6 ജില്ലകൾക്കും വിഴിഞ്ഞത്തിനും ഗുണകരം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനും ആറു ജില്ലകളിലെ മലയോരമേഖലകൾക്കും ഗുണകരമാവുന്ന ശബരി റെയിൽപ്പാതയ്ക്ക് (അങ്കമാലി- ഏരുമേലി) റെയിൽവേ അനുകൂലമായപ്പോൾ മുഖംതിരിച്ച് സംസ്ഥാനം. 2019ൽ മരവിപ്പിച്ച പദ്ധതി നടപ്പാക്കാൻ ഒരുക്കമാണെന്നാണ് റെയിൽവേയുടെ ഇപ്പോഴത്തെ നിലപാട്. എന്നാൽ, സംസ്ഥാനം 50ശതമാനം ചെലവ് വഹിക്കുമെന്ന് ഉറപ്പ് നൽകാത്തതിനാൽ പദ്ധതിരേഖ റെയിൽവേ ബോർഡിന് അയയ്ക്കാനാവുന്നില്ലെന്ന് ദക്ഷിണറെയിൽവേ ജനറൽമാനേജർ ആർ.എൻ.സിംഗ് വ്യക്തമാക്കി.
1900.47 കോടിയാണ് സംസ്ഥാനം മുടക്കേണ്ടത്. ഇത് കേന്ദ്രസർക്കാർ വായ്പയായി നൽകണമെന്നാണ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞത്. സിൽവർലൈനിന് 33,700കോടി വിദേശവായ്പയെടുക്കാൻ തയ്യാറായ സർക്കാരാണ് ഇതിനായി കേന്ദ്രത്തെ ആശ്രയിക്കുന്നത്.
27വർഷംമുൻപ് പ്രഖ്യാപിച്ച പദ്ധതിയോട് ഇതുവരെ കണ്ണടച്ചിരുന്ന റെയിൽവേ, തുറമുഖ കണക്ടിവിറ്റിയടക്കം പരിഗണിച്ചാണ് ഇപ്പോൾ അനുകൂലമായത്. എറണാകുളം,കോട്ടയം, ഇടുക്കി,പത്തനംതിട്ട,കൊല്ലം,തിരുവനന്തപുരം ജില്ലകളുടെ മലയോര മേഖലകളിലേക്ക് ട്രെയിൻ യാത്രാസൗകര്യമെത്തുന്ന പദ്ധതി ഇവിടങ്ങളിലെ വികസനത്തിനും വഴിതുറക്കുന്നതാണ്. കേന്ദ്രസർക്കാരിന്റെ റെയിൽസാഗർ പദ്ധതിയിലുൾപ്പെടുത്തി വിഴിഞ്ഞം തുറമുഖത്തേക്ക് നീട്ടാനുമിടയുണ്ട്. തുറമുഖത്തു നിന്നുള്ള കണ്ടെയ്നർ നീക്കം റോഡുകൾക്ക് താങ്ങാനാവുന്നതിലും അധികമായിരിക്കുമെന്നതിനാൽ ഇങ്ങനെയൊരു റെയിൽപ്പാത അനിവാര്യവുമാണ്.
കേരളത്തിന് വായ്പയെടുക്കാം
എ.ഡി.ബി, ജപ്പാനിലെ ജൈക്ക, ചൈനയിലെ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക്, ജർമ്മൻബാങ്ക് എന്നിവിടങ്ങളിൽ നിന്നാണ് സിൽവർലൈനിന് വായ്പയെടുക്കാനൊരുങ്ങിയത്. ഇത്തരത്തിൽ ശബരിപ്പാതയ്ക്കും എടുക്കാവുന്നതാണ്. 40വർഷം തിരിച്ചടവിന് കാലാവധികിട്ടും. വായ്പയെടുത്തില്ലെങ്കിലും 400കോടി വീതം 5വർഷംകൊണ്ട് തവണകളായി കൊടുക്കാമെന്നിരിക്കെയാണ് സർക്കാരിന്റെ ഉഴപ്പ്.
ഉത്തരവ് പാഴായി
പകുതിചെലവ് വഹിക്കാമെന്ന് 2021ൽ സംസ്ഥാനം ഉത്തരവിറക്കിയതാണ്. അന്ന് 2815കോടിയായിരുന്നു ചെലവ്. എസ്റ്റിമേറ്റ് പുതുക്കിയപ്പോൾ 3800 കോടിയായി. 36% വർദ്ധനവിന് കാരണം കേന്ദ്രഅനാസ്ഥയാണെന്നും അധികബാദ്ധ്യത ഏറ്റെടുക്കാനാവില്ലെന്നുമാണ് സംസ്ഥാന നിലപാട്.
വിഴിഞ്ഞത്തേക്ക് നീട്ടാം
1.എരുമേലിയിൽ നിന്ന് റാന്നി, പത്തനംതിട്ട,പത്തനാപുരം,പുനലൂർ,അഞ്ചൽ,കിളിമാനൂർ, വെഞ്ഞാറമൂട്,നെടുമങ്ങാട്,കാട്ടാക്കട,ബാലരാമപുരം വഴി വിഴിഞ്ഞത്തേക്ക് നീട്ടാം
2.വിഴിഞ്ഞം തുറമുഖത്തുനിന്ന് വേഗത്തിലും ചെലവുകുറച്ചും ചരക്കുനീക്കം സാദ്ധ്യമാവും
''ചെലവിന്റെ 50% വഹിക്കാനാവശ്യപ്പെട്ട് ഡി.പി.ആർ സംസ്ഥാന സർക്കാരിന് കൈമാറി. സർക്കാർ ഉറപ്പ് ലഭിച്ചിട്ടില്ല
-ആർ.എൻ.സിംഗ്,
ജി.എം,സതേൺറെയിൽവേ
''സംസ്ഥാനവിഹിതം കേന്ദ്രം വായ്പയായി നൽകിയാൽ കേരളത്തിന് പൂർണസമ്മതമാണ്.
-മന്ത്രി വി.അബ്ദുറഹിമാൻ
3800.94 കോടി
ആകെ പദ്ധതിച്ചെലവ്
(2023ൽ പുതുക്കിയത്)
1900.47 കോടി
കേരളം മുടക്കേണ്ടത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |