ന്യൂഡൽഹി: യുവാക്കളെ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പദ്ധതിയാണ് അഗ്നിപഥ് എന്ന കോൺഗ്രസ് വിമർശനത്തിനിടെ
അഗ്നിവീറുകൾക്ക് പ്രത്യേക ജോലികളിൽ 10 ശതമാനം സംവരണം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. കോൺസ്റ്റബിൾമാർ, മൈനിംഗ് ഗാർഡുകൾ, ഫോറസ്റ്റ് ഗാർഡുകൾ, ജയിൽ വാർഡൻമാർ, സ്‌പെഷ്യൽ പൊലീസ് ഓഫീസർമാർ (എസ്.പി.ഒ) തുടങ്ങിയ തസ്‌തികകളിൽ നേരിട്ടുള്ള റിക്രൂട്ട്‌മെന്റിനാണ് സംവരണം ബാധകമാകുകയെന്ന് മുഖ്യമന്ത്രി നയാബ് സൈനി അറിയിച്ചു. ഗ്രൂപ്പ് സി സിവിൽ പോസ്റ്റുകൾക്ക് അഞ്ച് ശതമാനവും ഗ്രൂപ്പ് ബി ജോലികൾക്ക് ഒരു ശതമാനം സംവരണവുമുണ്ട്. ഗ്രൂപ്പ് ബി, സി ജോലികളിൽ ആദ്യബാച്ച് അഗ്‌നിവീറുകൾക്ക് പ്രായപരിധിയിൽ അഞ്ചു വർഷവും മറ്റുള്ളവർക്ക് മൂന്ന് വർഷവും ഇളവും ലഭിക്കും. അഗ്‌നിവീറുകൾക്ക് പ്രതിമാസം 30,000 രൂപയ്ക്ക് മുകളിൽ ശമ്പളം വാഗ്ദാനം ചെയ്യുന്ന വ്യാവസായിക യൂണിറ്റുകൾക്ക് പ്രതിവർഷം 60,000 രൂപ സബ്‌സിഡി അനുവദിക്കും. കൂടാതെ അഗ്നിവീറുകൾക്ക് ബിസിനസ് തുടങ്ങാൻ അഞ്ച് ലക്ഷം രൂപ പലിശ രഹിത വായ്‌പയും ലഭിക്കും. 2022ൽ പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ച അഗ്നിപഥ് പദ്ധതിയിലൂടെ യുവാക്കൾക്ക് കൂടുതൽ പ്രയോജനം ഉറപ്പാക്കുകയാണെന്ന് സൈനി വിശദീകരിച്ചു. സി.ഐ.എസ്.എഫ്, ബി.എസ്.എഫ്, സി.ആർ.പി.എഫ്, സശസ്‌ത്ര സീമ ബൽ തുടങ്ങിയ കേന്ദ്ര സേനകളും അഗ്‌നിവീറുകൾക്ക് പത്ത് ശതമാനം സംവരണം പ്രഖ്യാപിച്ചിരുന്നു. വീരമൃത്യു വരിച്ച അഗ്നിവീരന്മാരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന് ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |