തൃശൂർ: ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്ന ഫയർ സർവീസുകാർക്കുള്ള പ്രതിമാസ റിസ്‌ക് അലവൻസ് 200 രൂപ!. ദേശീയ ദുരന്ത നിവാരണ അതോറിട്ടി (എൻ.ഡി.ആർ.എഫ്) ജീവനക്കാരുടെ റിസ്‌ക് അലവൻസ് അടിസ്ഥാന ശമ്പളത്തിന്റെ 40 ശതമാനമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ശമ്പളത്തിന് പുറമെയാണിത്.
സമാനസാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 5000 ഫയർഫോഴ്‌സുകാരോട് കേന്ദ്രസംസ്ഥാന സർക്കാരുകൾ മുഖം തിരിക്കുന്നത്. 10 വർഷമായി പൊലീസ് കാന്റീനിൽ നിന്ന് 50 ശതമാനം നികുതിയിളവുൾപ്പെടെ ലഭിച്ചിരുന്ന ആനുകൂല്യങ്ങളും ഏപ്രിൽ മുതൽ നിറുത്തലാക്കി. ആനുകൂല്യമുള്ളവരുടെ കേന്ദ്രസർക്കാർ ലിസ്റ്റിൽ ഫയർഫോഴ്‌സ് ജീവനക്കാരില്ല. ആനുകൂല്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ സംസ്ഥാന സർക്കാരിലൂടെ കേന്ദ്രത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ഞായറാഴ്ച ഉൾപ്പെടെ സജീവം
മരത്തിലും ലിഫ്ടിലും കുടുങ്ങുന്നവരെ രക്ഷിക്കുന്നതു മുതൽ ബ്രഹ്മപുരം അഗ്‌നിബാധപോലുള്ളവയിൽ ദിവസങ്ങൾ നീളുന്ന ഫയർ ഫൈറ്റിംഗും നടത്താറുണ്ട്. കൊവിഡ്, പ്രളയ പ്രകൃതി ദുരന്തങ്ങളിലും ഫയർഫോഴ്‌സ് സജീവമായിരുന്നു. ഞായറാഴ്ച ഉൾപ്പെടെ സജീവമായിട്ടും എൽ.ഡി ക്‌ളാർക്കിനുള്ള ശമ്പളമേയുള്ളൂ എന്നാണ് ജീവനക്കാരുടെ പരാതി. ഉത്സവങ്ങൾ, പെരുന്നാളുകൾ തുടങ്ങിയവയ്‌ക്കൊക്കെ വി.ഐ.പി ഡ്യൂട്ടിയുമുണ്ട്. രക്ഷാപ്രവർത്തനത്തിനിടെ മരിച്ചവരും പരിക്കേറ്റവരും നിരവധി.
'ജോലിയുടെ പ്രത്യേകത പരിഗണിച്ച് എസ്.പി.ജി, എൻ.എസ്.ജിസേനാംഗങ്ങൾക്ക് 25 ശതമാനം അലവൻസ് നൽകുന്നുണ്ട്. ഫയർഫോഴ്‌സുകാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനമെങ്കിലും അനുവദിക്കണം'.
- കെ.എൽ. എഡ്വേർഡ്, ജനറൽ സെക്രട്ടറി, കേരള ഫയർ സർവീസ് ഡ്രൈവേഴ്‌സ് ആൻഡ് മെക്കാനിക്‌സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |