കൊച്ചി: പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായസംഹിത പ്രകാരം ചികിത്സാപ്പിഴവിന് കടുത്തശിക്ഷയെന്ന ആശങ്കയിൽ പ്രൊഫഷണൽ ഇൻഡെംനിറ്റി ഇൻഷ്വറൻസെടുക്കാൻ ഡോക്ടർമാരുടെ തിരക്ക്. സംസ്ഥാനത്ത് ഇതിൽ ചേരുന്ന ഡോക്ടർമാരുടെ എണ്ണം ഈ വർഷം ഉയർന്നു. പരാതികൾ കൂടുന്നതും തെളിഞ്ഞാൽ വൻതുക പിഴവിധിക്കുന്നതും ഇൻഷ്വറൻസിന് പ്രേരണയാണ്. സ്വകാര്യ മേഖലയിൽ പ്രാക്ടീസ് നടത്തുന്നവരാണ് പരിരക്ഷ തേടുന്നവരിൽ ഏറെയും. കേസ് നടത്തിപ്പിനും നഷ്ടപരിഹാരത്തിനും ഉതകുന്ന തുകയാണ് കുറഞ്ഞ പ്രീമിയത്തിൽ ഇൻഷ്വറൻസ് കമ്പനികളുടെ വാഗ്ദാനം.
ആശുപത്രിക്കും ഡോക്ടർമാർക്കുമെതിരായ ആക്രമണങ്ങൾ മുൻനിറുത്തി നാലുതരം കവറേജുള്ള ഗ്രൂപ്പ് പാക്കേജുമുണ്ട്. 25,000രൂപ വാർഷിക പ്രീമിയത്തിൽ ഒരുകോടി രൂപയുടെ സംരക്ഷണം കിട്ടുന്ന സ്കീമാണ് പ്രിയമേറിയത്. ഡോക്ടർമാരുടെ അശ്രദ്ധമൂലമുള്ള മരണത്തിന് 2വർഷംവരെ തടവ് അല്ലെങ്കിൽ പിഴ എന്നതാണ് ഐ.പി.സി 304(എ) വ്യവസ്ഥ ചെയ്തിരുന്നത്. എന്നാൽ ന്യായസംഹിതയിൽ ഇത് രണ്ടു വർഷംവരെ തടവും പിഴയും എന്നാക്കി. രോഗി മരിക്കുന്നത് ചികിത്സാപ്പിഴവുകൊണ്ടാണെങ്കിൽ ക്രിമിനൽ നടപടിയും ജയിലും ഉറപ്പാണെന്നാണ് പ്രചാരണം.
ന്യായസംഹിതയുടെ കരടിൽ 5വർഷംവരെ തടവാണ് വ്യവസ്ഥ ചെയ്തിരുന്നതെങ്കിലും എതിർപ്പുകളെത്തുടർന്ന് ഭേദഗതി വരുത്തുകയായിരുന്നു. സ്വകാര്യ ആശുപത്രികളിൽ നഴ്സുമാരുടേയോ മറ്റോ അശ്രദ്ധയാണെങ്കിലും ഡോക്ടറുടെ തലയിൽവരും. ഗവ. ആശുപത്രികളിൽ ഡോക്ടർക്കെതിരെ കടുത്തനടപടിയുണ്ടാകാറില്ല. സർക്കാരിനാണ് ബാദ്ധ്യതവരിക. അതുകൊണ്ട് സർക്കാർ മേഖലയിൽനിന്ന് ഇൻഷ്വറൻസെടുക്കുന്നവർ കുറവാണ്.
"നിയമം കർശനമാക്കുമ്പോൾ നിസാര അസുഖങ്ങൾക്കുപോലും എല്ലാത്തരം ടെസ്റ്റുകൾക്കും ശേഷംമതി ചികിത്സയെന്ന് ഡോക്ടർ നിശ്ചയിച്ചേക്കും. ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രവേശിപ്പിക്കാൻ ആശുപത്രികൾ മടിക്കും.
ഡോ.എം.എം.ഹനീഷ്,
ഐ.എം.എ.
ഇൻഡെംനിറ്റി ഇൻഷ്വറൻസ്
ഡ്യൂട്ടിയിലുണ്ടാകുന്ന പിഴവ് നിയമനടപടിക്കും സാമ്പത്തിക ബാദ്ധ്യതയ്ക്കും വഴിവയ്ക്കുന്ന മേഖലകളുണ്ട്. അത്തരം പ്രൊഫഷണലുകൾക്ക് സംരക്ഷണവലയമൊരുക്കുന്നതാണ് ഇൻഡെംനിറ്റി ഇൻഷ്വറൻസ്. ഡോക്ടർമാരെയാണ് ഇൻഷ്വറൻസ് കമ്പനികൾ പ്രധാനമായും ലക്ഷ്യമിടുന്നത്. എൽ.ഐ.സിക്കും ഇൻഡെംനിറ്റി പോളിസികളുണ്ട്. രോഗിയുടേയോ മറ്റോ ആക്രമണത്തിൽ പരുക്കേൽക്കാനുള്ള സാദ്ധ്യത മുൻനിറുത്തി അത്തരം പരിരക്ഷ നൽകുന്ന പാക്കേജുകളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |