ചെന്നൈ : ഒറ്റ ടിക്കറ്റ് ഉപയോഗിച്ച് ബസിലും ട്രെയിനിലും യാത്ര ചെയ്യാൻ കഴിയുന്ന സൗകര്യം ഡിസംബർ മുതൽ ചെന്നൈയിൽ നടപ്പാക്കുന്നു. സബർബെൻ ട്രെയിൻ സർവീസും ഇതുമായി ബന്ധിപ്പിക്കും.
ചെന്നൈയിലെ പൊതുഗതാഗതത്തിന് സിറ്റി ബസ്, ഇലക്ട്രിക് ട്രെയിൻ, മെട്രോ റെയിൽ എന്നിങ്ങനെ മൂന്ന് സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. ഓരോന്നിനും യാത്രക്കാർ പ്രത്യേകം ടിക്കറ്റ് എടുക്കണം. ഇത് ലളിതമാക്കാനായാണ് ചെന്നൈയിൽ സർവീസ് നടത്തുന്ന എല്ലാ ബസുകൾക്കും സബർബൻ ട്രെയിനുകൾക്കും മെട്രോ ട്രെയിനുകൾക്കും ഒറ്റ ടിക്കറ്റ് എന്ന സംവിധാനം അധികൃതർ നടപ്പാക്കാൻ ഒരുങ്ങുന്നത്. ഇതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിച്ചിട്ടുണ്ട്.
ചെന്നൈ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഏതാനും മാസം മുൻപ് പദ്ധതിക്കായി ടെൻഡർ വിളിച്ചിരുന്നു. ആദ്യഘട്ടത്തിൽ സിറ്റിബസ്, മെട്രോ റെയിൽ സർവീസുകൾ സംയോജിപ്പിച്ച് രണ്ട് സർവീസുകൾക്കുമായി ഒറ്റ ടിക്കറ്റ് ഉപയോഗിക്കാനുള്ള ക്രമീകരണനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിനനുസരിച്ചാണ് മൊബൈൽ ആപ്പും രൂപകല്പന ചെയ്തിട്ടുണ്ട്,. രണ്ട് സർവീസുകളും ഒറ്റടിക്കറ്റിൽ ഉപയോഗിക്കാനുള്ള സൗകര്യം ഡിസംബറിൽ നിലവിൽ വരുമെന്നാണ് സൂചന.
ബാംഗ്ലൂർ ആസ്ഥാനമായുള്ള മൂവിംഗ് ടെക് ഇന്നൊവേഷൻസിനാണ് ഈ പദ്ധതിയുടെ കരാർ നൽകിയിരിക്കുന്നത്. അടുത്ത വർഷം മാർച്ചോടെ ഒരു ടിക്കറ്റിൽ മൂന്ന് ഗതാഗത മാർഗ്ഗങ്ങളും ഉൾപ്പെടുത്തി പദ്ധതി വിപുലീകരിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |