കൊച്ചി: കണ്ണമാലി സ്വദേശി മെബീഷ് കൈവച്ചാൽ സകലവമ്പൻമാരും കുഞ്ഞന്മാരാകും. ടൈൽപണിക്കാരനായിരുന്ന ഈ നാൽപ്പതുകാരൻ സ്വയംപഠിച്ചെടുത്ത മിനിയേച്ചർ നിർമ്മാണവിദ്യയിലൂടെ ചുണ്ടൻവള്ളങ്ങൾ മുതൽ പടക്കപ്പലുകൾവരെയുള്ള ജലയാനങ്ങളുടെയടക്കം കുഞ്ഞൻ അപരന്മാരെ സൃഷ്ടിക്കുന്നതിൽ പെരുന്തച്ചനാണ്. 25വർഷംമുമ്പ് വലിയൊരു ഇല്ലത്തിന്റെ മിനിയേച്ചർ ഈർക്കിലിയും തീപ്പെട്ടിക്കമ്പുകളും കൊണ്ട് നിർമ്മിച്ചായിരുന്നു തുടക്കം. കേടുപാടില്ലാതെ അത് ഇന്നുമുണ്ട്.
ടൈലുപണിക്കിടെ പരിക്കേറ്റതിനെത്തുടർന്ന് രണ്ടുകൊല്ലം മുമ്പാണ് ഇത് തൊഴിലായി മെബീഷ് സ്വീകരിക്കുന്നത്. സഹായികളാരുമില്ല. വീടിനുമുകളിലെ പണിശാലയിലെ കാഴ്ചകൾ കാണാനും സാധനങ്ങൾ വാങ്ങാനും വിദേശികളടക്കം എത്തുന്നുണ്ട്. തീരദേശഗ്രാമത്തിൽ ജനിച്ചുവളർന്നതിനാൽ ജലയാനങ്ങളോടാണ് താത്പര്യം. പണ്ടത്തെ ചായക്കട,കെ.എസ്.ആർ.ടി.സി ബസ്,വായനശാല,പള്ളി,വില്ലീസ്ജീപ്പ് എന്നിങ്ങനെ ചെറുപ്പംമുതൽ മനസിൽ പതിഞ്ഞതിന്റെയൊക്കെ മിനിയേച്ചറുകളുണ്ട്.
ചിത്രരചന,കോഫി ആർട്ട്,നൈഫ് ആർട്ട്,ബോട്ടിൽആർട്ട്,രാജസ്ഥാനി ആർട്ട്,ചിരട്ടകൊണ്ടുള്ള കലാരൂപങ്ങളുടെ നിർമ്മാണം തുടങ്ങിയവയിലും വിദഗ്ദ്ധനാണ്. അഭിരുചിക്കിണങ്ങുംവിധം ഇന്റീരിയർ ഒരുക്കുന്നതാണ് ഇപ്പോഴത്തെ കമ്പം.
മിതുവാണ് ഭാര്യ. വിദ്യാർത്ഥികളായ സാവിയോ,കാസിയോ എന്നിവരാണ് മക്കൾ.
നിർമ്മാണത്തിന്
തണൽമരം
തണൽമരത്തിന്റെ കാതലിലാണ് ജലയാനങ്ങൾ നിർമ്മിക്കുന്നത്. ഇതിന് ഉറപ്പും ഭാരവും കൂടും. പ്ലൈവുഡിന്റെ കഷണങ്ങളും ഉപയോഗിച്ചിട്ടുണ്ട്. കണ്ണമാലിയിലെ ഏറ്റവുംവലിയ മീൻപിടിത്ത വള്ളമായിരുന്ന 'ജോഷ്വ"യുടെ രണ്ടടിയിലേറെ നീളമുള്ള മിനിയേച്ചർ,കടൽക്കൊള്ളക്കാർ ഉപയോഗിച്ചിരുന്ന കൂറ്റൻ പായ്ക്കപ്പൽ,ചരക്കുകയറ്റുന്ന പായ്ക്കപ്പൽ,പത്തേമാരികൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ജലയാനങ്ങളുടെ ലോകം. മിനിയേച്ചറുകളുടെ അകംകാഴ്ചകളിലും തനിമകൾ നിലനിറുത്താൻ മെബീഷ് ശ്രദ്ധിക്കാറുണ്ട്.
വില
7,000 വരെ
ജലയാനങ്ങൾക്ക് 650മുതൽ 7000രൂപവരെയാണ് വില. 17,000രൂപവരുന്ന വലിയ കപ്പലുമുണ്ട്. സമൂഹമാദ്ധ്യമങ്ങളിലൂടെ അറിഞ്ഞാണ് വിദേശികൾ വരുന്നത്. ഓസ്ട്രിയ,യു.കെ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഏറെയും. ഓർഡറുകളനുസരിച്ച് നിർമ്മിച്ച് നൽകുന്നത്. ഒക്ടോബർ മുതൽ ഫെബ്രുവരിവരെയുള്ള സീസണിലാണ് വില്പന കൂടുതൽ.
*******
സ്വയം പഠിച്ചെടുത്ത കാര്യങ്ങൾ പുതിയ തലമുറയെ പഠിപ്പിക്കണമെന്നുണ്ട്. അഭിരുചിയും ക്ഷമയും പ്രധാനമാണ്.
-മെബീഷ്
ഗുരുവായൂരിൽ നിന്ന്
വാങ്ങിയ സ്വർണ്ണലോക്കറ്റ്
വ്യാജമെന്ന് പരാതി
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും വാങ്ങിയ സ്വർണ ലോക്കറ്റ് വ്യാജമെന്നും അന്വേഷണവും നടപടിയും വേണമെന്നും ആവശ്യപ്പെട്ട് ഭക്തൻ ദേവസ്വത്തിന് പരാതി നൽകി. ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി മോഹൻദാസാണ് പരാതി നൽകിയത്.
മേയ് 13 നാണ് ക്ഷേത്രത്തിൽ നിന്ന് ഇയാൾ രണ്ട് ഗ്രാം തൂക്കമുള്ള ഗുരുവായൂരപ്പന്റെ സ്വർണലോക്കറ്റ് 14,200 രൂപയ്ക്ക് വാങ്ങിയത്. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് ഒറ്റപ്പാലം കോ ഓപ്പറേറ്റീവ് ബാങ്കിന്റെ അമ്പലപ്പാറ ശാഖയിൽ പണയം വയ്ക്കാനെത്തിയപ്പോഴാണ് വ്യാജ സ്വർണമാണെന്നറിയുന്നത്.തുടർന്ന് സ്വർണക്കടയിൽ നടത്തിയ പരിശോധനയിലും ലോക്കറ്റ് സ്വർണമല്ലെന്ന് കണ്ടെത്തി. വ്യാജസ്വർണം പണയം വയ്ക്കാൻ ചെന്ന തനിക്കുണ്ടായമാനഹാനിക്കും നഷ്ടത്തിനുമുള്ള തുക ദേവസ്വത്തിൽ നിന്ന് ലഭ്യമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
പരാതി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററെ ചുമതലപ്പെടുത്തിയതായും നാളെ ചേരുന്ന ഭരണസമിതി യോഗത്തിൽ പരാതിക്കാരനോട് ഹാജരാകാൻ ആവശ്യപ്പെട്ടതായും ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പറഞ്ഞു. 2004ൽ മിന്റിൽ നിന്നെത്തിച്ച ലോക്കറ്റാണ് നൽകിയതെന്നാണ് പ്രാഥമിക വിവരം. ഈ ബാച്ചിലെ മറ്റ് ലോക്കറ്റുകൾ പരിശോധിച്ചതിൽ വ്യാജ സ്വർണമല്ലെന്ന് കണ്ടെത്തിയെന്നും,പാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്നും ചെയർമാൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |