ഏഷ്യാകപ്പ് വനിതാ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം
ദാംബുള്ള : പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് വനിതാ ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റിന്റെ വിജയം. ഇന്നലെ ദാംബുള്ളയിൽ 109 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 14.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. ഓപ്പണിംഗിൽ 9.3 ഓവറിൽ 85 റൺസ് അടിച്ചുകൂട്ടിയ സ്മൃതി മാൻഥന (45)-ഷെഫാലി വെർമ്മ (40) സഖ്യമാണ് ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ടത്. 31 പന്തുകളിൽ ഒൻപത് ബൗണ്ടറികളടക്കം 45 റൺസ് നേടിയ സ്മൃതിയെ പത്താം ഓവറിൽ നഷ്ടമായതിന് ശേഷം ഷെഫാലി,ഹേമലത (14) എന്നിവരെക്കൂടി ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും നായിക ഹർമൻപ്രീത് കൗറും (5*) ജെമീമ റോഡ്രിഗസും (3*) ചേർന്ന് 35 പന്തുകൾ ബാക്കിനിൽക്കേ ഇന്ത്യയെ വിജയിപ്പിക്കുകയായിരുന്നു.
ടോസ് നേടിയ പാകിസ്ഥാൻ വനിതകൾ ബാറ്റിംഗിനിറങ്ങി 19.2 ഓവറിൽ 108 റൺസിന് ആൾഔട്ടാവുകയായിരുന്നു. നാലോവറിൽ 20 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ പൂജാ വസ്ത്രാകറും രേണുക സിംഗും ശ്രേയാങ്ക പാട്ടീലും ചേർന്നാണ് പാക് വനിതകളെ തകർത്തത്. രേണുക നാലോവറിലും ശ്രേയാങ്ക 3.2ഓവറിലും 14 റൺസേ വിട്ടുകൊടുത്തുള്ളൂ. 35 പന്തുകളിൽ 25 റൺസ് നേടിയ സിദ്ര അമിനാണ് പാകിസ്ഥാന്റെ ടോപ് സ്കോറർ.തുബ ഹസനും ഫാത്തിമ സനയും 22 റൺസ് വീതം നേടി.
മലയാളി താരങ്ങളായ സജ്നയും ആശയും ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നെങ്കിലും പ്ളേയിംഗ് ഇലവനിൽ അവസരം ലഭിച്ചില്ല. നാളെ യു.എ.ഇയ്ക്ക് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |