് ചേർന്നതല്ല.
അഗ്‌നിവീറുമായി ബന്ധപ്പെട്ട് അടക്കം പറഞ്ഞ വസ്‌തുതകൾ കളവാണെന്ന് തെളിഞ്ഞാൽ നടപടി നേരിടേണ്ടി വരുമെന്നും മന്ത്രിമാർ ചൂണ്ടിക്കാട്ടി.
മൈക്ക് ആരുടെ
നിയന്ത്രണത്തിൽ?
ന്യൂഡൽഹി: പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കാതെ മൈക്ക് ഓഫ് ചെയ്യുന്നുവെന്ന പ്രതിപക്ഷ പരാതി ഇരുസഭകളിലും ഇന്നലെ ചർച്ചയായി. കഴിഞ്ഞ ദിവസം രാഹുലിന്റെ മൈക്ക് ഓഫ് ചെയ്തെന്ന വാർത്ത കണ്ടെന്നും ഇതു തെറ്റാണെന്നും ലോക്സഭാ സ്പീക്കർ ഓം ബിർള വിശദീകരിച്ചു. സ്‌പീക്കറുടെ കൈയിൽ മൈക്ക് നിയന്ത്രിക്കാനുള്ള ബട്ടൺ ഇല്ല. ഇക്കാര്യം സ്പീക്കർ പാനലിൽ അംഗമായിരുന്ന മുതിർന്ന കൊടിക്കുന്നിൽ സുരേഷിന് അറിയാമെന്നും പറഞ്ഞു. ശരിയാണെന്ന് കൊടിക്കുന്നിൽ സുരേഷിന്റെ മറുപടി.
ഇടയ്ക്കു കയറി സംസാരിക്കുമ്പോൾ മൈക്ക് ഓഫ് ആകുമെന്നും ചെയറിന്റെ അനുമതിയോടെ സംസാരിക്കുമ്പോൾ പ്രവർത്തിക്കുമെന്നും സ്പീക്കർ. താൻ സംസാരിച്ചുകൊണ്ടിരിക്കവെ ഓഫ് ആയെന്ന് ഇന്നലെയും രാഹുൽ ആരോപിച്ചു. പ്രസംഗത്തിൽ 'അയോദ്ധ്യ' എന്ന വാക്കുച്ചരിച്ചപ്പോഴാണ് മൈക്ക് ഓഫ് ആയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാവിലെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവും കോൺഗ്രസ് അദ്ധ്യക്ഷനുമായ മല്ലികാർജ്ജുൻ ഖാർഗെയും മൈക്ക് ഓഫ് ആകുന്നത് പരാമർശിച്ചു. അതു തന്റെ നിയന്ത്രണത്തിൽ അല്ലെന്നും ഓട്ടോമാറ്റിക് ആണെന്നും അദ്ധ്യക്ഷൻ ജഗ്ദീപ് ധൻകർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |