ചങ്ങനാശേരി : ആദ്യ കാഴ്ചയിൽ തന്നെ അടിമുടി വിറച്ചുപോകും. ഇവിടെ അപകടം തുറിച്ചുനോക്കുകയാണ്. കമ്പിയും സിമന്റും ദ്രവിച്ച് ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥ. ചാലച്ചിറ പൊൻപുഴ പൊക്കത്തെ വാട്ടർടാങ്ക് നാട്ടുകാർക്ക് ഇന്ന് പേടിസ്വപ്നമാണ്. പതിറ്റാണ്ടുകൾക്ക് മുൻപ് കല്ലുകടവിൽ നിന്ന് ശുദ്ധജലവിതരണത്തിനായി വാട്ടർ അതോറിറ്റി സ്ഥാപിച്ചതാണ് ഈ ഓവർഹെഡ് ടാങ്ക്. വാട്ടർ അതോറിറ്റി ടാങ്ക് ഉൾപ്പെടെ പദ്ധതി ഇത്തിത്താനം ശുദ്ധജലവിതരണസമിതിക്ക് കൈമാറി. സമിതി ഈ പദ്ധതിയെ രണ്ടായി വിഭജിച്ച് ചാലച്ചിറ ശുദ്ധജലവിതരണ സമിതിയെന്ന പേരിൽ മറ്റൊരു പദ്ധതിയ്ക്ക് രൂപം നൽകി. ഇതിന്റെ ഭാഗമായി ചാലച്ചിറയിൽ പഞ്ചായത്ത് വക സ്ഥലത്ത് ഒരു ഭൂഗർഭടാങ്ക് നിർമ്മിച്ച് കല്ലിശേരിയിൽ നിന്നും ജലം എത്തിച്ച് അവിടെ നിന്ന് പമ്പുചെയ്ത് പൊൻപുഴപൊക്കത്തുള്ള ടാങ്കിൽ നിറച്ച് കുമരകംകുളം, പുളിമൂട് ഭാഗങ്ങളിലേക്ക് ജലം വിതരണം ചെയ്തിരുന്നു. പിന്നീട് കല്ലിശേരിയിൽ നിന്നുള്ള ജലം ലഭിക്കാതെ വന്നതോടെ ചാലച്ചിറ പദ്ധതി നിശ്ചലമായി. ചാലച്ചിറയിൽ സ്ഥാപിച്ചിരുന്ന മൂന്നുലക്ഷം രൂപ വിലവരുന്ന രണ്ടു മോട്ടറുകളും തുരുമ്പെടുത്ത് നശിച്ചു. കാലപ്പഴക്കത്താൽ ടാങ്കും നാശത്തിലേക്ക് നീങ്ങി. തൂണുകളിലെ സിമന്റ് ഇളകിമാറി ബീമിനുള്ളിലെ കമ്പികൾ തെളിഞ്ഞതോടെ ടാങ്ക് ഏത് നിമിഷവും നിലംപൊത്താം എന്നതാണ് അവസ്ഥ.
ആര് പൊളിച്ചുമാറ്റും, തർക്കം തുടരുന്നു
ടാങ്കിന്റെ അപകടാവസ്ഥയെക്കുറിച്ച് പരാതി ഉയരുമ്പോഴും പൊളിച്ചുമാറ്റേണ്ട ഉത്തരവാദിത്വം ആർക്കാണെന്ന കാര്യത്തിൽ ഇപ്പോഴും തർക്കമാണ്. വാട്ടർ അതോറിറ്റി വർഷങ്ങൾക്ക് മുമ്പ് ടാങ്ക് കൈമാറിയതിനാൽ അവരുടെ ആസ്തിലിസ്റ്റിൽ ഇങ്ങനെയൊരു ടാങ്ക് ഇല്ല. എന്നാൽ ചാലച്ചിറ പദ്ധതി പ്രവർത്തനം നിന്നുപോയതുകൊണ്ടും നിലവിൽ ഭാരവാഹികൾ ഇല്ലാത്തതുകൊണ്ടും അവരും ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറല്ല. ടാങ്കിന് സമീപത്തുള്ള സെന്റ് ജോൺസ് ഗവ. എൽ.പി സ്‌കൂൾ, ജനവാസകേന്ദ്രമായ കുമരംകുളം, കെ.എസ്.ഇ.ബി ഓഫീസ്, തേക്കനാൽ ദേവീക്ഷേത്രം എന്നിവിടങ്ങളിലേയ്ക്ക് ദിവസേന നിരവധിയാളുകളാണ് സഞ്ചരിക്കുന്നത്.
ചാലച്ചിറ കുടിവെള്ള പദ്ധതി ആരംഭിച്ചത് : 2006
''
വിദ്യാർത്ഥികൾ ഉൾപ്പെടെ ഭീതിയോടെയാണ് കടന്നുപോകുന്നത്. അധികൃതർ അനാസ്ഥ വെടിഞ്ഞ് ടാങ്ക് എത്രയും വേഗം നീക്കം ചെയ്യണം. വൻ അപകടത്തിന് കാത്തുനിൽക്കരുത്.
-സതീശ്, ഇത്തിത്താനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |