സ്ഥലം കാണാൻ വൻതിരക്ക്
കണ്ണൂർ: ശ്രീകണ്ഠാപുരം ചെങ്ങളായിൽ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടെത്തിയ നിധിയെന്ന് സംശയിക്കുന്ന വസ്തുക്കൾ പുരാവസ്തുവകുപ്പ് പരിശോധിക്കും. പരിസരത്ത് വേറെ എവിടെയെങ്കിലും നിധി ശേഖരം ഉണ്ടോ എന്നറിയാൻ കൂടുതൽ പരിശോധനയും നടത്തും. ഇതിനായി പുരാവസ്തുവകുപ്പ് വിദഗ്ദ്ധർ ഇന്നോ നാളെയോ സംഭവസ്ഥലത്തെത്തും. നിലവിൽ റവന്യൂ വകുപ്പിന്റെ മേൽനോട്ടത്തിലാണ് നിധി സൂക്ഷിച്ചിരിക്കുന്നത്.
ഇവ പുരാവസ്തു വകുപ്പ് പരിശോധിക്കണമെങ്കിൽ ജില്ലാ കളക്ടർ ആവശ്യപ്പെടണം. ഈ നടപടി പൂർത്തിയാക്കിയ ശേഷമാണ് പുരാവസ്തു വകുപ്പ് സ്ഥലത്ത് എത്തുക. നിധി കണ്ടെത്തിയ സ്ഥലം കാണാൻ ഒട്ടേറെ ആളുകളാണ് എത്തുന്നത്. ആദ്യ ദിവസം നാണയങ്ങൾ കുഴിച്ചെടുത്തതിന് സമീപത്ത് നിന്ന് പിന്നീടും നാണയങ്ങൾ ലഭിച്ചിരുന്നു. നാല് വെള്ളി നാണയങ്ങളും ഒരു മുത്തുമാണ് ലഭിച്ചത്.
പരിപ്പായി ഗവൺമെന്റ് എൽ.പി സ്‌കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളായിരുന്നു നിധിയെന്ന് കരുതുന്ന കുടം ആദ്യം കണ്ടത്. 17 മുത്തുമണികൾ, 13 സ്വർണ്ണപതക്കങ്ങൾ, കാശിമാലയുടെ നാല് പതക്കങ്ങൾ, ഒരു സെറ്റ് കമ്മൽ, വെള്ളി നാണയങ്ങൾ ഉൾപ്പെടെയുള്ളവയായിരുന്നു ആദ്യം കണ്ടെത്തിയത്. പൊലീസ് വസ്തുക്കൾ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. ആഭരണങ്ങൾക്ക് 200 വർഷത്തിലേറെ പഴക്കം കാണില്ലെന്നാണ് പുരാവസ്തു വകുപ്പിന്റെ പ്രാഥമിക നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |