കൊൽക്കത്ത: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നിൽക്കൂടുതൽ പേർക്ക് പങ്കുണ്ടെന്ന നിഗമനത്തിൽ സി ബി ഐ. ആശുപത്രിയിലെ ജൂനിയർ ഡോക്ടർമാരെയും അഞ്ച് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തു. വനിതാ ഡോക്ടറുടെ രക്ഷിതാക്കളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
മകൾ കൂട്ടബലാത്സംഗത്തിനിരയായെന്ന സംശയം നേരത്തെ മാതാപിതാക്കൾ ഉന്നയിച്ചിരുന്നു. നെഞ്ചുരോഗ വിഭാഗത്തിലെ ഒരാൾക്ക് കുറ്റകൃത്യവുമായി പങ്കുണ്ടോയെന്നത് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. മൃതദേഹത്തിൽ നിന്ന് 150 മില്ലിഗ്രാം പുരുഷ ബീജം ലഭിച്ചെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. ഇത്രയും കൂടിയ അളവുള്ളതിനാൽ ഒന്നിൽക്കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടാകാമെന്നാണ് കുടുംബത്തിന്റെ സംശയം. കൂട്ടബലാത്സംഗം നടന്നതിന്റെ സൂചനയാണിതെന്ന് ഓൾ ഇന്ത്യ ഫെഡറേഷൻ ഒഫ് ഗവ. ഡോക്ടേഴ്സ് അസോസിയേഷൻ ഭാരവാഹി ഡോ. സുബർണ ഗോസ്വാമി പ്രതികരിച്ചു. കേസിൽ സിവിക് വോളിയന്റർ സഞ്ജയ് റോയ് മാത്രമാണ് ഇതുവരെ അറസ്റ്റിലായത്.
അതേസമയം, സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് ഐ എം എ. നാളെ രാവിലെ ആറ് മുതൽ ഇരുപത്തിനാല് മണിക്കൂർ ആണ് പ്രതിഷേധം. അവശ്യ സർവീസുകളെ ഒഴികെ എല്ലാവരും ജോലി മുടക്കി പ്രതിഷേധിക്കുമെന്നാണ് ഐ എം എ പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. കേരളത്തിൽ ഇന്ന് പ്രതിഷേധം നടക്കും. സർക്കാർ മെഡിക്കൽ കോളേജുകളിലെ പി ജി, സീനിയർ റസിഡന്റ് ഡോക്ടർമാർ പണിമുടക്കും. അത്യാഹിത വിഭാഗത്തെ പണിമുടക്കിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |