തിരുവനന്തപുരം: ബീമാപള്ളിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാംപ്രതി ഇനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, ഇയാളുടെ സഹോദരൻ ഇനാദ് ഇപ്പോഴും ഒളിവിലാണ്. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് കൊലപാതകം നടന്നത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. ഏതാനും ദിവസം മുമ്പ് തുടങ്ങിയ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്
സംഭവത്തിന് മുമ്പും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ബീമാപള്ളി കടപ്പുറത്തിന് സമീപമുള്ള ഇടവഴിയിൽ വച്ചാണ് ഷിബിലിക്ക് കുത്തേറ്റത്. ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസിന്റെ ഗുണ്ടാ ലിസ്റ്റിൽപ്പെട്ടയാളാണ് ഷിബിലി. ഇയാൾ നിരവധി മോഷണക്കേസുകളിലും പ്രതിയാണെന്നാണ് വിവരം.
കഴിഞ്ഞ ദിവസം പൗഡിക്കോണത്ത് റോഡിലിട്ട് കാപ്പാ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയവർ പൊലീസ് വലയിലായതിന് പിന്നാലെയാണ് ബീമാപള്ളിയിൽ മറ്റൊരു കൊലപാതകം കൂടി നടന്നത്.ഷിബിലിയെ കുത്തിവീഴ്‌ത്തിയത് മുൻ സുഹൃത്തുക്കൾ തന്നെയാണ്. അടിപിടിക്കേസിൽ ജയിലിലായിരുന്ന ഷിബിലി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. സ്ഥലവാസികളും സഹോദരങ്ങളുമായ ഇനാസും ഇനാദുമായുള്ള വാക്കുതർക്കമാണ് അടിപിടിിയിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഒരാഴ്ത മുൻപ് ഷിബിലി ഇനാസിനെ മർദ്ദിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ബീമാപള്ളിക്ക് സമീപം വച്ച് വീണ്ടും ഏറ്റുമുട്ടലുണ്ടായി. രാത്രിയിൽ ബീച്ചിലേക്ക് പോകുന്ന വഴിയേക്കിറങ്ങിയ ഷിബിലിയെ ഇനാസും ഇനാദും സുഹൃത്തുക്കളും ആക്രമിച്ചുവെന്നാണ് പൊലീസിന്റെ നിഗമനം. ഷിബിലിയെ കുത്തിവീഴ്ത്തിയ ശേഷം ഇരുവരും രക്ഷപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |