പാലക്കാട്: ആയുധവും ലഹരിയും കൈവശം വച്ച കേസില്‍ മലയാളി വ്‌ളോഗര്‍ വിഘ്‌നേഷ് വേണു (വിക്കി തഗ്) അറസ്റ്റില്‍. പാലക്കാട് കോടതിയിലെത്തി കീഴടങ്ങിയ ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2022ലാണ് കേസിനാസ്പദമായ സംഭവം. പാലക്കാട് ജില്ലയില്‍ വച്ച് എക്‌സൈസ് സംഘത്തിന്റെ പരിശോധനയിലാണ് ഇയാളും സുഹൃത്തും അന്ന് അറസ്റ്റിലായത്. കാറില്‍ നിന്ന് എംഡിഎംഎ, കത്തി, തോക്ക് തുടങ്ങിയ സാധനങ്ങള്‍ കണ്ടെത്തിയിരുന്നു. ഈ കേസില്‍ പിന്നീട് വിഘ്‌നേഷിനും സുഹൃത്തിനും ജാമ്യം ലഭിച്ചിരുന്നു.
ലഹരിക്കേസില്‍ ജാമ്യം ലഭിച്ചെങ്കിലും ആയുധം കയ്യില്‍ കരുതിയ കേസില്‍ ഇവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നില്ല. ഇതോടെയാണ് ഇരുവരും ഒളിവില്‍പ്പോയത്. 2022ലെ കേസില്‍ വിഘ്‌നേഷിനൊപ്പം സുഹൃത്തായ നിയമ വിദ്യാര്‍ത്ഥി കായംകുളം സ്വദേശി എസ്. വിനീതിനെയാണ് എക്‌സൈസ് പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇരുവരും പിടിയിലാകുന്നത്. ഡാഷ് ബോര്‍ഡില്‍ നിന്ന് ആയുധങ്ങളും കാറിലെ ഗിയര്‍ ലിവറിന് താഴെ നിന്ന് ലഹരി മരുന്നും കണ്ടെത്തുകയായിരുന്നു.
വാളയാറില്‍ വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാര്‍ എക്‌സൈസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വാളയാര്‍ ടോള്‍ പ്ലാസയിലെ ഡിവൈഡര്‍ ഇടിച്ചു തകര്‍ത്താണ് കാര്‍ കടന്നുപോയത്. ആലപ്പുഴ ചുനക്കര ദേശം മംഗലത്ത് വിഘ്‌നേഷ് വേണു യുട്യൂബ് ചാനലിലൂടെ നിരവധി ആരാധകരെ നേടിയിരുന്നു. സമൂഹമാദ്ധ്യമങ്ങളില്‍ താരമായതിന് പിന്നാലെ നിരവധി ഉദ്ഘാടന പരിപാടികളിലെ സാന്നിദ്ധ്യമായിരുന്നു ഇയാള്‍.
കോടതിയില്‍ ഹാജരാകുന്നതിന് മുമ്പ് വിഘ്‌നേഷ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഒരു വീഡിയോയും അപ് ലോഡ് ചെയ്തിട്ടുണ്ട്. സഞ്ജു ടെക്കിയോട് ചെയ്തത് പോലെ ആരും തന്നോട് ചെയ്യരുതെന്നും വീഡിയോ ഇട്ടത് മാസ് കാണിക്കാനല്ലെന്നും വിഘ്‌നേഷ് വീഡിയോയില്‍ പറയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |