ആറ്റിങ്ങൽ: ശമ്പളം വൈകിയതിൽ പ്രതിഷേധിച്ച് '108'' ആംബുലൻസ് ജീവനക്കാർ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. എല്ലാമാസവും ഏഴിന് മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പ് ഹൈദരാബാദ് ആസ്ഥാനമായ ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസ് കമ്പനി ലംഘിച്ചതിനെ തുടർന്നാണ് ജീവനക്കാർ പ്രതിഷേധത്തിനിറങ്ങിയത്. സമരത്തെ തുടർന്ന് ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടുപോകുന്നത് തടസപ്പെട്ടിട്ടുണ്ട്. റോഡപകടങ്ങളിൽ പെടുന്നവരെയും വീടുകളിലെ രോഗികളെയും കുട്ടികളെയും ഗർഭിണികളെയും മാത്രമാണ് ആശുപത്രികളിലെത്തിക്കുന്നത്. 2019 മുതലാണ് '108'' ആംബുലൻസ് പ്രവർത്തിച്ചുതുടങ്ങിയത്. സർവീസ് ആരംഭിച്ചതുമുതൽ ശമ്പളം നൽകുന്നതിൽ കൃത്യത പാലിക്കുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് കേരള സ്റ്റേറ്റ് '108'' ആംബുലൻസ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ പ്രസിഡന്റ് അഞ്ചുതെങ്ങ് സുരേന്ദ്രനും ജനറൽ സെക്രട്ടറി എസ്.എസ്.സുബിനും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |