തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ ബി.ജെ.പി.സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി കെ.സുഭാഷിനെ ആർ.എസ്.എസ് തിരിച്ചു വിളിച്ചു. ആർ.എസ്.എസ് പ്രചാരകാണിദ്ദേഹം.എറണാകുളത്ത് പ്രാന്ത സംഘ ചാലക് കെ.കെ ബാലറാമിന്റെ നേതൃത്വത്തിൽ ചേർന്ന ആർ.എസ്.എസ് യോഗത്തിലാണ് അപ്രതീക്ഷിത തീരുമാനം.ഉത്തര കേരള പ്രാന്തത്തിന്റെ സഹസമ്പർക്ക പ്രമുഖായാണ് മാറ്റം.
സംസ്ഥാന ബി.ജെ.പിയിൽ പ്രസിഡന്റ് കഴിഞ്ഞാൽ സുപ്രധാന പദവിയാണ് സംഘടനാ ജനറൽ സെക്രട്ടറി. ആർ.എസ്.എസ്.പ്രചാരകരാണ് ഈ സ്ഥാനം വഹിക്കുക.പരിവാർ പ്രസ്ഥാനമെന്ന നിലയിൽ ആർ.എസ്.എസിനേയും ബി.ജെ.പിയേയും ബന്ധിപ്പിക്കുന്ന പദവിയാണിത്.സാധാരണ അഖിലഭാരതീയ പ്രചാരക് ബൈഠക്കിലാണ് പ്രാന്തീയ ചുമതലയുളള പ്രചാരകൻമാരുടെ പദവികൾ മാറ്റുന്നത്. കഴിഞ്ഞ രണ്ടു വർഷമായി ബി.ജെ.പി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി പദവി വഹിക്കുന്ന കെ.സുഭാഷിനെ തൽക്കാലം മാറ്റേണ്ടെന്നാണ് തീരുമാനിച്ചിരുന്നതാണ്..പകരം പ്രചാരകനെ ഈ സ്ഥാനത്തേക്ക് നിയോഗിച്ചിട്ടില്ല.
പി.പി.മുകുന്ദനാണ് ഏറെക്കാലം സംഘടനാ ജനറൽ സെക്രട്ടറി വഹിച്ചിരുന്നത്. അദ്ദേഹത്തിന് ശേഷം എ.ബി.വി.പിയുടെ ദേശീയ ചുമതലയുണ്ടായിരുന്ന ആർ.എസ്.എസ്.പ്രചാരക് കെ.ആർ.ഉമാകാന്തനാണ് ആ പദവിയിലേക്ക് എത്തിയത്.പിന്നീട് കെ. ഗണേഷ് സംഘടനാ ജനറൽ സെക്രട്ടറിയായി.
കഴിഞ്ഞ 11വർഷമായി ബി.ജെ.പി സംഘടനാ സംവിധാനത്തിലുള്ള സുഭാഷ് കഴിഞ്ഞ മാസം നടന്ന ബി.ജെ.പി.സംസ്ഥാന നേതൃയോഗങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി കെ.സുരേന്ദ്രൻ തുടരാൻ ദേശീയ നേതൃത്വം നിർദ്ദേശിച്ചതായാണ് അറിയുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും പാർട്ടി തുടങ്ങി. അതിനിടെയാണ് സംഘടനാ സെക്രട്ടറിയെ മാറ്റിയത്. അടുത്ത മാസം പാർട്ടി അംഗത്വ വിതരണ പരിപാടിയും സെപ്തംബറിൽ സജീവാംഗത്വ വിതരണവും തുടങ്ങും.അതിന് ശേഷമാണ് പാർട്ടി നേതൃത്വത്തിൽ അഴിച്ചുപണി ആവശ്യമെങ്കിൽ നടപ്പാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |