ന്യൂഡൽഹി: ജമ്മുകാശ്മീരിലെയും ഹരിയാനയിലെയും വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജമ്മുകാശ്മീരിൽ മൂന്ന് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷൻ രാജീവ് കുമാർ അറിയിച്ചു. സെപ്റ്റംബർ 18ന് ആണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം സെപ്റ്റംബർ 25നും മൂന്നാം ഘട്ടം ഒക്ടോബർ ഒന്നിനും നടക്കും. ഹരിയാന ഒക്ടോബർ ഒന്നിന് വിധി എഴുതും. രണ്ട് സംസ്ഥാനങ്ങളിലെും ഫലം ഒക്ടോബർ നാലിന് പുറത്തുവരും. ഉപതിരഞ്ഞെടുപ്പുകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഹരിയാന സർക്കാരിന്റെ കാലാവധി നവംബർ മൂന്നിനാണ് അവസാനിക്കുന്നത്. 2014ന് ശേഷം തിരഞ്ഞെടുപ്പ് നടക്കാത്ത ജമ്മു-കാശ്മീരിൽ സെപ്റ്റംബർ 30നകം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ജമ്മുകാശ്മീരിലും ഹരിയാനയിലും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തിയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ രാജീവ് കുമാർ അറിയിച്ചു. കാശ്മീരിൽ വേഗം തിരഞ്ഞെടുപ്പ് നടക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.
ജമ്മുവിൽ ബാലറ്റ് വഴിയാകും വോട്ടെടുപ്പ് നടക്കുക. എല്ലാ വിഭാഗങ്ങൾക്കും ഇത്തവണ വോട്ടവകാശമുണ്ട്. കുടിയേറിയവർക്കും വോട്ട് രേഖപ്പെടുത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ച. 11,838 പോളിംഗ് ബൂത്തുകളാണ് കാശ്മീരിലുള്ളത്. ഓരോ ബൂത്തിലും 735 വോട്ടർമാരാണുള്ളത്. മഹാരാഷ്ട്രയിലും ജാർഖണ്ഡിലെയും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് കരുതിയെങ്കിലും പ്രഖ്യാപിച്ചില്ല.
പത്ത് വർഷമായി ബിജെപി അധികാരത്തിൽ തുടരുന്ന ഹരിയാനയിൽ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയെ മാറ്റി മുഖം മിനുക്കൽ നടപടി സ്വീകരിച്ചിരുന്നു. മനോഹർലാൽ ഖട്ടറിന് പകരം നയാബ് സിംഗ് സെയിനിയെയാണ് മുഖ്യമന്ത്രി പദത്തിലേക്ക് ബിജെപി കൊണ്ടുവന്നത്. 2014ൽ മോദി തരംഗത്തിലാണ് ബിജെപി സംസ്ഥാനത്ത് അധികാരം പിടിച്ചെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |