പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തിൽ ഏഴു മലയാളികളാണുള്ളത്. എല്ലാം പുരുഷന്മാർ. കേരളത്തിൽ ജനിച്ചുവളർന്ന്,ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന പെൺസാന്നിദ്ധ്യം ഇത്തവണയുമില്ല. കർണാടകയുടെ നീന്തൽ താരം ധിനിധി ദേശിംഗുവിന്റെ അമ്മ മലയാളിയായതും എം.ആർ പൂവമ്മയുടെ ഭർത്താവും അത്ലറ്റുമായ ജിതിൻ പോൾ മലയാളിയായതും കുടകുകാരിയായ പൂവമ്മ നന്നായി മലയാളം പറയുന്നതുമൊക്കെയേ കേരളത്തിന്റെ വനിതാ അക്കൗണ്ടിൽ കൂട്ടാനുള്ളൂ. തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലാണ് മലയാളി വനിതാ സാന്നിദ്ധ്യം ഇല്ലാതിരിക്കുന്നത്.
അത്ലറ്റിക്സിലാണ് ഏറ്റവും കൂടുതൽ മലയാളികൾ മത്സരിക്കുന്നത് ; അഞ്ചുപേർ. അതിൽ മൂന്നുപേരും ഒരേ ഇനത്തിലാണ് ഇറങ്ങുന്നതും. 4-400 മീറ്റർ പുരുഷ റിലേയിൽ. മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ,ഡൽഹി മലയാളിയായ അമോജ് ജേക്കബ് എന്നിവരാണ് പുരുഷ റിലേ ടീമിലെ മലയാളി താരങ്ങൾ.
മിജോ ചാക്കോ കുര്യൻ മിക്സഡ് റിലേയിലും അബ്ദുള്ള അബൂബക്കർ ട്രിപ്പിൾ ജമ്പിലും മത്സരിക്കുന്നു. ഹോക്കിയിൽ ഗോൾകീപ്പർ പി.ആർ. ശ്രീജേഷും ബാഡ്മിന്റണിൽ എച്ച്.എസ് പ്രണോയ്യുമാണ് മറ്റ് മലയാളി സാന്നിദ്ധ്യങ്ങൾ.
കൊല്ലം നിലമേൽ സ്വദേശിയായ അനസിന്റെ മൂന്നാം ഒളിമ്പിക്സാണിത്. 2016ൽ റിയോ ഒളിമ്പിക്സിൽ 400 മീറ്റർ വ്യക്തിഗത ഇനത്തിലാണ് മത്സരിച്ചിരുന്നത്. മിൽഖാ സിംഗിനും കെ.എം ബിനുവിനും ശേഷം ഒളിമ്പിക്സിൽ 400 മീറ്ററിൽ മത്സരിക്കാൻ യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു അനസ്. ടോക്യോയിൽ 4-400 മീറ്റർ പുരുഷ റിലേയിലും 4-400 മീറ്റർ മിക്സഡ് റിലേയിലുമാണ് മത്സരിച്ചത്.
കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ 4-400 മീറ്റർ റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അനസിനോടൊപ്പമുണ്ടായിരുന്നവരാണ് മുഹമ്മദ് അജ്മലും അമോജും.
അമോജ് ടോക്യോ ഒളിമ്പിക്സിലും ടീമിലുണ്ടായിരുന്നു. അജ്മലിന്റെ ആദ്യ ഒളിമ്പിക്സാണ്. തമിഴ്നാട്ടുകാരനായ രാജേഷ് രമേഷാണ് റിലേ ടീമിലെ നാലാമൻ. കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിന്റെ ഹീറ്റ്സിൽ ഏഷ്യൻ റെക്കാഡ് കുറിച്ചവരാണ് ഈ നാൽവർ സംഘം. സൈനികനായ മിജോ കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ ടീമിലംഗമായിരുന്നു. അബ്ദുള്ള അബൂബക്കർ 2022 കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാവാണ്.
നാലാം ഒളിമ്പിക്സിന് ഇറങ്ങുന്ന ശ്രീജേഷിലൂടെയാണ് മാനുവൽ ഫ്രെഡറിക്കിന് ശേഷം ഒളിമ്പിക് മെഡൽ ഇന്ത്യയിലേക്ക് എത്തിയത്. ടോക്യോയിലെ വെങ്കലം സ്വർണത്തിലേക്ക് ഉയർത്തുകയെന്ന വലിയ വെല്ലുവിളിയാണ് ശ്രീജേഷിനും സംഘത്തിനുമുള്ളത്. അടുത്ത കാലത്തായി ഫോമില്ലെങ്കിലും പരിക്കിൽ നിന്ന് മോചിതനായി എച്ച്.എസ് പ്രണോയ് ബാഡ്മിന്റൺ കോർട്ടിലിറങ്ങുമ്പോൾ ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷയുണ്ട്. വലിയ താരങ്ങൾക്കെതിരെ അട്ടിമറി വിജയങ്ങൾ നേടാൻ പലപ്പോഴും പ്രണോയ്യ്ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ലോക ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ഗെയിംസിലും വെങ്കലം നേടിയത് പ്രതീക്ഷകൾക്ക് തിളക്കമേറ്റുന്നു. പരിശീലനത്തിനിടെയുണ്ടായ പരിക്കിനെത്തുടർന്ന് ഇന്ത്യയുടെ അഭിമാന ലോംഗ്ജമ്പ് താരം എം. ശ്രീശങ്കറിന് പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കാൻ കഴിയാത്തതാണ് കേരളത്തിന്റെ ഏറ്റവും വലിയ നഷ്ടം. പാലക്കാട് പരിശീലനം നടത്തവേയാണ് ഇടതുകാൽ മുട്ടിന് പരിക്കേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |