കണ്ണൂർ:കനത്ത മഴയിൽ ജില്ലയിൽ പലയിടത്തും വ്യാപക നാശം. ഇന്നലെ പുലർച്ചെയുണ്ടായ മഴയിൽ തെങ്ങ് കടപുഴകി വീണ് പുതിയങ്ങാടി ബീച്ച് റോഡ് ബാപ്പൂട്ടി കോർണറിനു സമീപത്തെ തെക്കൻ ശ്രീരഞ്ജിനിയുടെ വീടിന്റെ മേൽക്കൂര തകർന്നപ.ചെറുകുന്ന് താവം താഴെത്തിടത്ത് ക്ഷേത്രത്തിന് സമീപത്ത് മരം പൊട്ടിവീണ് പുളിയാങ്കോട് വയലിലെ വീട്ടിൽ ലക്ഷ്മി കൈതപ്രത്തിന്റെ വീട് ഭാഗികമായി തകർന്നു.കനത്തമഴയിൽ മരവും മൂന്ന് തെങ്ങുമാണ് പൊട്ടിവീണത്.
കോടിയേരിയിൽ കൂറ്റൻ മരക്കൊമ്പ് പൊട്ടിവീണ് തൃക്കൈക്കൽ ക്ഷേത്രത്തിന് സമീപം എസ്.ലേഖയുടെ വീട് ഭാഗികമായി തകർന്നു.തലശ്ശേരി നഗരസഭ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ മരം മുറിച്ച് മാറ്റി .തളിപ്പറമ്പ് മൊറാഴയിൽ തെങ്ങ് കടപുഴകി വീണ് വീട് തകർന്നു.കഴിഞ്ഞ ദിവസം വൈകീട്ടാണ് മോറാഴ സി.എച്ച് നഗറിലെ ഗ്രാമീണ വായനശാലയ്ക്ക് സമീപത്തെ പി.നാരായണിയുടെ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണത്.വീടിന്റെ മേൽക്കൂരയും അടുക്കള ഭാഗവും പൂർണ്ണമായും തകർന്നു.ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.കതിരൂർ ചോയിയാട് കെ.എസ്.ഇ.ബി ഓഫീസിന് സമീപത്തെ മടപ്പള്ളി വിനോദിന്റെ വീടിനോട് ചേർന്ന കിണർ ഇടിഞ്ഞുതാഴ്ന്നു.
കണ്ണൂർ നഗരം വെള്ളക്കെട്ടിൽ
തുടർച്ചയായി പെയ്യുന്ന മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. പ്രധാന റോഡുകളിൽ വെള്ളം നിറഞ്ഞതോടെ യാത്രയും ദുഷ്‌കരമായി. ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണു. കണ്ണൂർ പഴയ ബസ്റ്റാൻഡ് പരിസരത്തെ അടിപ്പാത മുഴുവനായി നിറഞ്ഞു. കാൽടെക്സ്, ജില്ലാ പഞ്ചായത്തിന് സമീപമുള്ള റോഡ്, പടന്നപാലം, താളിക്കാവ്, ഒണ്ടേൻ റോഡ് എന്നിവിടങ്ങളിലും വെള്ളക്കെട്ടാണ്. ഇതോടെ രാവിലെയും വൈകുന്നേരവും റോഡിൽ വാഹനങ്ങളുടെ ഗതാഗതകുരുക്കും അനുഭവപ്പെട്ടു.കണ്ണൂർ തെക്കീബസാർ ദേശീയ പാതയിലെ കുഴി രണ്ടുതവണയായി മൂടിയെങ്കിലും ഇന്നലെ വീണ്ടും പൊട്ടിപ്പൊളിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |