തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ മൂന്നുപേർ കൂടി മരിച്ചു. കനത്ത മഴയിലും കാറ്റിലും പല ജില്ലകളിലും വ്യാപക നാശനഷ്ടമുണ്ടായി. ഒരു വീട് പൂർണമായും 97 വീട് ഭാഗികമായും തകർന്നു. 31 ദുരിതാശ്വാസ ക്യാമ്പുകളിലായി 143 കുടുംബങ്ങളിലെ 474 പേരെ മാറ്റിപ്പാർപ്പിച്ചു.
തിരുവനന്തപുരം മര്യനാട്ട് ശക്തമായ തിരമാലയിൽ മീൻപിടിത്ത വള്ളം മറിഞ്ഞ് മര്യനാട് സ്വദേശി അലോഷ്യസ് (45) മരിച്ചു. ഒപ്പമുണ്ടായിരുന്ന നാലുപേർ നീന്തി രക്ഷപ്പെട്ടു. ആലപ്പുഴയിൽ മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പി.എച്ച് വാർഡ് തൈപ്പറമ്പിൽ സിയാ മൻസിലിൽ ഉവൈസ് (28 ) മരിച്ചു. തിങ്കളാഴ്ച മട്ടാഞ്ചേരി പാലത്തിന് സമീപമായിരുന്നു അപകടം. ഭാര്യ അലീഷയ്ക്കൊപ്പം അക്ഷയ സെന്ററിലേക്ക് പോകുന്നതിനിടെയാണ് ഇരുവരുടെയും ദേഹത്തേക്ക് മരം വീണത്. അലീഷയ്ക്കും പരിക്കേറ്റിരുന്നു. ഇടുക്കിയിൽ ചൊവ്വാഴ്ച രാത്രി കൈത്തോട് മുറിച്ച് കടക്കുന്നതിനിടെ കാൽവഴുതി വീണ് ഒഴുക്കിൽപെട്ട് കാണാതായ താളുങ്കണ്ടം കുടിയിലെ ഊരുമൂപ്പൻ സുരേഷ് മണിയുടെ മകൻ സുനീഷ് സുരേഷിന്റെ (21) മൃതദേഹം കണ്ടെത്തി.
ജാഗ്രത പാലിക്കണം
കേരള തീരത്ത് 3.6 മീറ്റർവരെ ഉയരത്തിൽ തിരമാലയ്‌ക്കും കടലാക്രമണത്തിനും സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണം.
ഇടുക്കി, മുല്ലപ്പെരിയാർ ഡാം: ജലനിരപ്പുയർന്നു നീരൊഴുക്ക് ശക്തമായതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2348.5 അടിയിലെത്തി. 2403 അടിയാണ് പരമാവധി സംഭരണശേഷി. കഴിഞ്ഞ 24 മണിക്കൂറിനിടെ 58.861 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ജലമാണ് ഒഴുകിയെത്തിയത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പുയർന്ന് 125.1 അടിയായി. 142 അടിയാണ് അനുവദനീയ പരമാവധി സംഭരണശേഷി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |