മംഗളൂരു: അങ്കോള ഷിരൂർ ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ലോറിയോടെ കാണാതായ ഡ്രൈവർ അർജുനെ (30) കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം നിർണായകഘട്ടത്തിൽ. പതിനൊന്ന് മണിയോടെ സൈന്യം അപകടസ്ഥലത്തെത്തും. ബെലഗാവി ക്യാമ്പിൽ നിന്നുള്ള 40 അംഗ സംഘമാണ് രക്ഷാപ്രവർത്തനത്തിന് എത്തുന്നത്. കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തിയാൽ ഉടൻ എയർലിഫ്റ്റ് ചെയ്യും. ദൗത്യത്തിനായി നാവികസേനയുടെ സഹായവും തേടും. അർജുനെ കണ്ടെത്താൻ സൈന്യത്തെ ഇറക്കണമെന്നാവശ്യപ്പെട്ട് കുടുംബം കഴിഞ്ഞദിവസം പ്രധാനമന്ത്രിക്ക് ഇ-മെയിൽ സന്ദേശം അയച്ചിരുന്നു.
അർജുനെ കണ്ടെത്തുന്നതിനായി രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കണ്ണാടിക്കലിലെ നാട്ടുകാർ പ്രതിഷേധിച്ചു. രക്ഷാദൗത്യത്തിൽ തുടക്കത്തിൽ വലിയ അലംഭാവമുണ്ടായെന്ന് ബന്ധുവായ ജിതിൻ ആരോപിച്ചിരുന്നു. അപകടത്തിന് 20 മിനിട്ട് മുൻപ് ലോറി സ്ഥലത്തുകണ്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞുവെന്ന് ജിതിൻ വെളിപ്പെടുത്തി.
അതേസമയം, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ടരയോടെ സ്ഥലത്തെത്തുമെന്ന് അങ്കോല എംഎൽഎ അറിയിച്ചു. കനത്ത മഴയും ശക്തമായ കാറ്റും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുകയാണ്. ഇന്നലെ രാത്രിയിലും ഷിരൂരിൽ അതിശക്തമായ മഴയാണ് പെയ്തത്.
വാഹനത്തിന്റെ ഒരു ഭാഗം കണ്ടെത്തിയതായി നേരത്തെ സൂചന ഉണ്ടായെങ്കിലും അതല്ലെന്ന് പിന്നീട് ബോധ്യമായിരുന്നു. അർജുൻ ഓടിച്ചിരുന്ന ട്രക്ക് പുഴയിൽ വീണിട്ടില്ലെന്നാണ് തിരച്ചിൽ നടത്തിയ നാവിക സേന ഉറപ്പിച്ച് പറയുന്നത്. ലോറി കിടക്കുന്നുവെന്ന് കരുതുന്ന സ്ഥലത്ത് എത്താൻ അമ്പത് മീറ്റർ ഭാഗത്തെ മണ്ണ് നീക്കണമെന്നാണ് വിവരം. ആറു മീറ്ററോളം ഉയരമുണ്ട് ഈ മൺകൂനയ്ക്ക്. 150 മീറ്റർ ഭാഗത്തെ മണ്ണ് മാറ്റിക്കഴിഞ്ഞു. മലയിലെ എട്ട് ഉറവകളിൽ നിന്ന് വെള്ളം കുത്തിയൊഴുകുന്നതിനാൽ ചെളിയിൽ മുങ്ങിയ സ്ഥലത്ത് ദുർഘട സാഹചര്യം നിലനിൽക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |